ഔദ്യോഗികമായ കത്ത് ലഭിച്ചാലുടൻ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് കൈമാറുമെന്ന് ഇപി ജയരാജന്
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സി സി ടി വി ദ്യശ്യങ്ങൾ നൽകുന്നില്ലെന്ന ആരോപണങ്ങള്‍ തള്ളി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്. വ്യവസായ വകുപ്പിനു കീഴിലെ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ആണ് കാർഗോ കോംപ്ലക്സ് നടത്തുന്നത്. ഇന്ന് ആണ് കസ്റ്റംസ് സി സി ടി വി ദ്യശ്യങ്ങൾ ആവശ്യപ്പെട്ടത്. ഉടൻ തന്നെ ഹാർഡ് ഡിസ്ക് നൽകാമെന്ന് കാർഗോ കോംപ്ലക്സ് ജനറൽ മാനേജർ അറിയിച്ചു. ഔദ്യോഗികമായി കസ്റ്റംസിന്റ കത്ത് ലഭിച്ചാലുടൻ ഹാർഡ് ഡിസ്ക് കൈമാറുമെന്നും ഇപി ജയരാജന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സി സി ടി വി ദ്യശ്യങ്ങൾ നൽകുന്നില്ലെന്ന പരാതി ചില മാധ്യമങ്ങളും യു ഡി എഫ്- ബി ജെ പി നേതാക്കളും പറയുന്നതു കേട്ടു. സ്വർണം അടങ്ങിയ ബാഗേജ് എത്തിയ തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ ദ്യശ്യങ്ങളും നൽകുന്നില്ലെന്ന് ആരോപണം ഉയർന്നു. വ്യവസായ വകുപ്പിനു കീഴിലെ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ആണ് കാർഗോ കോംപ്ലക്സ് നടത്തുന്നത്. ഇന്ന് ആണ് കസ്റ്റംസ് സി സി ടി വി ദ്യശ്യങ്ങൾ ആവശ്യപ്പെട്ടത്. ഉടൻ തന്നെ ഹാർഡ് ഡിസ്ക് നൽകാമെന്ന് കാർഗോ കോംപ്ലക്സ് ജനറൽ മാനേജർ അറിയിച്ചു.
ഔദ്യോഗികമായി കസ്റ്റംസിന്റ കത്ത് ലഭിച്ചാലുടൻ ഹാർഡ് ഡിസ്ക് കൈമാറും. കഴിഞ്ഞ മാസം 30 ന് രാത്രി ആണ് പ്രസ്തുത ബഗേജ് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയത്. അടുത്ത ദിവസം എയർലൈൻസ് ജീവനക്കാർ ബഗേജ് കാർഗോ കോംപ്ലക്സിൽ എത്തിച്ചു. 79 കിലോഗ്രാമായിരുന്നു ഭാരം. ഡിപ്ലോമാറ്റിക് കാർഗോ എന്നാണ് യു എ ഇ കോൺസുലേറ്റിന്റെ പേരിൽ വന്ന ബഗേജിൽ രേഖപ്പെടുത്തിയിരുന്നത്. ജൂലായ് 3 ന് ബഗേജ് സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ഇതു പ്രകാരം കോംപ്ലക്സിൽ തന്നെ കൂടുതൽ സുരക്ഷിതമായ സംവിധാനത്തിലേക്ക് മാറ്റി.
ജൂലായ് 5 വരെ ഈ ബഗേജ് കെ എസ് ഐ ഇ സൂക്ഷിച്ചു. അതിനു ശേഷം കാർഗോ കോംപ്ലക്സിൽ തന്നെയുള്ള കസ്റ്റംസ് വിഭാഗം ബഗേജ് ഏറ്റെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ബഗേജ് ഭദ്രമായി സൂക്ഷിച്ച കെ എസ് ഐ ഇ യെ കസ്റ്റംസ് അധികൃതർ പ്രശംസിക്കുകയും ചെയ്തിരുന്നു. കെ എസ് ഐ ഇ കാർഗോ കോംപ്ലക്സ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തുന്നവരുടെ ദുഷ്ടലാക്ക് വ്യക്തമാണ്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിന് സംസ്ഥാന ഗവൺമെന്റ് എല്ലാ സഹായവും ചെയ്യും.