സ്വപ്നയുടെ ഫ്ളാറ്റിൽ ഐടി സെക്രട്ടറി നിത്യസന്ദർശകനെന്ന് ആരോപണം! രാത്രി വൈകുവോളം മദ്യപാനം!
തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ് നയതന്ത്ര ബാഗിലെ സ്വര്‍ണക്കടത്ത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ കേന്ദ്രീകരിച്ചുളള അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഐടി സെക്രട്ടറി ശിവശങ്കരനേയും സ്വപ്‌ന സുരേഷിനേയും ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സ്വപ്‌ന താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ ഐടി സെക്രട്ടറി സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
സ്വപ്‌ന സുരേഷ് ഒളിവില്‍
യുഎഇ കോണ്‍സുലേറ്റിലേക്കുളള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ അടക്കം ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷിനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സ്വപ്‌ന സുരേഷ് ഒളിവില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസില്‍ വമ്പന്‍ സ്രാവുകള്‍
ഇവരെ കണ്ടെത്താനുളള അന്വേഷണം നടക്കുകയാണ്. ജോലി ചെയ്തിരുന്ന ഐടി വകുപ്പില്‍ നിന്നും ഇവരെ പിരിച്ച് വിട്ടിരിക്കുകയാണ്. കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വപ്‌ന സുരേഷും ഐടി സെക്രട്ടറി ശിവശങ്കരനും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്നുളള ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകന്‍
തിരുവനന്തപുരം മുടവന്‍ മുകളിലെ ഫ്‌ളാറ്റില്‍ 2018 വരെ സ്വപ്‌ന താമസിച്ചിരുന്നു. യുഇഎ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ സ്വപ്‌ന. 5 വര്‍ഷത്തോളം ഈ ഫ്‌ളാറ്റില്‍ ഇവരുണ്ടായിരുന്നു. അക്കാലത്ത് ഐടി സെക്രട്ടറി ഈ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഫ്‌ളാറ്റില്‍ രാത്രി വൈകുവോളം
സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ രാത്രി വൈകുവോളം ആളുകള്‍ വന്ന് പോകുന്നത് പതിവായിരുന്നു. രാത്രി സ്ഥിരമായി പാര്‍ട്ടികള്‍ നടക്കാറുണ്ടായിരുന്നു. സ്റ്റേറ്റ് കാറുകളില്‍ ആളുകള്‍ വരികയും മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചെയ്യുന്നതും ഇവിടെ പതിവായിരുന്നുവെന്നാണ് ആരോപണം. ഐടി സെക്രട്ടറി ശിവശങ്കരന്‍ രാത്രി എട്ട് മണിയോടെ വന്നാല്‍ മദ്യപിച്ച് രാത്രി ഒരു മണിക്ക് ശേഷമൊക്കെയാണ് പോകാറുളളതെന്ന് ഫ്‌ളാറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി വെളിപ്പെടുത്തി.
രാത്രി ഒന്നരയ്‌ക്കൊക്കെ സന്ദര്‍ശനം
സ്റ്റേറ്റ് കാറിലാണ് ശിവശങ്കരന്‍ വന്നുകൊണ്ടിരുന്നത്. ഫ്‌ളാറ്റില്‍ നിന്ന് തിരിച്ച് പോകുന്നതും സ്‌റ്റേറ്റ് കാറില്‍ ആയിരുന്നു. പൂജപ്പുരയില്‍ ആയിരുന്നു അന്ന് ശിവശങ്കരന്‍ താമസിച്ച് കൊണ്ടിരുന്നത്. ഏതാണ് വകുപ്പ് എന്ന് അറിയില്ലായിരുന്നു. രാത്രി ഒന്നരയ്‌ക്കൊക്കെ സന്ദര്‍ശനം പതിവായതോടെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചുവെന്നും ഭാരവാഹികള്‍ പറയുന്നു.
ഞായറാഴ്ച മൊത്തം ഈ ഫ്‌ളാറ്റിൽ
ശിവശങ്കരന്‍ ആഴ്ചയില്‍ മൂന്നാല് ദിവസം എങ്കിലും സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ വന്നിരുന്നു. ഞായറാഴ്ച മൊത്തം ഈ ഫ്‌ളാറ്റിലാണ് ഉണ്ടാവാറുണ്ടായിരുന്നത്. ആഹാരമൊക്കെ ഫ്‌ളാറ്റിലേക്ക് വരുത്തുകയായിരുന്നു പതിവ്. സന്ദര്‍ശനം പതിവായതോടെ ഫ്‌ളാറ്റിന് സെക്യൂരിറ്റിയെ ഏര്‍പ്പാടാക്കി. സ്വപ്‌നയുടെ ഭര്‍ത്താവ് ഒരിക്കല്‍ സെക്യൂരിറ്റിയെ മര്‍ദ്ദിച്ചിരുന്നു.
രണ്ടാം ഭര്‍ത്താവ് സെക്യൂരിറ്റിയെ തല്ലി
രാത്രി തിരിച്ച് പോകാന്‍ ശിവശങ്കരന് ഗേറ്റ് തുറന്ന് കൊടുക്കാത്തതിന്റെ പേരില്‍ ആയിരുന്നു സ്വപ്‌നയുടെ രണ്ടാം ഭര്‍ത്താവ് സെക്യൂരിറ്റിയെ തല്ലിയത്. ഇയാള്‍ക്കെതിരെ പോലീസില്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ സെക്യൂരിറ്റിയെ സ്വാധീനിച്ച് കേസ് ഒതുക്കിതീര്‍ക്കുകയായിരുന്നു എന്നും ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.
പോലീസ് നടപടി സ്വീകരിച്ചില്ല
ശിവശങ്കരന് എതിരെ നിരവധി തവണ പോലീസിനെ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ഇവര്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ആള്‍ പോയിരുന്നത് ശിവശങ്കരന്റെ കാറില്‍ ആയിരുന്നുവെന്നും ആരോപണം ഉണ്ട്. ഒരു വര്‍ഷം മുന്‍പാണ് മുടവന്‍ മുകളിലെ ഫ്‌ളാറ്റില്‍ നിന്നും സ്വപ്‌ന താമസം മാറിയത്. റസിഡന്റ്‌സ് അസോസിയേഷന്‍ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്.