മുരളീധരനെ എൻഐഎ തളളിപ്പറഞ്ഞു, കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പുറത്താക്കണമെന്ന് സിപിഎം!
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ ആക്രമണം കടുപ്പിച്ച് സിപിഎം. മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ മുരളീധരനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
കേസിന്റെ തുടക്കത്തില്‍ തന്നെ സ്വര്‍ണ്ണക്കടത്ത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് മുരളീധരന് പറഞ്ഞിരുന്നു. എന്നാല്‍ എന്‍ഐഎ പറയുന്നത് നയതന്ത്ര ബാഗേജാണെന്നാണ്. മാത്രമല്ല കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസില്‍ കേന്ദ്രമന്ത്രി സത്യാഗ്രഹം അടക്കം നടത്തുന്നതിനെതിരെയും സിപിഎം നിലപാട് ശക്തമാക്കിയിരിക്കുകയാണ്.
കേട്ടുകേൾവിയില്ലാത്ത കാര്യം
കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന: '' കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ കഴിഞ്ഞ ദിവസത്തെ സത്യാഗ്രഹവും തുടർച്ചയായ പ്രസ്താവനകളും സ്വർണ്ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ്. ഇത് പരസ്യമായ സത്യാപ്രതിഞ്ജാ ലംഘനമാണ്. കേന്ദ്ര ഏജൻസികളായ എൻഐഎ യും കസ്റ്റംസുമാണ് ഈ കേസ് അന്വേഷിക്കുന്നത്. അങ്ങനെയൊരു കേസിൽ കേന്ദ്ര മന്ത്രി തന്നെ പ്രത്യക്ഷ സമരത്തിൽ വരുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.
കൂട്ടുത്തരവാദിത്തവും ലംഘിച്ചു
യഥാർത്ഥത്തിൽ അഭ്യന്തര മന്ത്രിയിലും ധനമന്ത്രിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ് വി മുരളീധരൻ ചെയ്തിരിക്കുന്നത്. എൻഐഎ അഭ്യന്തര മന്ത്രാലയത്തിൻ്റേയും കസ്റ്റംസ് ധനമന്താലയത്തിൻ്റേയും കീഴിലാണ് പ്രവർത്തിക്കുന്നത്. വിദേശ സഹമന്ത്രിയായ മുരളീധരൻ സത്യാഗ്രഹം നടത്തിയതിലൂടെ കൂട്ടുത്തരവാദിത്തവും ലംഘിച്ചിരിക്കുന്നു.
എൻഐഎയുടെ പത്രകുറിപ്പ്
ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുരളിധരന് അവകാശമില്ല. മുരളീധരൻ മന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസത്തെ എൻഐഎയുടെ പത്രകുറിപ്പിൽ പ്രതിഫലിക്കുന്നത്. തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് പത്രകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു.
മുരളീധരനെ എൻഐഎ തള്ളിപ്പറഞ്ഞു
കേസ്സിൻ്റെ തുടക്കം മുതൽ കഴിഞ്ഞ ദിവസം വരെ നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച മുരളീധരനെയാണ് എൻഐഎ പരസ്യമായി തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന നുണ പറഞ്ഞ സുരേന്ദ്രനെ തിരുത്തിയ കസ്റ്റംസ് ഓഫീസറെ സ്ഥലം മാറ്റിയതു പോലെ മുരളീധരനെ തിരുത്തിയ എൻ ഐ എ സംഘത്തെ മാറ്റുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കണം
മുരളീധരൻ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഈ കേസിൻ്റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. മുരളീധരൻ മന്ത്രി സ്ഥാനം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. അന്വേഷണം വഴി തിരിക്കാൻ ശ്രമിച്ച മുരളീധരനെ ചോദ്യം ചെയ്യാൻ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു''.