സ്വർണ്ണ വിലയിലെ കുതിപ്പ് ഇവരുടെ പോക്കറ്റ് നിറച്ചു; വെറുതെ അലമാരയില്‍ പൂട്ടിവെച്ചില്ല: കണക്കില്‍ വന്‍ വർധനവ്
സ്വർണ്ണ വില അനുദിനം റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച 200 രൂപ കൂടിയതോടെ ഒരു പവന്റെ വില 63440 രൂപയായി. ഈ നിരക്കിലാണ് ഇന്നും വില്‍പ്പന തുടരുന്നത്. ബുധനാഴ്ച പവന് രേഖപ്പെടുത്തിയ 63,240 രൂപ എന്ന റെക്കോഡ് 24 മണിക്കൂർ തികയുമ്പോഴേക്കും വീണ്ടും തിരുത്തിക്കുറിക്കുകയായിരുന്നു. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഫെബ്രുവരി മൂന്നിലെ 61640 രൂപയാണ്.
സ്വർണ്ണ വിലയിലെ തുടർച്ചയായ ഈ കുതിപ്പ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന സ്വർണ്ണ വായ്പകളിലെ വലിയ വർധനവിന് കാരണമായെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. അതായത് ഉപഭോക്താക്കൾ അവരുടെ സ്വർണ്ണ ആസ്തികളുടെ വർദ്ധിച്ചുവരുന്ന മൂല്യം ശരിക്കും ഉപയോഗപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നു.

2024 ഡിസംബറിൽ അവസാനിച്ച ഒമ്പത് മാസ കാലയളവിൽ സ്വർണ്ണ വായ്പ കുടിശ്ശിക 68.3 ശതമാനം അഥവാ 70000 കോടി രൂപ വർദ്ധിച്ച് 1.72 ലക്ഷം കോടി രൂപയായി. ആർ ബി ഐ പുറത്തുവിട്ട ഡാറ്റ പ്രകാരം, മുൻ വർഷത്തെ ഇതേ കാലയളവിൽ സ്വർണ്ണ വായ്പയിലെ വളർച്ച 12.7 ശതമാനം മാത്രമായിരുന്നു. മൊത്തം വായ്പ തുക ഒരു ലക്ഷം കോടി രൂപ. മറുവശത്ത് 2024 ഡിസംബറിൽ അവസാനിച്ച ഒമ്പത് മാസ കാലയളവിൽ നോണ്‍-ഫുഡ് വായ്പ വളർച്ച വെറും 7.8 ശതമാനം മാത്രമായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യാഴാഴ്ച പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം വാർഷികാടിസ്ഥാനത്തിൽ 2024 ഡിസംബർ വരെ സ്വർണ്ണ വായ്പാ 41.66 ശതമാനം വർധനവ് രേഖപ്പെടുത്തി 43,745 കോടി രൂപയായി. ആർ ബി ഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കുകളും എൻബിഎഫ്‌സികളും ഉൾപ്പെടെയുള്ള ഇന്ത്യയിലെ വായ്പാദാതാക്കൾക്ക് പരമാവധി ലോൺ-ടു-വാല്യൂ (എൽടിവി) അനുപാതം 75 ശതമാനം വരെ വാഗ്ദാനം ചെയ്യാൻ അനുവാദമുണ്ട്. അതായത് ലോണ്‍ എടുക്കുന്നുവർക്ക് അവരുടെ സ്വർണ്ണത്തിന്റെ വിപണി മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പയായി ലഭിക്കും.
കഴിഞ്ഞ വർഷം സ്വർണ്ണ വില 25 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണം മൂല്യവത്തായ ആസ്തിയും നല്ലൊരു ഈടും ആക്കി മാറ്റി. ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെത്തുടർന്ന് ആഗോള വ്യാപാര യുദ്ധമുണ്ടാകുമെന്ന ആശങ്കകള്‍ സമീപകാലത്ത് വില വീണ്ടും ഉയർത്തി.
മികച്ച മൂല്യം ലഭിച്ചതോടെ അടിയന്തര സാമ്പത്തിക സഹായം തേടുന്ന വ്യക്തികൾക്ക് സ്വർണ്ണപ്പണയം എല്ലായപ്പോഴും ആദ്യ ഓപ്ഷനാകുന്നു. വായ്പകൾ ലഭിക്കാനുള്ള എളുപ്പവും, കുറഞ്ഞ ഡോക്യുമെന്റേഷനും, വേഗത്തിലുള്ള പ്രോസസ്സിംഗും ആണ് മറ്റ് ലോണുകളില്‍ നിന്ന് വ്യത്യസ്തമായി ഗോള്‍ഡ് ലോണിനെ ജനപ്രിയമാക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള പ്രധാന ധനകാര്യ സ്ഥാപനങ്ങളെല്ലാം തന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സ്വർണ്ണപ്പണയ ഇടപാടുകള്‍ പൂർത്തീകരിക്കുന്നു.
അതേസമയം, സ്വർണ്ണപ്പണയത്തിലെ കിട്ടാക്കടങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആർ ബി ഐ നൽകിയ ഡാറ്റ പ്രകാരം, ബാങ്കുകളിൽ നിന്നും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിൽ നിന്നുമുള്ള സ്വർണ്ണപണയത്തിലെ കിട്ടാക്കടം 2024 ജൂൺ വരെ 30 ശതമാനം ഉയർന്ന് 6696 കോടി രൂപയായി. മാർച്ചിൽ ഇത് വെറും 5149 കോടി രൂപയായിരുന്നു.












Click it and Unblock the Notifications