എം ശിവശങ്കരനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു! പേരൂർക്കട പോലീസ് ക്ലബ്ബിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് ക്യാംപില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി വിശകലനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ ഒന്നാം പ്രതി സരിത്ത് എം ശിവശങ്കരന് എതിരെ മൊഴി നല്‍കിയിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് എന്‍ഐഎ ഉദ്യോഗസ്ഥന്‍ പൂജപ്പുരയിലുളള ശിവശങ്കരന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശിവശങ്കരനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. 8 മണിക്കൂറിലധികം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കരനെ വിട്ടയക്കുകയായിരുന്നു.

Recommended Video
മൊഴി വിശദമായി പരിശോധിച്ചതിന് ശേഷം കസ്റ്റംസ് ശിവശങ്കരനെ രണ്ടാമതും ചോദ്യം ചെയ്യാനിരിക്കെയാണ് എന്‍ഐഎ നീക്കം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നവരുമായി എം ശിവശങ്കരന് അടുത്ത ബന്ധമുളളതായുളള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുളളതാണ്. സ്വപ്‌ന സുരേഷുമായുളള ബന്ധം വിവാദമായതിന് പിന്നാലെ എം ശിവശങ്കരനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.
ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുളളതായി എം ശിവശങ്കരന്‍ സമ്മതിച്ചിട്ടുളളതാണ്. എന്നാല്‍ സുഹൃദ് ബന്ധം മാത്രമാണെന്നും സ്വര്‍ണ്ണക്കളളക്കടത്തിനെ കുറിച്ച് വിവരം ഇല്ലായിരുന്നു എന്നുമാണ് ശിവശങ്കരന്‍ കസ്റ്റംസിന് മൊഴി നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റ് വാങ്ങാന്‍ പ്രതികളെ സഹായിച്ചത് ശിവശങ്കരനാണ് എന്ന വിവരവും പുറത്ത് വന്നിരുന്നു. സുഹൃത്ത് ബന്ധത്തിനപ്പുറം സ്വർണ്ണക്കടത്തുമായി ശിവശങ്കരന് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നതാണ് അന്വേഷണ ഏജൻസികൾ നിലവിൽ പരിശോധിക്കുന്നത്.












Click it and Unblock the Notifications