യുഎഇ അറ്റാഷേക്ക് പൂർണ നയതന്ത്ര പരിരക്ഷയുണ്ടോ? രാജ്യം വിട്ടതെങ്ങനെ.. വിമർശിച്ച് എംബി രാജേഷ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. അറ്റാഷെ നയതന്ത്ര പരിരക്ഷയുളള ഉദ്യോഗസ്ഥന്‍ ആയതിനാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്ത്യയ്ക്ക് ചോദ്യം ചെയ്യാനോ പ്രതി ചേര്‍ക്കാനോ സാധിക്കില്ല.
എന്നാൽ കോൺസുലേറ്റുകളിൽ നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥർക്ക് പൂർണ്ണ പരിരക്ഷയില്ല എന്നാണ് സിപിഎം മുൻ എംപിയായ എംബി രാജേഷ് വ്യക്തമാക്കുന്നത്. അറ്റാഷേക്ക് പൂർണ്ണ പരിരക്ഷയില്ലെന്നും രാജേഷ് വ്യക്തമാക്കുന്നു.
പരിമിതമായ നയതന്ത്ര പരിരക്ഷ
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' നയതന്ത്ര പരിരക്ഷയെക്കുറിച്ച് ക്ലാസെടുത്തവരുടെ അറിവിലേക്ക്. എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പൂർണ്ണ നയതന്ത്ര പരിരക്ഷയുണ്ട്. എന്നാൽ കോൺസുലേറ്റുകളിൽ നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥർക്ക് പൂർണ്ണ പരിരക്ഷയില്ല. പരിമിതമായ നയതന്ത്ര പരിരക്ഷയേയുള്ളൂ. വിയന്ന കൺവെൻഷൻ പ്രകാരം 1961, 1963) കോൺസുലേറ്റിൽ നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പ്രോസിക്യുട്ട് ചെയ്യാം.
'അറ്റാഷേക്ക് പൂർണ്ണ പരിരക്ഷയില്ല'
അതായത് വിയന്ന കൺവെൻഷൻ എംബസികളിലേയും കോൺസുലേറ്റു കളിലേയും ഉദ്യോഗസ്ഥർക്ക് സമാനമായ പരിരക്ഷ നൽകുന്നില്ല. തിരുവനന്തപുരത്തുള്ളത് UAE യുടെ കോൺസുലേറ്റാണ്, അറ്റാഷേക്ക് പൂർണ്ണ പരിരക്ഷയില്ല. അതുകൊണ്ടാണ് കസ്റ്റംസ് കമ്മീഷണർ ജൂലായ് 8 ന് അറ്റാഷേയിൽ നിന്ന് കസ്റ്റംസ് ആക്ട് 108 പ്രകാരം മൊഴിയെടുക്കുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. NIA അറ്റാഷേ യെ ചോദ്യം ചെയ്യാൻ ഇന്ത്യൻ വിദേശകാര്യ വകുപ്പിൻ്റെ അനുമതി തേടാനും കാരണമിതാണ്.
ചില സംഭവങ്ങൾ
NIA യും കസ്റ്റംസും നയതന്ത്ര പരിരക്ഷയെക്കുറിച്ച് അറിവില്ലാത്തവരല്ലല്ലോ. ഇനി ചില സംഭവങ്ങൾ കൂടി ചൂണ്ടിക്കാട്ടാം. 1.2015ൽ ഒരു ഇന്ത്യൻ വനിതയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ഗുർഗാവ് പോലീസ്, സൗദി എംബസി ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിനായി ,പൂർണ്ണ പരിരക്ഷ ഉണ്ടായിട്ടും അയാളുടെ വീട്ടിൽ കയറിയിട്ടുണ്ട്. 2. ദേവയാനി ഖോബ്രഗ ഡെ കേസിൽ അമേരിക്ക അവരെ അറസ്റ്റ് ചെയ്യാൻ കാരണം അവർ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നയാളെന്ന നിലയിൽ പരിമിത പരിരക്ഷ മാത്രമാണുണ്ടായിരുന്നത് എന്നതുകൊണ്ടാണ്.
Recommended Video
താരതമ്യേന ലഘുവായ കുറ്റം
അവരെ രക്ഷിക്കാൻ ഇന്ത്യ ചെയ്തത് ഉടനടി എംബസി പദവിയുള്ള ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലേക്ക് സ്ഥലം മാറ്റുകയാണ്. അതിലൂടെ അവർക്ക് പൂർണ്ണ പരിരക്ഷ ലഭ്യമാക്കുകയാണുണ്ടായത്. വിസ ചട്ടലംഘനം എന്ന താരതമ്യേന ലഘുവായ കുറ്റമായിരുന്നു എന്നോർക്കണം.3. 2011 ൽ ബ്രിട്ടനിലെ ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അനിൽ വർമ്മയെ സ്കോട്ലൻ്റ് യാർഡ് പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഭാര്യയെ തല്ലിയതായിരുന്നു കേസ് .
അത്ര സഹകരണം വേണ്ടെന്നാണ്
എന്നിട്ടാണ് രാജ്യദ്രോഹത്തിന് അന്വോഷണം നടക്കുന്ന കേസിൽ കോൺസുലേറ്റ് അറ്റാഷേ എന്ന നിലയിൽ പരിമിത പരിരക്ഷ മാത്രമുള്ളയാളെ ചോദ്യം ചെയ്യാനോ വിവരശേഖരണത്തിനോ പോലും മുതിരാതെ വിട്ടയച്ചത്. അതും UAE പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്ത കേസിൽ . അത്ര സഹകരണം വേണ്ടെന്നാണ് കേന്ദ്ര സർക്കാരിൻ്റെ ഉള്ളിലിരുപ്പ്. ഇന്ത്യ ആവശ്യപ്പെട്ടാൽ UAEക്ക് വേണമെങ്കിൽ പരിമിത പരിരക്ഷയും എടുത്തുകളയാം.
അവർക്ക് ഒളിക്കാനും മറയ്ക്കാനും ഏറെ
ഇനി പരിമിത പരിരക്ഷ ഉണ്ടെങ്കിൽ പോലും രാജ്യദ്രോഹം ആരോപിക്കപ്പെടുന്ന കേസിൽ ചോദ്യം ചെയ്യാം. വിചാരണ പോലും തീർത്തും അസാദ്ധ്യമല്ല. അപ്പോഴാണ് അറ്റാഷേ രാജ്യം വിട്ടതിനെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാൻ പോലും വിദേശമന്ത്രാലയം തയ്യാറാവാത്തത് .അവർക്ക് ഒളിക്കാനും മറയ്ക്കാനും ഏറെ ഉള്ളതുകൊണ്ടാണത്. പ്രതിക്കൂട്ടിൽ കേന്ദ്ര ഗവൺമെൻ്റാണ്. ബി.ജെ.പിയാണ്. നയതന്ത്ര പരിരക്ഷയുടെ പരിദേവനം നടത്തിയവർക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമായി നിഷേധിക്കാൻ ത്രാണിയുണ്ടെങ്കിൽ അതു ചെയ്യട്ടെ''.