'പരാതിയിൽ ഒരിടത്തും ഖുർആൻ ഒരു പരാമർശ വിഷയമേ അല്ല', ജലീലിനെതിരെ പരാതി നൽകിയ കോൺഗ്രസ് നേതാവ്!
ദില്ലി: സ്വര്‍ണ്ണക്കടത്ത് വിവാദത്തിന് പിന്നാലെ ഖുറാനും ഈന്തപ്പഴവും യുഎഇയില്‍ നിന്നും നയതന്ത്ര ചാനല്‍ വഴി എത്തിച്ച് വിതരണം നടത്തിയതും അന്വേഷണ വിധേയമായിരിക്കുകയാണ്. ഖുറാന്‍ വിരുദ്ധ പ്രക്ഷോഭമാണ് നടക്കുന്നതെന്ന് ഭരണപക്ഷവും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കുന്നുവെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
ജലീലിന് എതിരെ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് സിദ്ധിഖ് പന്താവൂര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. താന്‍ നല്‍കിയ പരാതിയില്‍ എവിടെയും ഖുറാന്‍ പരാമര്‍ശ വിഷയം അല്ലെന്ന് സിദ്ധിഖ് പറയുന്നു.
ചർച്ചയെ ഗതിമാറ്റിവിടാൻ
സിദ്ധിഖ് പന്താവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' കേരളം പോലെ വലിയ മതേതര പ്രബുദ്ധതയുള്ള ഒരു സംസ്ഥാനത്താണ് നയതന്ത്ര ചാനൽ വഴി കള്ളകടത്ത് നടത്തിയ ഒരു വലിയ കുറ്റകൃത്യത്തെ വർഗ്ഗീയ വൽക്കരിച്ച് ചർച്ചയെ ഗതിമാറ്റിവിടാൻ ഭരണ തലവനും ഭരണ പാർട്ടിയും കിടഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇതൊരു ഖുർആൻ പ്രശ്നമായി അവതരിപ്പിക്കുന്നത് വലിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ തുറന്നു കാണിക്കപ്പെടുന്നതിനെ തടയിടാനും പ്രതിരോധിക്കാനുമാണ്.
ഖുർആൻ ഒരു പരാമർശ വിഷയമേ അല്ല
ആ പ്രതിരോധ കവചത്തിന്റെ മുന്നിൽ മുസ്ലിം സമുദായത്തെ അണിനിരത്തൽ കെ ടി ജലീലിന്റെയും കൂട്ടരുടെയും മാത്രം ആവശ്യവുമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഈ കേസന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് കൊണ്ട് വന്നത് പിണറായി വിജയൻ നൽകിയ കത്തിലൂടെയാണ്. ജലീലിനെതിരായ് നൽകിയ പരാതിയിൽ ഒരിടത്തും ഖുർആൻ ഒരു പരാമർശ വിഷയമേ അല്ലെന്ന് പരാതി വായിച്ച് നോക്കിയാൽ ആർക്കും മനസ്സിലാകും.
ചട്ട ലംഘനം ചൂണ്ടികാണിച്ച്
ഈ കുറ്റകൃത്യത്തിൽ മന്ത്രി ജലീലിന്റെ പങ്ക് എന്തെന്നുള്ളത് മന്ത്രി തന്നെ വാർത്താസമ്മേളനം വിളിച്ച് സമ്മതിച്ചിട്ടുള്ളതാണ്. ഒരു മന്ത്രി എന്ന നിലയിൽ ഈ ചട്ട ലംഘനം ചൂണ്ടികാണിച്ചാണ് കേന്ദ്ര അഭ്യന്തര വകുപ്പിലെ വിദേശ സംഭാവന നിയന്ത്രണ വിഭാഗത്തിലേക്കുള്ള എന്റെ പരാതി. ആ പരാതിയുടെ കോപ്പി പോസ്റ്റിനൊപ്പം ചേർക്കുന്നു. ഇതിൽ എവിടെയാണ് ഖുർആൻ കൊണ്ട് വരുന്നതും വിതരണം ചെയ്യുന്നതും തടയണമെന്ന് പരാമർശിക്കപ്പെട്ടത് എന്ന് പരിശോധിക്കാം.
ഇനിയും ആവർത്തിക്കും
മന്ത്രി നടത്തുന്ന ദേശവിരുദ്ധവും നിയമ വിരുദ്ധവുമായ പ്രവർത്തനങ്ങളെ ചൂണ്ടി കാണിക്കുന്നതും പ്രതിഷേധിക്കുന്നതും പരാതികൾ നൽകുന്നതും എല്ലാം വലിയ കുറ്റമാണെങ്കിൽ അത് പതിന്മടങ്ങ് ശക്തിയോട് ഇനിയും ആവർത്തിക്കും, തീർച്ച! അതിനെ ഖുർആൻ വിരുദ്ധതയും സമുദായ വിരുദ്ധതയും പറഞ്ഞു തളർത്താൻ ആണ് ശ്രമം എങ്കിൽ ഒന്നേ പറയാനുള്ളൂ... ആ പരിപ്പ് ഈ അടുപ്പിൽ വേവത്തില്ല!!''