സ്വർണ്ണം എന്ന മഹാത്ഭുതം: 2020 ല്‍ 39000 മുടക്കിയിരുന്നെങ്കില്‍ ഇന്ന് ലാഭം മാത്രം 77590 രൂപ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ സ്വർണവിലയിലണ്ടായിരിക്കുന്നത് 200 ശതമാനം വർധനവ്. 2020 ല്‍ ഡല്‍ഹിയില്‍ 10 ഗ്രാം 24 കാരത്തന്റെ സ്വർണത്തിന്റെ വില 39000 രൂപയാണെങ്കില്‍ ഇന്ന് അത് 116590 ലേക്ക് എത്തിയിരിക്കുകയാണ്. അതായത് അഞ്ച് വർഷം മുമ്പ് 39000 രൂപ കൊടുത്ത് 10 പവന്‍ സ്വർണം വാങ്ങിയിരുന്നെങ്കില്‍ ഇന്ന് ലാഭം മാത്രം 77590 രൂപയാകുമായിരുന്നു.
ഇക്കാലയളവില്‍ ഓഹരിവിപണിയേക്കാള്‍ മികച്ച പ്രകടനവും സ്വർണം കാഴ്ചവെച്ചു. നിഫ്റ്റി 50 സൂചിക നേടിയ വളർച്ച 17 ശതമാനം ആയിരുന്നെങ്കില്‍ സ്വർണ്ണത്തിന്റെ സംയുക്ത വാർഷിക വരുമാനം 24 ശതമാനമാണ്. യഥാർത്ഥത്തില്‍ സ്വർണ വില ഇത്തരത്തില്‍ ഉയരുമെന്ന് പല നിക്ഷേപകരം കരുതിയിരുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സ്വർണ്ണ വിലയുടെ ഈ അതിശയകരമായ ഉയർച്ചയ്ക്ക് പിന്നിൽ ഉയർന്ന പണപ്പെരുപ്പം, രൂപയുടെ ദുർബലത, ആഗോള അനിശ്ചിതത്വങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങളായി നില്‍ക്കുന്നത്. സെൻട്രൽ ബാങ്കുകളുടെ വലിയ വാങ്ങലുകളും ആക്കം കൂട്ടി. ഇന്ത്യാക്കാരെ സംബന്ധിച്ച് സ്വർണത്തിന് ആഭരണത്തിന്റെ രൂപത്തിലാണ് ഏറ്റവും പ്രധാന്യം നല്‍കുന്നത്. എന്നാല്‍ ഈ പരമ്പരാഗത രീതി മാറ്റിവെച്ച് സ്വർണ്ണത്തെ മികച്ച നിക്ഷേപ മാർഗ്ഗമായി കാണണമെന്നും വിദഗ്ധർ പറയുന്നു.
സ്വർണ വില വർധനവിന് പിന്നിലെ പ്രധാന കാരണങ്ങള്‍
പണപ്പെരുപ്പവും രൂപയുടെ മൂല്യത്തിലെ ഇടിവും: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഡോളറിൽ വില നിശ്ചയിക്കപ്പെടുന്ന സ്വർണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാല്‍ തന്നെ ചിലവ് കുത്തനെ ഉയർന്നു.
ഭൌമരാഷ്ട്രീയ പ്രതിസന്ധി: പാൻഡെമിക്, യുദ്ധങ്ങൾ, സപ്ലൈ ചെയിൻ തടസ്സങ്ങൾ ലോകത്തെ ആശങ്കാകുലമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ സമയങ്ങളില്‍ നിക്ഷേപകർ സുരക്ഷിത ആസ്ഥിയായി കണക്കാക്കുന്ന സ്വർണ്ണത്തിലേക്ക് കൂടുതലായി തിരിയുന്നു.
സെൻട്രൽ ബാങ്ക് വാങ്ങലുകൾ: വേൾഡ് ഗോൾഡ് കൗൺസിൽ പ്രകാരം, ആഗോള തലത്തിലെ വിവിധ സെൻട്രൽ ബാങ്കുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ തോതില്‍ സ്വർണ്ണം വാങ്ങിക്കൊണ്ടിരിക്കുകയാണ്.
കുറഞ്ഞ പലിശ നിരക്കുകൾ: യു എസ് ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഡോളറിന്‍റെ മൂല്യം ഇടിയുന്നതും ആഗോള തലത്തിലെ സ്വർണത്തിന് കുതിപ്പിന് കാരണമായി.
യഥാർത്ഥത്തില്‍ സ്വർണവിലയിലെ ഈ കയറ്റംകൊണ്ട് നേട്ടം ഉണ്ടാക്കിയത് ജ്വല്ലറി വ്യവസായികളും ബിസിനസ് കുടുംബങ്ങളുമാണ്. 2025 ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, ജ്വല്ലറി മേഖലയിൽ നിന്നും 25 പേരാണ് പുതുതായി ബില്യണെയർമാരായിരിക്കുന്നത്. ഉദാഹരണത്തിന് ജോയ് അലുക്കാസിന്റെ സമ്പത്ത് 88430 കോടിയായി ഉയർന്നു. ചെറിയ കുടുംബ ബിസിനസുകളായിരുന്ന ജ്വല്ലറികളില്‍ പലതും ഇപ്പോൾ ദേശീയ-ആഗോള സാമ്രാജ്യങ്ങളായി മാറിയിരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സ്വർണ ഉടമകൾ എന്ന് അറിയപ്പെടുന്നത് ഇന്ത്യയിലെ വീട്ടമ്മമാരും കുടുംബങ്ങളുമാണ്. 25000 ടണ്‍ സ്വർണം ഇന്ത്യന്‍ വീടുകളിലും ലോക്കറുകളിലുമായി സൂക്ഷിച്ചിരിക്കുന്നുവെന്നാണ് കണക്ക്. വർഷങ്ങളായി സൂക്ഷിച്ചുപോരുന്ന ഈ സ്വർണത്തിന്റെ മൂല്യത്തിലാണ് അഞ്ച് വർഷം കൊണ്ട് 200 ശതമാനത്തിലേറെ വർധനവ് ഉണ്ടായിരിക്കുന്നത്.
അതേസമയം, യുവാക്കള്‍ പരമ്പരാഗത രീതികളെ അവഗണിച്ച് പുതിയ സാധ്യതകളിലൂടെ കൂടുതല്‍ ലാഭം കണ്ടെത്തുകയാണ്. ആഭരണങ്ങൾ വാങ്ങാന്‍ വിമുഖത കാണിക്കുന്ന യുവാക്കൾ ഡിജിറ്റൽ-പേപ്പർ സ്വർണത്തിലേക്ക് തിരിഞ്ഞു. ഇതോടെയാണ് ഗോൾഡ് ഇ ടി എഫുകളിലും സോവറിൻ ഗോൾഡ് ബോണ്ടുകളിലേക്കും (SGB) റെക്കോർഡ് നിരക്കിലുള്ള നിക്ഷേപങ്ങളുണ്ടായത്. അതേസമയം തന്നെ ഇപ്പോഴും വിദഗ്ധർ പറയുന്നത് നിക്ഷേപത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ മാത്രമായിരിക്കണം സ്വർണ്ണം എന്നാണ്.












Click it and Unblock the Notifications