സ്വപ്നയെ വിളിച്ചത് അസമയത്തല്ല, കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ട്, സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് ജലീല്‍!
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ഫോണ്‍ വിളിപ്പട്ടികയില്‍ മന്ത്രി കെടി ജലീലും ഉള്‍പ്പെട്ടത് വന്‍ വിവാദമായിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ 9 തവണയാണ് ഫോണ്‍ വിളികള്‍ നടന്നിട്ടുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍ രംഗത്ത് വന്നിരിക്കുകയാണ്. മൊബൈല്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും മന്ത്രി പുറത്ത് വിട്ടു. വിശദാംശങ്ങൾ ഇങ്ങനെ..
കോൾ ലിസ്റ്റിൽ ഉന്നതർ
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും സരിത്തിനും ഉന്നതരുടെ സഹായം ലഭിച്ചതായാണ് സംശയിക്കുന്നത്. സരിത്ത് പല തവണ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി എം ശിവശങ്കറിനെ വിളിച്ചിട്ടുണ്ട് എന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. സ്വപ്‌നയുടെ കോള്‍ലിസ്റ്റില്‍ മന്ത്രി കെടി ജലീലിന്റെ പേരും ഉള്‍പ്പെട്ടത് സര്‍ക്കാരിന് വലിയ ക്ഷീണമായിരിക്കുകയാണ്.
Recommended Video
ഔദ്യോഗിക കാര്യങ്ങള്‍ക്ക്
ഈ സാഹചര്യത്തിലാണ് സ്വപ്‌ന സുരേഷുമായുളള ഫോണ്‍ വിളികളുടെ സാഹചര്യം വെളിപ്പെടുത്തി മന്ത്രി കെടി ജലീല്‍ രംഗത്ത് വന്നിരിക്കുന്നത്. യുഎഇ കോണ്‍സുലര്‍ ജനറലിന്റെ നിര്‍ദേശ പ്രകാരമാണ് സ്വപ്‌ന സുരേഷിനെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിളിച്ചിരിക്കുന്നത് എന്നാണ് മന്ത്രിയുടെ വിശദീകരണം. കോണ്‍സുലര്‍ ജനറല്‍ അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും മന്ത്രി പുറത്ത് വിട്ടു.
ഭക്ഷണക്കിറ്റ് വിതരണം
മെയ് 27ാം തിയ്യതി യുഎഇ കോണ്‍സല്‍ ജനറലിന്റെ ഫോണില്‍ നിന്നാണ് തനിക്ക് മെസ്സേജ് ലഭിച്ചത്. എല്ലാ വര്‍ഷവും റമദാനിനോട് അനുബന്ധിച്ച് യുഎഇ കോണ്‍സുലേറ്റ് ഭക്ഷണക്കിറ്റ് വിതരണം നടത്താറുണ്ട്. ഇത്തവണ ലോക്ക്ഡൗണ്‍ കാരണം ഭക്ഷണ കിറ്റ് വിതരണം നടന്നിരുന്നില്ല. തങ്ങളുടെ പക്കല്‍ ഭക്ഷണ കിറ്റുകളുണ്ടെന്നും എവിടെയെങ്കിലും കൊടുക്കാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ അറിയിക്കണം എന്നായിരുന്നു മെസ്സേജെന്ന് മന്ത്രി വ്യക്തമാക്കി.
സ്വപ്‌ന നിങ്ങളുമായി ബന്ധപ്പെടും
എങ്ങനെയാണ് ഇത് അറേഞ്ച് ചെയ്യുക എന്ന ചോദ്യത്തിന് കണ്‍സ്യൂമര്‍ ഫെഡ് മുഖാന്തരം ചെയ്യാമെന്ന് മന്ത്രി മറുപടി നല്‍കി. അങ്ങനെയെങ്കില്‍ സ്വപ്‌ന നിങ്ങളുമായി ബന്ധപ്പെടും എന്നാണ് കോണ്‍സുലര്‍ ജനറല്‍ അയച്ച മെസ്സേജ്. അദ്ദേഹം പറഞ്ഞത് അനുസരിച്ചാണ് സ്വപ്നയെ വിളിച്ചത്. ആയിരത്തോളം ഭക്ഷണ കിറ്റുകള്‍ ലഭിക്കുകയും അത് എടപ്പാള്‍, തൃപ്പങ്ങോട് പഞ്ചായത്തുകളില്‍ വിതരണം ചെയ്യുകയും ചെയ്തു.
വിളിച്ചതൊന്നും അസമയത്തല്ല
എടപ്പാള്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് അതിന്റെ ബില്‍ അയച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റ് പണം കണ്‍സ്യൂമര്‍ ഫെഡിന് ട്രാന്‍സ്ഫര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ വിളിച്ചത്. ബില്‍ തുക വൈകുന്നതുമായി ബന്ധപ്പെട്ടും വിളിച്ചിരുന്നു. വിളിച്ചതൊന്നും അസമയത്തല്ല. കൗണ്‍സില്‍ ജനറല്‍ പറഞ്ഞ കാര്യങ്ങള്‍ സ്വപ്‌നയുമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
9 തവണ വിളിച്ചത്
കൗണ്‍സില്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് സ്വപ്‌നയുമായി തന്നെയാണ് എല്ലാവരും കോണ്‍ടാക്ട് ചെയ്തത്. തന്റെ സ്റ്റാഫ് അംഗവും ഇക്കാര്യവുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. 9 തവണ വിളിച്ചതും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ്. യുഎഇ നാഷണല്‍ ഡേയ്ക്ക് അടക്കം ആളുകളെ ക്ഷണിച്ചിരുന്നത് സ്വപ്‌ന ആയിരുന്നു. മുഖ്യപ്രഭാഷകനായി തന്നെ വിളിക്കാന്‍ ഓഫീസില്‍ വന്നിരുന്നു.
കോണ്‍സുലര്‍ ജനറലിന്റെ സെക്രട്ടറി
അത് യുഇഎ കോണ്‍സുലര്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ്. തന്നെ സ്വപ്‌ന വിളിച്ചിരുന്ന കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നു. അവര്‍ ഐടി വകുപ്പിന് കീഴില്‍ ജോലി ചെയ്തിരുന്ന കാര്യം അറിയില്ലായിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ സ്വപ്നയെ നിയോഗിച്ചത് എന്തിനെന്ന് വ്യക്തമാക്കേണ്ടത് കോണ്‍സുലര്‍ ജനറല്‍ ആണെന്നും മന്ത്രി ജലീല്‍ വ്യക്തമാക്കി.
അക്കാര്യം അന്വേഷിക്കട്ടെ
മന്ത്രിയായ നാല് വര്‍ഷത്തിനിടെ പല തവണ ഇവരെ വിളിച്ചിട്ടുണ്ടാകും. അതൊക്കെ യുഎഇയുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും സ്വപ്‌ന വിളിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് തന്റെ പേഴ്‌സണല്‍ സ്റ്റാഫ് സരിത്തിനെ വിളിച്ചതിനെ കുറിച്ച് അറിയില്ലെന്നും അക്കാര്യം അന്വേഷിക്കട്ടെ എന്നും മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി.