പുതിയ തന്ത്രങ്ങളുമായി കള്ളക്കടത്തുകാർ;നെടുമ്പാശ്ശേരിയിൽ പിടികൂടിയത് 43 ലക്ഷം വിലമതിക്കുന്ന സ്വർണ്ണം
കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്വർണ്ണ വേട്ട വൻ തോതിൽ വർധിച്ചു വരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വർണ്ണ കടത്തിന് പുതിയ വഴികളാണ് ഇപ്പോൾ സംഘം കണ്ടെത്തുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് സ്വർണ്ണ കടത്ത് ഒളിപ്പിച്ചത് കണ്ട് ഉദ്യോഗസ്ഥർ പോലും ഞെട്ടി. മിക്സിക്കുളളിലും സ്പീക്കറിനുളളിലും പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താനാണ് സംഘം ശ്രമിച്ചത്. കഴിഞ്ഞദിവസങ്ങളിലാണ് ഇത്തരം ശ്രമങ്ങൾ അധികൃതര്‍ കയ്യോടെ പിടികൂടിയത്.
ഇപ്പോഴിതാ, തേപ്പുപെട്ടിയില്‍ ഉരുക്കിയൊഴിച്ചും കീചെയിനിന്റെയും ചങ്ങലയുടെയും രൂപത്തിലാക്കിയും തങ്കം കടത്താനുളള ശ്രമം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പരാജയപ്പെടുത്തി. നെടുമ്പാശേരിയിലാണ് വീണ്ടും കളളക്കടത്ത് വേട്ട നടന്നത്. 43 ലക്ഷം രൂപ വിലമതിക്കുന്ന 1300 ഗ്രാം തങ്കമാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വലയിലാക്കി. മസ്ക്കറ്റില്‍ നിന്നെത്തിയ മൂന്ന് മലപ്പുറം സ്വദേശികളാണ് അനധികൃതമായി തങ്കം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തങ്കം തേപ്പുപെട്ടിയില്‍ ഉരുക്കി ഒഴിച്ചും കീചെയിനിന്റെയും ചങ്ങലയുടെയും രൂപത്തിലാക്കിയുമാണ് കടത്താന്‍ ശ്രമിച്ചത്.