പല പഴയതും ഓര്‍മ്മയില്‍ വരുന്നുണ്ടാകുമല്ലേ, ആ കളരിയില്‍ അല്ല പഠിച്ചത്! മറുപടിയുമായി മുഖ്യമന്ത്രി!
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമണം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനെ വിളിച്ചു എന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണം ഇതിനകം തന്നെ പൊളിഞ്ഞിട്ടുണ്ട്.
അതിനപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കേസില്‍ ബന്ധപ്പെടുത്തുന്ന തരത്തിലുളള ആരോപണങ്ങളും പ്രതിപക്ഷം കൊഴുപ്പിക്കുന്നു. വിവാദ വനിത സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കുന്നത് അടക്കമുളള എല്ലാ ആരോപണങ്ങള്‍ക്കും അക്കമിട്ട് എണ്ണി മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തെ സോളാര്‍ ഓര്‍മ്മിച്ച് രൂക്ഷമായി പരിഹസിക്കുകയും ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി. വിശദാംശങ്ങള്‍ ഇങ്ങനെ..
സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമാനത്താവളങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലാണ്. അതുകൊണ്ട് തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. പാഴ്‌സല്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയുടെ പേരില്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് റോളാണ് സംസ്ഥാന സര്‍ക്കാരിനുളളത്
സ്വര്‍ണ കള്ളക്കടത്ത് സംസ്ഥാന സര്‍ക്കാരുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഇഎ കോണ്‍സുലേറ്റിലേക്കാണ് പാഴ്‌സല്‍ അഡ്രസ് ചെയ്തിരുന്നത്. അതിന് സംസ്ഥാന സര്‍ക്കാരിന് എങ്ങനെ മറുപടി പറയാന്‍ സാധിക്കും. യുഎഇ കോണ്‍സുലേറ്റിന്റെ അധികാരപത്രം ഹാജരാക്കി എന്നാണ് കേള്‍ക്കുന്നത്. ഇതില്‍ ഏത് റോളാണ് സംസ്ഥാന സര്‍ക്കാരിനുളളത് എന്നും മുഖ്യമന്ത്രി ചോദിച്ചു.
വിവാദ വനിതയ്ക്ക് ബന്ധമില്ല
ഈ കേസിലെ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായോ ഐടി വകുപ്പുമായോ നേരിട്ട് ഒരു ബന്ധവും ഇല്ല. ഐടി വകുപ്പിന് കീഴിലുളള ഒരു പ്രോജക്ടില്‍ ഇവരെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിയമിച്ചത് കരാര്‍ അടിസ്ഥാനത്തില്‍ ആണ്. പ്രൊജക്ട് മാനേജ്‌മെന്റ് നേരിട്ടല്ല നിയമനം നടത്തിയത്. മറിച്ച് പ്ലേസ്‌മെന്റ് ഏജന്‍സി വഴിയാണ്. ഇത്തരം താല്‍ക്കാലിക നിയമനത്തില്‍ അസ്വാഭാവികത ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തെങ്കിലും ശുപാര്‍ശ നടന്നിട്ടുണ്ടോ
ഈ വിവാദ വനിതയെ യുഎഇ കോണ്‍സുലേറ്റിലേക്കും എയര്‍ ഇന്ത്യയ്ക്ക് പങ്കാളിത്തമുളള എയര്‍ ഇന്ത്യ സാറ്റിലും നിയമനം ലഭിക്കുന്നതിന് എന്തെങ്കിലും ശുപാര്‍ശ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല. കേരള സര്‍ക്കാര്‍ ഏജന്‍സിക്ക് വേണ്ടി ഇവര്‍ ചെയ്ത ജോലിയില്‍ തട്ടിപ്പ് നടന്നതായി ഒരു പരാതിയും വന്നിട്ടില്ല.
അന്വേഷണത്തിന് എല്ലാ പിന്തുണയും
ഇത്തരത്തിലുളള ഏതെങ്കിലും ആളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ല. ഒരു കുറ്റവാളിയേയും, അത് ആരായാലും സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ല. കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കും. മറ്റൊരു കേസില്‍ ക്രൈംബ്രാഞ്ച് ഈ വനിതയ്ക്ക് എതിരെ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. ആ കേസില്‍ ഇവരെ പ്രതി ചേര്‍ക്കാം എന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞിട്ടുളളത്.
ഇതിനേക്കാളും അപ്പുറത്തുളള പലതും കണ്ടിട്ടുണ്ട്
മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ഒരു മാന്യദേഹം പറഞ്ഞ കാര്യം മാധ്യമങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഒരാളെ ഏത് തരത്തില്‍ വികൃതമാക്കി ചിത്രീകരിക്കാം എന്നാണ് ഒരു സംഘം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. തനിക്ക് ഇതൊന്നും പരിചയം ഇല്ലാത്ത കാര്യമല്ല. ഇതിനേക്കാളും അപ്പുറത്തുളള പലതും കണ്ടിട്ടുളളതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി
എല്ലാ കെട്ടുകഥയും പൊളിഞ്ഞു
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാരും വിളിച്ചില്ല എന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അതോടെ എല്ലാ കെട്ടുകഥയും പൊളിഞ്ഞിരിക്കുകയാണ്. നുണക്കഥകള്‍ക്ക് വളരെ ചെറിയ ആയുസ്സ് മാത്രമേ ഉണ്ടാകൂ. കെട്ടിപ്പൊക്കുന്നവര്‍ കരുതും അത് പൊങ്ങിപ്പൊങ്ങി പോകും എന്ന്. പെട്ടെന്നാണ് എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് താഴെ വീഴുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിന് ചിന്തിക്കാനാകുമോ
വിവാദ വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതിലാണ് ശിവശങ്കരെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. അതിന് അര്‍ത്ഥം ശിവശങ്കരന് എതിരെ നിയമപരമായി എന്തെങ്കിലും ആരോപണം ഉണ്ട് എന്നല്ല. പൊതുസമൂഹത്തില്‍ ആരോപണം ഉയര്‍ന്നതിനാലാണിത്. ഈ നിലപാട് സ്വീകരിക്കുന്നത് യുഡിഎഫിന് ചിന്തിക്കാനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ
തിരഞ്ഞെടുപ്പിന്റെ മാസങ്ങള്‍ അടുത്തടുത്ത് വരികയാണ്. അപ്പോള്‍ ഏതെങ്കിലും പുകമറ ഉയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്തിക്കളയാം എന്നാണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ല. ഉപ്പ് തിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കട്ടെ. ഈ വനിതയെ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമല്ല എയര്‍ ഇന്ത്യയിലും കോണ്‍സുലേറ്റിലും എത്തിച്ചത്. ആര് എത്തിച്ചു എന്നുളള കാര്യത്തില്‍ വ്യക്തത വരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ചാനല്‍ വ്യാജ വാര്‍ത്ത നല്‍കി
കോണ്‍സുലേറ്റ് ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഇവര്‍ പ്രധാന റോളിലുണ്ടായിരുന്നു. ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ദൃശ്യത്തില്‍ മറ്റൊന്ന് കൂട്ടിച്ചേര്‍ത്ത് മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്ന മട്ടില്‍ ഒരു ചാനല്‍ വ്യാജ വാര്‍ത്ത നല്‍കി. അതിനെതിരെ നിയമനടപടിയെടുക്കും. അത് വെച്ച് മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്നു എന്ന് പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവിനേയും ബിജെപി അധ്യക്ഷനേയും എന്ത് ചെയ്യും എന്ന് മുഖ്യമന്ത്രി ചോദിച്ചു.
സോളാറുമായി താരതമ്യം
എന്താണ് നിങ്ങള്‍ കരുതിയത്. നിങ്ങളെ പോലെയുളള മാനസികാവസ്ഥയാണ് എല്ലാവര്‍ക്കും ഉളളത് എന്നാണോ. പല പഴയതും ഓര്‍മ്മയില്‍ വല്ലാതെ വരുന്നുണ്ടാകും അല്ലേ. അതിന് ഇപ്പോഴുളളവരെ കണ്ട് കളിക്കേണ്ട എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വസ്തുതകളുണ്ടെങ്കില്‍ അത് അവതരിപ്പിക്കട്ടെ. ചിലര്‍ സോളാര്‍ കാലം വരച്ച് കാട്ടുന്നു. സോളാറുമായി താരതമ്യപ്പെടുത്താനാണ് നോക്കുന്നത്.
അത്തരം കളരിയില്‍ അല്ല പഠിച്ചത്
ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ മുങ്ങി കിടക്കുന്നവര്‍ക്ക് അത് പോലെ മറ്റുളളവരും ആയിക്കാണണം എന്ന് ആഗ്രഹം കാണും. തല്‍ക്കാലം ആ അത്യാഗ്രഹം സാധിച്ച് നല്‍കാന്‍ സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാരണം ഞങ്ങള്‍ അത്തരം കളരിയില്‍ അല്ല പഠിച്ച് വളര്‍ന്നത്. ഇടത്പക്ഷത്തിന്റെ സംസ്‌ക്കാരം യുഡിഎഫിന്റേതല്ല. ഏത് അന്വേഷണത്തിനും സര്‍ക്കാരിന് പൂര്‍ണസമ്മതമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.