സ്വർണ്ണക്കടത്തിൽ തമ്മിലടിച്ച് കോൺഗ്രസും ബിജെപിയും, ഗോപാലകൃഷ്ണന് വേണുഗോപാലിന്റെ മറുപടി!
ദില്ലി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷിന്റെ ഉന്നത ബന്ധങ്ങളുടെ പേരില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍. സ്വപ്‌ന സുരേഷുമായി കോണ്‍ഗ്രസ് എംപി കെസി വേണുഗോപാലിന് ബന്ധമുണ്ട് എന്നാരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് രംഗത്ത് വന്നത്.
എയര്‍ ഇന്ത്യ സാറ്റ്‌സില്‍ സ്വപ്‌ന സുരേഷിനെ നിയമിച്ചത് കെസി വേണുഗോലിന്റെ ഇടപെടല്‍ മൂലമാണ് എന്നാണ് ആരോപണം. ബിജെപി ആരോപണത്തിന് കെസി വേണുഗോപാല്‍ മറുപടി നല്‍കിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ആരോപണം നിഷേധിച്ച് കെസി
കെസി വേണുഗോപാല്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ആയിരിക്കുന്ന കാലത്ത് നടത്തിയ ഇടപെടല്‍ വഴിയാണ് സ്വപ്‌ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ലഭിച്ചത് എന്നാണ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് സ്വപ്‌നയുടെ നിയമനത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് കെസി വേണുഗോപാല്‍ രംഗത്ത് വന്നിരിക്കുന്നത്.
സ്വപ്‌ന സുരേഷിനെ അറിയില്ല
ബി ഗോപാലകൃഷ്ണന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് എന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിനെ തനിക്ക് അറിയില്ല. സ്വപ്‌ന സുരേഷിനെ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ നിയമിച്ചത് താനാണ് എന്ന ആരോപണം തികച്ചും ബാലിശം ആണെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
ഗോപാലകൃഷ്ണന് എന്ത് പറ്റി
സ്വര്‍ണ്ണക്കടത്ത് കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ച് അവരെ രക്ഷപ്പെടുത്താനുളള നീക്കമാണോ തനിക്കെതിരെയുളള ആരോപണം എന്ന് സംശയിക്കുന്നതായി കെസി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ ഗോപാലകൃഷ്ണന് എന്ത് പറ്റിയെന്ന് അറിയില്ലെന്നും കെസി പറഞ്ഞു.
Recommended Video
നിരുത്തരവാദപരമായ സമീപനം
ഗോപാലകൃഷ്ണന്റേത് തികച്ചും നിരുത്തരവാദപരമായ സമീപനമാണ്. താന്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയായിരിക്കേ ഒരു നിയമനത്തിലും ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അറിഞ്ഞു കൊണ്ടാണോ വിദേശകാര്യ വകുപ്പിലെ നിയമനങ്ങള്‍ നടക്കുന്നത് എന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
വഴിയേ പോകുന്നവര്‍ക്കെതിരെ
ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടേണ്ടത്. അതല്ലാതെ വഴിയേ പോകുന്നവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണോ വേണ്ടത് എന്ന് കെസി വേണുഗോപാല്‍ ചോദിച്ചു. സ്വപ്‌ന സുരേഷിന്റെ സാറ്റ്‌സിലെ നിയമനവുമായി ബന്ധപ്പെട്ട് സിവില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം നടത്തട്ടെ എന്നും കെസി വ്യക്തമാക്കി.
സത്യം പുറത്ത് കൊണ്ടുവരട്ടെ
ഒരു സംയുക്ത സംരഭമായ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ നിയമനത്തിന് അവര്‍ക്ക് അവരുടേതായ മാനദണ്ഡമുണ്ടെന്നും കെസി വേണുഗോപാല്‍ അക്കാര്യത്തിലെ ആരോപണത്തില്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരട്ടെ എന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയയായ സ്വപ്നയെ കെസി വേണുഗോപാല്‍ സഹായിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ബി ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു.