ഈ ഗൗരവമായ ചോദ്യത്തിന് മറുപടി പറയേണ്ടത് വി മുരളീധരനാണ്; കേന്ദ്ര മന്ത്രിക്കെതിരെ പി രാജീവ്
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ മുഖ്യമന്ത്രിയെയും എൽഡിഎഫ് സർക്കാരിനെയും സമൂഹത്തിൽ ഇകഴ്‌ത്തിക്കെട്ടാൻ വൃഥാശ്രമിച്ചവർ ഇപ്പോൾ ബൂമറാങ്ങുപോലെ തിരിച്ചുവരുന്ന ചോദ്യങ്ങളാൽ തുറന്നുകാട്ടപ്പെടുകയാണെന്ന് സിപിഎം നേതാവ് പി രാജീവ്. എൻഐഎ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിന്റെ രണ്ടാമത്തെ വാചകം ഇങ്ങനെയാണ്. "വിയന്ന കൺവൻഷൻ പ്രകാരം പരിശോധനകളിൽനിന്ന് ഒഴിവാക്കപ്പെട്ട, യുഎഇയിൽനിന്നുള്ള നയതന്ത്രബാഗേജിനകത്താണ് 30 കിലോ സ്വർണം ഒളിപ്പിച്ചുകൊണ്ടുവന്നത്.'' എൻഐഎയെ അന്വേഷണം ഏൽപ്പിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിന്റെ കോപ്പിയും എഫ്ഐആറിന്റെ ഒപ്പമുണ്ടെന്നും അദ്ദേഹം ചൂട്ടിക്കാട്ടുന്നു.
അതിന്റെ രണ്ടാമത്തെ ഖണ്ഡികയിലും വിയന്ന കൺവൻഷൻ പ്രകാരം പരിശോധനയിൽനിന്ന് ഒഴിവാക്കപ്പെട്ട നയതന്ത്ര ബാഗേജിനകത്താണ് സ്വർണം ഒളിപ്പിച്ചുകടത്തിയതെന്ന് വ്യക്തമാക്കുന്നു. അപ്പോൾ ഗൗരവമായ ചോദ്യത്തിന് മറുപടി പറയേണ്ടത് കേന്ദ്രവിദേശ സഹമന്ത്രി വി മുരളീധരനാണ്. അദ്ദേഹമാണ് നയതന്ത്ര ബാഗേജായിരുന്നില്ലെന്നും അതുകൊണ്ട് പ്രത്യേക പരിരക്ഷയുണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളോട് പരസ്യപ്പെടുത്തിയത്. വിദേശമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നയതന്ത്ര പരിരക്ഷകളുടെ മേൽനോട്ടം.
സാമ്പത്തിക കുറ്റകൃത്യ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടു മുമ്പാകെ കസ്റ്റംസ് റിമാൻഡ് അപേക്ഷയുടെ മൂന്നാമത്തെ ഖണ്ഡികയിൽ വിദേശമന്ത്രാലയം വഴി ഇന്ത്യയിലെ യുഎഇ അംബാസഡറിൽനിന്ന് എൻഒസി ലഭിച്ചതിനുശേഷമാണ് ബാഗേജ് തുറന്നതെന്ന് വ്യക്തമാക്കുന്നു. ഈ വിദേശമന്ത്രാലയത്തിൽത്തന്നെയല്ലേ ഇദ്ദേഹം സഹമന്ത്രിയായിരിക്കുന്നത്?
Recommended Video
അപ്പോൾ ആരെ രക്ഷിക്കുന്നതിനാണ് മന്ത്രി തിടുക്കത്തിൽ സ്വയം വിളിച്ചുചേർത്ത മാധ്യമപ്രതിനിധികളോട് ഈ പ്രതികരണം നടത്തിയത്? ഈ ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇപ്പോൾ എൻഐഎ സമർപ്പിച്ച എഫ്ഐആറിൽ ആധികാരികമായി പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് വഴിതെറ്റിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചവരെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ ആദ്യം അദ്ദേഹത്തോടുതന്നെ ചോദിക്കേണ്ടിവരുമെന്നും പി രാജീവ് വ്യക്തമാക്കി.
രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്