'ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല', തിരിച്ചടിച്ച് കെടി ജലീൽ
മലപ്പുറം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമടക്കം എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ പുതിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം നേതാക്കൾ മുഖ്യമന്ത്രിയെ പ്രതിരോധിച്ച് രംഗത്ത് വരുമ്പോൾ പ്രതിപക്ഷമായ കോൺഗ്രസ് വിഷയം കത്തിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും തന്റെയും ചോര നുണയാനുളള മോഹം ലോകാവസാനം വരെ നടക്കില്ലെന്ന് കെടി ജലീൽ തുറന്നടിച്ചു.
കെടി ജലീലിന്റെ പ്രതികരണം: ' ആർ.എസ്.എസ്സിൻ്റെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കാതെ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ നാടകം പൊളിഞ്ഞു പാളീസായി. മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവിൽ സഖ്യം വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും ഈ വിനീതൻ്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല. അതിനു വെച്ച വെള്ളം കോലീബിക്കാരും വർഗ്ഗീയ വാദികളും ഇറക്കി വെക്കുന്നതാണ് നല്ലത്. സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാം.

ബി.ജെ.പി ഒത്താശയോടെ നടത്തപ്പെട്ട കോൺസുലേറ്റിലെ "ബിരിയാണിപ്പൊതി" പ്രയോഗം ലീഗിനെ അപമാനിക്കാൻ ഉന്നം വെച്ചുള്ളതാണെന്ന് ലീഗിൻ്റെ പൊന്നാപുരം കോട്ടയായ താനൂരിൽ തോറ്റ് തുന്നം പാടിയ 'യുവ സിങ്കം' പറഞ്ഞതായി ഒരു കരക്കമ്പിയുണ്ട്. ബിരിയാണിച്ചെമ്പ് പൊട്ടിക്കും മുമ്പേ മുത്തലാഖ് ബില്ലിൻ്റെ കാര്യം മറന്ന് പറന്നെത്തിയ പാർട്ടിയുടെ അനുയായിയല്ലേ? അങ്ങിനെ ചിന്തിച്ചില്ലെങ്കിലല്ലേ അൽഭുതമുള്ളൂ.
പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാതലത്തിൽ എനിക്കെതിരെ വിധി കിട്ടാൻ യൂത്ത് ലീഗിന് മുന്നിൽ ഇനി ഒറ്റ വഴിയേ ഉള്ളൂ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ സമീപിക്കുക. പത്ത് ദിവസം കൊണ്ട് ഹർജി ഫയലിൽ സ്വീകരിച്ച് വാദം പൂർത്തിയാക്കി കക്ഷിക്ക് നോട്ടീസ് പോലുമയക്കാതെ ഇച്ഛിച്ച വിധി കിട്ടും. വക്കീലായി പഴയ ആളെത്തന്നെ വെച്ചാൽ മതി. "അതാ അതിൻ്റെ ഒരു ഇത്".












Click it and Unblock the Notifications