സ്വർണം ഇപ്പോള്‍ വാങ്ങാന്‍ എന്റെ സുഹൃത്തുക്കളോട് ഒരിക്കലും പറയില്ല; വില കുറയുക തന്നെ ചെയ്യും: മേരി ജോർജ്
ലോക ജനസംഖ്യ മൊത്തം മുഴുവനും സ്വർണത്തിന്റെ ചുറ്റും കറങ്ങുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സ്വർണ വില കുതിച്ച് ഉയരുമ്പോള്‍ മറുവശത്ത് ഓഹരി വിപണി ഇടിയുന്നു. ഓഹരികളില്‍ നിന്നും തങ്ങളുടെ നിക്ഷേപം പിന്‍വലിച്ച് വലിയ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നു. നമ്മുടെ കേരളത്തിലെ സാധാരണ നിക്ഷേപകരെ പോലെയല്ല ആഗോള തലത്തിലെ വലിയ നിക്ഷേപകർ. അവരാണ് സ്വർണ വില നിശ്ചയിക്കുന്ന തരത്തിലേക്ക് വിപണിയെ മാറ്റുന്നതെന്നും മേരി ജോർജ് പറയുന്നു.
വലിയ ധനകാര്യ സ്ഥാപനങ്ങളും വലിയ കോർപ്പറേറ്റുകള്‍ തീരുമാനിക്കും തങ്ങളുടെ നിക്ഷേപം ഓഹരിവിപണിയില്‍ഇടണോ സ്വർണത്തില്‍ നിക്ഷേപിക്കണോ എന്ന്. എക്സ്ചേഞ്ച് റേഷ്യോ ഉയർന്ന് നില്‍ക്കുകയാണെങ്കില്‍ അമേരിക്കന്‍ ഡോളറിലേക്കും നിക്ഷേപം ഒഴുകും. നിലവില്‍ ഡോളറിന്റെ മൂല്യം താരതമ്യേന താഴ്ന്ന് നില്‍ക്കുന്നു. മാത്രവുമല്ല ട്രംപിന്റെ ചൈനയുമായുള്ള തീരുവ യുദ്ധം, റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന പ്രഖ്യാപനമൊക്കെ മറുവശത്ത് നില്‍ക്കുന്നു.

ട്രംപ് അധിക തീരുവ ഏർപ്പെടുത്തിയതോടെ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ 31 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയവയുമൊക്കെയായി നടത്തിയ വ്യാപാര കരാറുകള്‍ കാരണം മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചു. ഇതോടെ ആകെയുള്ള കയറ്റുമതിയില്‍ 2 ശതമാനം ഇടിവേ ഉണ്ടായിട്ടുള്ളു. ട്രംപ് താരിഫ് ഉയർത്തി ഭീഷണിപ്പെടുത്തിയിട്ടും വിജയിക്കാന്‍ നമുക്ക് സാധിച്ചു.
താന്‍ പിടിച്ച പിടിയിലൊന്നും ഇന്ത്യയും ചൈനയും മാത്രമല്ല മറ്റ് പല രാജ്യങ്ങളും അടങ്ങില്ലെന്ന് ട്രംപിന് ഇതോടെ മനസ്സിലാകും. അമേരിക്കന്‍ പിടിവിട്ട് ഇവരൊക്കെ പോകാന്‍ തുടങ്ങുന്നുവെന്ന് മനസ്സിലാക്കുന്നതോടെ ട്രംപ് പതിയെ കുനിയാന്‍ തുടങ്ങും. ട്രംപ് അധികാരമേറ്റ ജനുവരി മുതലാണ് ലോകം ഈ സ്വർണത്തിന്റെ ചുറ്റും കിടന്ന് കളിക്കാന്‍ തുടങ്ങിയതെന്നും അവർ പറയുന്നു.
ട്രംപ് തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തുടങ്ങിയാല്‍ സ്വർണ വില താഴേക്ക് വരാന്‍ സാധ്യതയുണ്ട്. ഓഹരിവിപണിയെക്കുറിച്ചെല്ലാം വ്യക്തമായ ചരിത്ര രേഖകളുണ്ട്. ആ രേഖകള്‍ കാണിക്കുന്നത് സ്വർണ വില താഴേക്ക് വരും എന്നാണ്. ഓഹരി വിപണിയിലേക്ക് പോയിക്കൊണ്ടിരുന്ന നിക്ഷേപം സ്വർണത്തിലേക്ക് വന്നത് വ്യാപാര യുദ്ധം കാരണമാണ്. എന്നാല്‍ ഇത് എല്ലാ കാലത്തും തുടരില്ല.
താരിഫ് യുദ്ധം എന്ന് അവസാനിക്കുന്നോ അന്ന് ഓഹരി വിപണികള്‍ നേരത്തെയുണ്ടായിരുന്ന അവസ്ഥയിലേക്ക് കുതിക്കും. ആ സമയത്ത് ആളുകള്‍ ഓഹരി വില്‍ക്കുന്നത് നിർത്തും. ലോകം മുന്നോട്ട് പോകണമെങ്കില്‍ ആ അവസ്ഥയിലേക്ക് എത്തും. സ്വർണം മാത്രമാണ് സുരക്ഷിത നിക്ഷേപം എന്ന ധാരണ ഉള്ളതുകൊണ്ടാണ് നിക്ഷേപം കൂടുതലായി സ്വർണത്തിലേക്ക് വരുന്നതും വില കുത്തനെ ഉയരുന്നതും. എന്നാല്‍ ഇത് എല്ലാ കാലത്തും സാധ്യമല്ല. മറുവശത്ത് ഉക്രൈന്‍-റഷ്യ യുദ്ധം വർധിക്കുകയോ ചൈനയുമായുള്ള വ്യാപര യുദ്ധ ശക്തമാകുകയോ ചെയ്താല്‍ നമ്മള്‍ വിചാരിക്കുന്നിടത്ത് സ്വർണ വില നില്‍ക്കില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.
സ്വർണത്തില്‍ നിക്ഷേപിക്കാന്‍ എന്റെ ഒരു സുഹൃത്തുക്കളോടും ഞാന്‍ പറയില്ല. വില താഴേക്ക് വരുമെന്ന് തന്നെയാണ് വിശ്വാസം. ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഒരു ലക്ഷത്തില്‍ അധികമാകും. വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ 1000 ടണ്‍ സ്വർണമാണ് ഔദ്യോഗികമായി വില്‍ക്കപ്പെടുന്നത്. അതില്‍ 20 ശതമാനവും വാങ്ങിക്കൂട്ടുന്നതും കേരളമാണ്.
സ്വർണം വേണം, മൂല്യം സൂക്ഷിക്കുന്ന ഏറ്റവും ദൃഡമായ ഉത്പന്നങ്ങളിലൊന്നാണ് സ്വർണം. അതിനേക്കാള്‍ മൂല്യം ഭുമിക്കുണ്ട്. എന്നാല്‍ അത് പണമാക്കി മാറ്റല്‍ അത്ര എളുപ്പം അല്ലെന്ന പ്രശ്നമുണ്ട്. ഏറ്റവും പ്രധാനമായി ഓർക്കേണ്ടത് സ്വർണം ആഭരണമായി വാങ്ങുന്നതാണ് ഏറ്റവും വലിയ നഷ്ടം എന്നാണ്. പണിക്കൂലി അടക്കമുള്ള നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുമെന്നും മേരി ജോർജ് മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications