റമീസ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന്, ലീഗ്-കോൺഗ്രസ് നേതാക്കൾക്ക് മിണ്ടാട്ടമില്ലെന്ന് എംഎം മണി
തിരുവനന്തപുരം: സ്വർണ കളളക്കടത്ത് കേസിൽ മുസ്ലീം ലീഗിനെതിരെ മന്ത്രി എംഎം മണി. കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത റമീസ് എന്ന ആൾ പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണെന്ന് വാർത്തകൾ വന്നിട്ടും ലീഗ് നേതാക്കൾക്കോ കോൺഗ്രസ് നേതാക്കൾക്കോ മിണ്ടാട്ടമില്ലെന്ന് മന്ത്രി മണി പരിസഹിച്ചു. ഫേസ്ബുക്കിലാണ് പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ. കസ്റ്റഡിയിലെടുത്ത റമീസ് എന്നയാൾ മുസ്ലീം ലീഗ് നേതാവായിരുന്ന ചാക്കീരി അഹമ്മദ്കുട്ടിയുടെയും, പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും അടുത്ത ബന്ധുവാണെന്നാണ് മാദ്ധ്യമങ്ങളിൽക്കൂടി അറിഞ്ഞത്. ഇതു സംബന്ധിച്ച് ലീഗ് നേതാക്കൾക്കോ കോൺഗ്രസ് നേതാക്കൾക്കോ മിണ്ടാട്ടമില്ല. ലീഗിലെ പലർക്കും ഇത്തരത്തിലുള്ള പല ഏർപ്പാടുകളുമുണ്ടെന്ന വിമർശനം പണ്ട് മുതൽക്കേ ഉള്ളതാണ്. ഏതായാലും കാര്യങ്ങളുടെ നിജസ്ഥിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്''.
Recommended Video
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപും എങ്ങനെ ബെംഗളൂരുവിലെത്തി എന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകി: '' യുഡിഎഫും ബിജെപിയും മുഖ്യ വിഷയമായി ചർച്ച ചെയ്യുന്ന ഒരു കാര്യം സ്വപ്നയും കൂട്ടരും എങ്ങനെ ബാംഗ്ലൂരിലെത്തി എന്നതാണ്. കേന്ദ്ര സർക്കാരിന്റെ ലോക്ഡൗൺ ഇളവുകൾ പ്രകാരം ഇപ്പോൾ അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.
രാജസ്ഥാനിൽ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസ്! കളി മാറുന്നു, പൈലറ്റിനെ തിരിച്ചെത്തിക്കും!
എന്നാൽ ഏതു സംസ്ഥാനത്താണ് പ്രവേശിക്കുന്നത് അവിടത്തെ സർക്കാരിന്റെ രജിസ്ട്രേഷനും പരിശോധനയുമെല്ലാം കഴിഞ്ഞേ അവർ പ്രവേശിപ്പിക്കുകയുള്ളൂ. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ സത്യസന്ധമായ നിലപാട് അറിയിച്ചിട്ടുണ്ട്. അതിനാൽത്തന്നെ യുഡിഎഫും ബിജെപിയും ഇക്കാര്യത്തിൽ ഞങ്ങൾക്കെതിരെ വിരൽചൂണ്ടുന്നതിൽ യാതൊരു ന്യായവുമില്ല. ഇക്കാര്യം ജനങ്ങൾക്കറിയാം. രോഗ വ്യാപനത്തിൽ അതിരൂക്ഷമായ സ്ഥിതി നേരിടുന്ന കർണ്ണാടകത്തിൽ ആർക്ക് പ്രവേശിക്കണമെങ്കിലും രജിസ്ട്രേഷനും കോവിഡ് പരിശോധനയും ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്.
ഈ അവസരത്തിലാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ബി.ജെ.പി. ഭരിക്കുന്ന കർണ്ണാടക തലസ്ഥാനത്ത് ഒരു തടസ്സവുമില്ലാതെ പ്രവേശിക്കുകയും തുടർന്ന് താമസസൗകര്യം തരപ്പെടുത്തി ഒളിവിൽ കഴിഞ്ഞതും. ഇതിലൊന്നും കോൺഗ്രസിനും ബിജെപിക്കും യാതൊരു പരിഭവവുമില്ല. ഇക്കാര്യത്തിൽ സ്വാഭാവികമായും കേരള, കർണാടക ബിജെപി നേതൃത്വങ്ങളുടെയും വി.മുരളീധരെന്റയും നേരെയാണ് ന്യായമായ സംശയം തെളിഞ്ഞുവരുന്നത്. വസ്തുത ഇതായിരുന്നിട്ടും കോൺഗ്രസിനാകട്ടെ ബി.ജെ.പി.യുടെ പങ്കിനെപ്പറ്റി സംശയമേയില്ല! എങ്ങനെ സംശയിക്കാനാ; യുഡിഎഫും ബിജെപിയും ഇവിടെ പരസ്പര ധാരണയിലാണല്ലൊ''.