കരിപ്പൂർ വഴി 35 ലക്ഷത്തിന്റെ സ്വർണം, സ്വർണക്കടത്തുകാരെ കൊള്ളയടിച്ച് മുഖംമൂടി സംഘം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തെ കൊള്ളയടിച്ച് മുഖംമൂടി സംഘം. കരിപ്പൂര്‍ വഴി കടത്തിയ 35 ലക്ഷത്തിന്റെ സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിച്ച് കടന്ന് കളഞ്ഞത്. അത്തോളി സ്വദേശിയായ ഫലസു എന്നയാളാണ് 900 ഗ്രാം സ്വര്‍ണവുമായി രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. പുലര്‍ച്ചെ 3.20നുളള വിമാനത്തിലാണ് ഫലസു എത്തിയത്.
സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗങ്ങളായ ഫൈസല്‍, മുഹമ്മദ് എന്നിവര്‍ വിമാനത്താവളത്തിന് പുറത്ത് കാത്ത് നില്ക്കുന്നുണ്ടായിരുന്നു. ഇരുവരും പെരിന്തല്‍മണ്ണ സ്വദേശികളാണ്. ഫലസു ഇവര്‍ക്കാണ് സ്വര്‍ണം കൈമാറിയത്.
തുടര്‍ന്ന് മൂന്ന് പേരും ഒരു കാറില്‍ വിമാത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. മുസല്യാര്‍ അങ്ങാടിയില്‍ എത്തിയപ്പോള്‍ ഒരു ഇന്നോവ കാര്‍ ഇവരുടെ വാഹനം തടഞ്ഞു. ഇന്നോവയില്‍ എത്തിയ ആറംഗ സംഘം മുഖംമൂടി ധരിച്ചിട്ടുണ്ടായിരുന്നു. ഇവര്‍ കാറിന്റെ ചില്ല് ആയുധം ഉപയോഗിച്ച് ആദ്യം അടിച്ച് തകര്‍ത്തു. അതിന് ശേഷം ഫലസു അടക്കമുളളവരെ കാറില്‍ നിന്ന് വലിച്ചിറക്കി. തുടര്‍ന്ന് മുഖംമൂടി സംഘം കാറും 35 ലക്ഷത്തിന്റെ സ്വര്‍ണവുമായി കടന്ന് കളഞ്ഞു.
മുഖംമൂടി സംഘത്തെ പിന്തുടര്ന്നപ്പോള് വഴിയില്‍ കാറ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുസല്യാര്‍ അങ്ങാടിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കാര്‍ ഉപേക്ഷിച്ചത്. എന്നാല്‍ കൊള്ളസംഘം സ്വര്‍ണവുമായി കടന്ന് കളഞ്ഞിരുന്നു. ഇതോടെ ഫലസും കൂട്ടരും പരാതിയുമായി പോലീസിനെ സമീപിച്ചു. കൊള്ള നടന്ന പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് മുഖംമൂടി സംഘത്തെ കണ്ടെത്താനുളള അന്വേഷണത്തിലാണ് പോലീസ്.