സ്വപ്നയുടെ മൊഴിയിൽ ഉന്നത രാഷ്ട്രീയക്കാരുടെയടക്കം പേരുകൾ? അസാധാരണ നടപടിയുമായി കസ്റ്റംസ്!
കൊച്ചി: വിവാദ സ്വര്‍ണ്ണക്കടത്ത് കേസില്‍ അസാധാരണ നടപടിയുമായി കസ്റ്റംസ്. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് കോടതിക്ക് കൈമാറി. ഇത്തരമൊരു നടപടി പതിവില്ലാത്തതാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്വര്‍ണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉളള വ്യക്തികളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ സ്വപ്ന സുരേഷ് ഈ മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ...
5 ദിവസത്തെ ചോദ്യം ചെയ്യൽ
അഞ്ച് ദിവസത്തോളമാണ് സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരമുളള പ്രതികളുടെ ഈ മൊഴിയെടുപ്പിന് കോടതിയില്‍ നിയമപ്രാബല്യം ഉണ്ട്. പോലീസിനോ എന്‍ഐഎയ്ക്കോ നല്കുന്ന മൊഴി പ്രതികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞാല്‍ ആ മൊഴിയേ നിലനില്ക്കുകയുളളൂ.
പേരുകൾ വെളിപ്പെടുത്തിയെന്ന് സൂചന
കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച സ്വപ്ന സുരേഷിന്റെ മൊഴി വമ്പന്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സ്വര്‍ണ്ണക്കടത്തിന് സഹായം ചെയ്ത രാഷ്ട്രീയ ബന്ധമുളളവരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. മാത്രമല്ല ഇവര്‍ സ്വര്‍ണ്ണക്കടത്തിന് ചെയ്ത് നല്കിയ സഹായങ്ങളും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.
മൊഴിപ്പകർപ്പ് കോടതിയിൽ
സ്വപ്ന തന്നെ ആവശ്യപ്പെട്ടത് പ്രകാരമാണ് കസ്റ്റംസ് മൊഴി കോടതിയില്‍ മുദ്ര വെച്ച കവറില്‍ കൈമാറിയിരിക്കുന്നാണ് വിവരം. ഈ മൊഴി മാറ്റിപ്പറയാന്‍ ഭാവിയില്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാകുമെന്ന് സ്വപ്നം ചോദ്യം ചെയ്യലിനിടെ പറഞ്ഞു. എന്നാല്‍ ഈ മൊഴിയില്‍ നിന്ന് താന്‍ പിന്മാറില്ല. മൊഴിക്ക് സുരക്ഷിത്വം ഉറപ്പാക്കാനും സ്വപ്ന ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
32 പേജുളള മൊഴി
32 പേജുകള്‍ ആണ് സ്വപ്ന സുരേഷിന്റെ മൊഴി പകര്പ്പിനുളളത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ആണ് കസ്റ്റംസ് സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് സമര്‍പ്പിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ കൂട്ടത്തില്‍ സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പ് മാത്രമാണ് കോടതിക്ക് കൈമാറിയിരിക്കുന്നത്.
മൊഴി ഏറെ നിര്‍ണായകം
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന കസ്റ്റംസിന് നല്കിയ ഈ മൊഴി ഏറെ നിര്‍ണായകമാണ്. കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനായ സൂപ്രണ്ട് വി വിവേകിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ അഡീഷണല്‍ സിജെഎം കോടതിയിലെ ചേംബറിലെത്തി മൊഴിപ്പകര്‍പ്പ് സമര്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
അറ്റാഷെ നൽകിയ സഹായം
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയരായതിന് പിറകേ കേരളം വിട്ട ഇവരെ എന്‍ഐഎ സംഘമാണ് ബെംഗളൂരുവില്‍ നിന്നും പിടികൂടിയത്. സ്വര്‍ണ്ണക്കടത്തിന് യുഎഇ അറ്റാഷെ അടക്കം നല്കിയ സഹായത്തെ കുറിച്ച് സ്വപ്ന സുരേഷ് നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് കിലോ സ്വര്‍ണ്ണത്തിന് 1500 ഡോളര്‍ അറ്റാഷെയ്ക്ക് കമ്മീഷന് നല്‍കിയതായും സ്വപ്ന വെളിപ്പെടുത്തി.
23 തവണ സ്വർണ്ണം കടത്തി
അറ്റാഷെ കൂടുതല്‍ കമ്മീഷന് ആവശ്യപ്പെട്ടതോടെ ഓരോ തവണയും കടത്തിയ സ്വര്‍ണ്ണത്തിന്റെ അളവ് കുറച്ച് പറഞ്ഞ് പറ്റിച്ചതായും സ്വപ്ന മൊഴി നല്‍കിയതായി വിവരങ്ങളുണ്ട്. 23 തവണയാണ് 2019 ജൂലൈ മുതല്‍ 2020 ജൂണ്‍ വരെ പ്രതികള്‍ നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയത്. വീട്ടുപകരണങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണക്കടത്ത് ഓരോ തവണയും 5 മുതല്‍ 7 കിലോ വരെ സ്വര്‍ണം കടത്തി.
അമിത് ഷായുടെ പ്ലാൻ പാളുന്നു! ബിജെപി വിടാനൊരുങ്ങി എംപിമാരടക്കം 21 നേതാക്കൾ! ബംഗാളിൽ മമതയ്ക്ക് ലോട്ടറി