'സ്വപ്നാസമേതനായി വിദേശ സഞ്ചാരം, ഒന്നും അറിയാത്ത അപ്പാവി മുഖ്യമന്ത്രി', പരിഹസിച്ച് കെഎസ് രാധാകൃഷ്ണൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി ജി സുധാകരൻ നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെഎസ് രാധാകൃഷ്ണൻ. ശിവശങ്കർ വഞ്ചകനാണ് എന്നും മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ മാന്യനും മഹാനും സത്യസന്ധനുമാണ്. അതുകൊണ്ട് അദ്ദേഹം തെറ്റുചെയ്താലും അദ്ദേഹത്തെ ശിക്ഷിക്കരുത് എന്നാണ് സുധാകരൻ വാദിക്കുന്നത് എന്ന് കെഎസ് രാധാകൃഷ്ണൻ പരിഹസിച്ചു. അത് വിശ്വസിക്കണമെങ്കിൽ രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു.
എന്തൊരു കഴിവ് കെട്ടവനാണ്
കെഎസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്: '' അയ്യോ... എന്തൊരു കഴിവ് കെട്ടവനാണ് നമ്മുടെ മുഖ്യമന്ത്രി എന്ന് ആരും മൂക്കത്ത് വിരൽ വച്ച് പറഞ്ഞുപോകും... മുഖ്യമന്ത്രിക്ക് തെറ്റുപറ്റി. മന്ത്രി സുധാകരൻ സമ്മതിച്ചു. പക്ഷെ, അറിയാതെ പറ്റിയ തെറ്റായതുകൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വം ഇല്ലെന്നാണ് സുധാകര മതം. അറിയാതെയാണ് തെറ്റു ചെയ്തത് എന്ന വാദം ഒരു പാറവക്കീൽ പോലും തന്റെ കക്ഷിയുടെ രക്ഷയ്ക്കായി, ഒരു കോടതിയിലും ഉന്നയിക്കില്ല. ചെയ്തത് തെറ്റാണെന്നു തനിക്കറിയില്ലായിരുന്നു എന്നു പറഞ്ഞാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയില്ല എന്നാകിൽ ഒരു കുറ്റവാളിയേയും ശിക്ഷിക്കാനാകില്ല.
മാന്യനും മഹാനും സത്യസന്ധനും
അതുകൊണ്ടാണ് നിയമത്തെക്കുറിച്ചുള്ള ആജ്ഞത, ശിക്ഷയിൽ നിന്നും രക്ഷനേടാനുള്ള കാരണമല്ലെന്ന് നമ്മുടെ നീതിന്യായവ്യവസ്ഥ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മാന്യനും മഹാനും സത്യസന്ധനുമാണ്. അതുകൊണ്ട് അദ്ദേഹം തെറ്റുചെയ്താലും അദ്ദേഹത്തെ ശിക്ഷിക്കരുത് എന്നാണ് സുധാകരൻ വാദിക്കുന്നത്. മാന്യനും മഹാനുമായ മുഖ്യമന്ത്രി ചെയ്ത തെറ്റ് എന്താണ്? സ്വർണക്കള്ളക്കടത്തുകാരുടേയും രാജ്യദ്രോഹികളുടേയും വിഹാരരംഗമാക്കി മാറ്റാൻ മുഖ്യമന്ത്രി തന്റെ ഓഫീസിനെ അനുവദിച്ചു.
ഇത് റഷ്യയും ചൈനയുമല്ല; ഇന്ത്യയാണ്
പക്ഷെ, മുഖ്യമന്ത്രിയല്ല, അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനാണ് ഈ ഹീനകൃത്യം ചെയ്തത്. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നു. എങ്ങനെ പോകുന്നു മന്ത്രി സുധാകരന്റെ വാദം. ഇവ്വിധമൊക്കെ സുധാകരൻ പറഞ്ഞാൽ അത് വിശ്വസിക്കണമെങ്കിൽ രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കണം. ഇത് റഷ്യയും ചൈനയുമല്ല; ഇന്ത്യയാണ്. ഇവിടെ ഭരണഘടനയും നിയമവും ചട്ടവും ഒക്കെയുണ്ട്.
കൊടിയ സഖാക്കൾ പോലും വിശ്വസിക്കില്ല
അവയൊക്ക ലംഘിച്ചുകൊണ്ട് താനാണ് രാജ്യം, തന്റെ ഇഷ്ടമാണ് നിയമമെന്ന് പിണറായിക്കും, സുധാകരനും പറയാം. പക്ഷെ, ആളുകൾ അത് അംഗീകരിക്കില്ല എന്ന് മാത്രം. 2017, 2018, 2019, എന്നെ വർഷങ്ങളിൽ സ്വപ്നാസമേതനായി തന്റെ പ്രിൻസിപ്പൽ സെക്രട്ടറി വിദേശ സഞ്ചാരം നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുപറഞ്ഞാൽ കൊടിയ സഖാക്കൾ പോലും വിശ്വസിക്കില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയെ പോലീസ് മേധാവിയും രഹസ്യാന്വേഷണ വിഭാഗം മേധാവിയും അറിയിച്ചില്ല എന്നുവിശ്വസിക്കാൻ പ്രയാസം.
മുഖ്യമന്ത്രി അറിഞ്ഞില്ല
അങ്ങനെ മുഖ്യമന്ത്രിയെ അവർ അറിയിച്ചില്ല എങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രിയുടെ മന്ത്രിമാർ ചട്ടലംഘനം നടത്തി ഖുർ-ആൻ എന്ന വ്യാജേന കള്ളക്കടത്ത് നടത്തിയതും മുഖ്യമന്ത്രി അറിയാതെ പോയി. ലൈഫ് മിഷൻ്റെ പേരിൽ യു എ ഇയിലെ രക്ത ചന്ദ്രിക എന്ന പ്രസ്ഥാനം കടുംവെട്ട് നടത്തിയതും സ്വപ്ന ഒരുകോടി അതിൽ നിന്നും അടിച്ചു മാറ്റിയതും, മുഖ്യമന്ത്രി അറിഞ്ഞില്ല.
അപ്പാവിയായ മുഖ്യമന്ത്രി
അയ്യോ... എന്തൊരു കഴിവ് കെട്ടവനാണ് നമ്മുടെ മുഖ്യമന്ത്രി എന്ന് ആരും മൂക്കത്ത് വിരൽ വച്ച് പറഞ്ഞുപോകും. സ്വപ്നയുടെ തോളിൽ തൂങ്ങാൻ വെമ്പുന്ന സ്പീക്കർ, സ്വപ്നയുമായി രാത്രി സംഭാഷണത്തിൽ ഏർപ്പെടുന്ന മന്ത്രിമാർ, സ്വപ്നയുമായി രാജ്യദ്രോഹത്തിൽ ഏർപ്പെടുന്ന സെക്രട്ടറി, ഇതൊന്നും അറിയാതെ അപ്പാവിയായ മുഖ്യമന്ത്രി. ഇതാണോ, സുധാകരന് മുഖ്യമന്ത്രിയെ കുറിച്ചുള്ള അഭിപ്രായം''.