മുഖ്യമന്ത്രിക്ക് കടുത്ത അമർഷം, ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കർ തെറിച്ചു!
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം ശിവശങ്കറിന് എതിരെ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. എം മുഹമ്മദ് വൈ സഫിറുളളയെ പുതിയ ഐടി സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിറകെ ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കിയിരുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉയരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അമർഷത്തിലാണെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ കീഴിലുളള ഐടി വകുപ്പിൽ സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയയായ സ്വപ്നയെ നിയമിച്ചതിലടക്കം മുഖ്യമന്ത്രി അതൃപ്തിയിലാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ശിവശങ്കറിനെ രണ്ട് പദവികളിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

Recommended Video
ഒരു വര്‍ഷത്തേക്കാണ് ശിവശങ്കര്‍ അവധി അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആണ് ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് എന്നാണ് സര്‍ക്കര്‍ വിശദീകരണം. സ്വര്‍ണക്കടത്ത് കേസില്‍ ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണ് എന്ന് കഴിഞ്ഞ ദിവസം എം ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായാണ് എം ശിവശങ്കര്‍ അറിയപ്പെടുന്നത്.
സ്പ്രിംങ്ക്‌ളര്‍ വിവാദത്തില്‍ അടക്കം എം ശിവശങ്കര്‍ പ്രതിക്കൂട്ടിലായപ്പോള്‍ സര്‍ക്കാര്‍ സംരക്ഷിച്ചിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ട് എന്നുളള ആരോപണം ശക്തമായതോടെയാണ് സര്‍ക്കാര്‍ ശിവശങ്കറിനെ കൈവിട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ല എന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications