സ്വർണ്ണക്കടത്ത് കേസ്: രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തളളി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് ജാമ്യമില്ല. സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജി കൊച്ചി എന്‍ഐഎ കോടതി തളളി. കേസില്‍ യുഎപിഎ ചുമത്താനുളള എന്‍ഐഎയുടെ വാദങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി തളളിയിരിക്കുന്നത്. കേസ് ഡയറിയും തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി നടപടി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താനാകുമോ എന്ന് നേരത്തെ സംശയം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിന്റെ നിയമവശങ്ങള്‍ കോടതി പരിശോധിച്ചു. സ്വര്‍ണ്ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കാനുതകുന്നതാണെന്നും അതിനാല്‍ യുഎപിഎ നിലനില്‍ക്കും എന്നുമാണ് അന്വേഷണ സംഘം വാദിച്ചത്. പ്രതികള്‍ പങ്കാളികളായ സ്വര്‍ണ്ണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് എന്‍ഐഎ കോടതിയുടെ നടപടി.
കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് പങ്കാളി ആയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എന്‍ഐഎ കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം സ്വപ്‌ന സുരേഷിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു എന്നാണ് എന്‍ഐഎ വാദത്തിനിടെ കോടതിയെ അറിയിച്ചത്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തും സ്വപ്‌നയ്ക്ക് ഉന്നത ബന്ധങ്ങളുണ്ട്. അതുകൊണ്ട് ജാമ്യം നല്‍കരുതെന്നും പ്രതിക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും എന്‍ഐഎ വാദിച്ചു.
കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!
കേസില്‍ തന്നെ രാഷ്ട്രീയ പ്രേരിതമായി കുടുക്കിയതാണ് എന്നാണ് സ്വപ്‌ന സുരേഷിന്റെ വാദം. സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്തിയതിനെ സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ ചോദ്യം ചെയ്തു. ജൂലൈ 5ന് ആണ് വിമാനത്താവളത്തില്‍ വെച്ച് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ്ണക്കടത്ത് കേസ് ഒന്‍പതാം തിയ്യതി എന്‍ഐഎ ഏറ്റെടുത്തു. ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ കേസില്‍ എന്ത് തീവ്രവാദ ബന്ധം ആണ് പുറത്ത് വന്നത് എന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചു. സ്വപ്‌ന നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ അല്ലാതെ ഒരു തെളിവും അന്വേഷണ സംഘത്തിന്റെ പക്കലില്ലെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സ്വപ്‌നയ്ക്ക് സ്വര്‍ണ്ണക്കടത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതി ജാമ്യാപേക്ഷ തളളുകയായിരുന്നു.
സച്ചിൻ പൈലറ്റ് ദില്ലിക്ക് പോയപ്പോൾ ഗെഹ്ലോട്ടിനെ കാണാനെത്തി വിമത എംഎൽഎ! സർക്കാരിന് പിന്തുണ