സ്വപ്ന ബാംഗ്ലൂരില്‍ എത്തിയതില്‍ ബിജെപിയുടെ പങ്കിനെപ്പറ്റി കോണ്‍ഗ്രസിന് സംശയമേയില്ല: എംഎം മണി
തിരുവനന്തപുരം: സ്വപ്നയും സന്ദീപ് നായരും കേരളം വിട്ടതില്‍ യുഡിഎഫും ബിജെപിയും സര്‍ക്കാറിനെതിരെ വിരൽചൂണ്ടുന്നതിൽ യാതൊരു ന്യായവുമില്ലെന്ന് മന്ത്രി എംഎം മണി.കേന്ദ്ര സർക്കാരിന്റെ ലോക്ഡൗൺ ഇളവുകൾ പ്രകാരം ഇപ്പോൾ അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഏതു സംസ്ഥാനത്താണ് പ്രവേശിക്കുന്നത് അവിടുത്തെ സർക്കാരിന്റെ രജിസ്ട്രേഷനും പരിശോധനയുമെല്ലാം കഴിഞ്ഞേ അവർ പ്രവേശിപ്പിക്കുകയുള്ളൂവെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിക്കുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
യുഡിഎഫും ബിജെപിയും മുഖ്യ വിഷയമായി ചർച്ച ചെയ്യുന്ന ഒരു കാര്യം സ്വപ്നയും കൂട്ടരും എങ്ങനെ ബാംഗ്ലൂരിലെത്തി എന്നതാണ്. കേന്ദ്ര സർക്കാരിന്റെ ലോക്ഡൗൺ ഇളവുകൾ പ്രകാരം ഇപ്പോൾ അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഏതു സംസ്ഥാനത്താണ് പ്രവേശിക്കുന്നത് അവിടത്തെ സർക്കാരിന്റെ രജിസ്ട്രേഷനും പരിശോധനയുമെല്ലാം കഴിഞ്ഞേ അവർ പ്രവേശിപ്പിക്കുകയുള്ളൂ. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ സത്യസന്ധമായ നിലപാട് അറിയിച്ചിട്ടുണ്ട്. അതിനാൽത്തന്നെ യുഡിഎഫും ബിജെപിയും ഇക്കാര്യത്തിൽ ഞങ്ങൾക്കെതിരെ വിരൽചൂണ്ടുന്നതിൽ യാതൊരു ന്യായവുമില്ല. ഇക്കാര്യം ജനങ്ങൾക്കറിയാം.
Recommended Video
രോഗ വ്യാപനത്തിൽ അതിരൂക്ഷമായ സ്ഥിതി നേരിടുന്ന കർണ്ണാടകത്തിൽ ആർക്ക് പ്രവേശിക്കണമെങ്കിലും രജിസ്ട്രേഷനും കോവിഡ് പരിശോധനയും ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്. ഈ അവസരത്തിലാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ബി.ജെ.പി. ഭരിക്കുന്ന കർണ്ണാടക തലസ്ഥാനത്ത് ഒരു തടസ്സവുമില്ലാതെ പ്രവേശിക്കുകയും തുടർന്ന് താമസസൗകര്യം തരപ്പെടുത്തി ഒളിവിൽ കഴിഞ്ഞതും. ഇതിലൊന്നും കോൺഗ്രസിനും ബിജെപിക്കും യാതൊരു പരിഭവവുമില്ല. ഇക്കാര്യത്തിൽ സ്വാഭാവികമായും കേരള, കർണാടക ബിജെപി നേതൃത്വങ്ങളുടെയും വി.മുരളീധരെന്റയും നേരെയാണ് ന്യായമായ സംശയം തെളിഞ്ഞുവരുന്നത്. വസ്തുത ഇതായിരുന്നിട്ടും കോൺഗ്രസിനാകട്ടെ ബി.ജെ.പി.യുടെ പങ്കിനെപ്പറ്റി സംശയമേയില്ല! എങ്ങനെ സംശയിക്കാനാ; യുഡിഎഫും ബിജെപിയും ഇവിടെ പരസ്പര ധാരണയിലാണല്ലൊ.