സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രൻ! ആരോപണവുമായി സന്ദീപ് വാര്യർ!
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരിക്കുന്ന സ്വർണക്കടത്ത് കേസിൽ പുതിയ ആരോപണങ്ങളുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ രംഗത്ത്. സ്വർണക്കടത്ത് കേസിൽ സിപിഎം ബന്ധമുണ്ടെന്നാണ് സന്ദീപ് വാര്യർ ആരോപിക്കുന്നത്.
സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ മകൻ ആണെന്നാണ് സന്ദീപ് വാര്യർ ഉന്നയിക്കുന്ന ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് വാര്യർ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്ത് വന്നിരിക്കുന്നത്.
സിപിഎമ്മിന്റെ പാർട്ടി പരിപാടി
സന്ദീപ് വാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' സിപിഎമ്മും സ്വർണ കള്ളക്കടത്തുകാരുമായി ഉള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വർണ്ണക്കള്ളക്കടത്ത് സിപിഎമ്മിന്റെ പാർട്ടി പരിപാടിയാണ്. 2014 ൽ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായിരുന്ന മുഹമ്മദ് ഫയാസ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ചിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി. മോഹനനെ കണ്ട് തിരിച്ചിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സ്വർണക്കടത്തുമായി ബന്ധം
സിപിഎം കൊലയാളി സംഘങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ടവരാണ്. കഴിഞ്ഞ വർഷം കൊടി സുനി ഖത്തറിലുള്ള മലയാളിയെ ജയിലിൽ നിന്ന് വിളിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിരുന്നു. തുടർന്ന് ജയിലിൽ റെയ്ഡ് നടത്തി കുറെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തെങ്കിലും ഈ ഫോണുകളിൽ നിന്ന് ഉണ്ടായ കോളുകൾ പരിശോധിക്കണമെന്ന ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല.
തമ്പുരാൻ എഴുന്നള്ളിയത്
കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രത മാർച്ചിൽ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ കോടികൾ വിലമതിക്കുന്ന കൂപ്പർ കാറിലാണ് തമ്പുരാൻ എഴുന്നള്ളിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടയ്ക്കിടെയുള്ള ഗൾഫ് സന്ദർശനത്തിൽ കേരളത്തിനോ പ്രവാസികൾക്കോ നയാപൈസയുടെ ഗുണം ഉണ്ടായിട്ടില്ലെങ്കിലും സിപിഎമ്മിന് കാര്യമായി ഗുണം ചെയ്യുന്നുണ്ട് എന്നാണ് കരുതേണ്ടത്.
സിനിമ നടൻ കൂടിയായ പുത്രൻ
സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രനാണ്. അൽപം മുമ്പ് തിരുവനന്തപുരത്തെ ഒരു ആധ്യാത്മിക കേന്ദ്രത്തിൽ പുത്രൻ സ്വപ്ന സുരേഷിനെ സംരക്ഷിച്ചിരുന്നു. കസ്റ്റംസ് വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും തിരുവനന്തപുരത്തെ മറ്റൊരു ബാർ ഹോട്ടലിലേക്ക് കഥാനായികയെ മാറ്റിയതായാണ് അറിയുന്നത്.
നിലപാട് പച്ചക്കള്ളം
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന്റെ നിഴലിലാണ്. മറുപടി പറഞ്ഞേ മതിയാകൂ. വർഷങ്ങളായി കൂടെയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ചെയ്യുന്നതൊന്നും താൻ അറിയുന്നില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് പച്ചക്കള്ളമാണ്. #ഇരട്ടച്ചങ്കൻ കള്ളനാണ് '' എന്നാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
നിഷേധിച്ച് പിണറായി
കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുളള ബന്ധം മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചിരിക്കുകയാണ്. ഐടി വകുപ്പിന് കീഴിലുളള ഒരു പ്രോജക്ടില്‍ ഇവരെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിയമിച്ചത് കരാര്‍ അടിസ്ഥാനത്തില്‍ ആണ്. പ്രൊജക്ട് മാനേജ്മെന്റ് നേരിട്ടല്ല നിയമനം നടത്തിയത്. മറിച്ച് പ്ലേസ്മെന്റ് ഏജന്‍സി വഴിയാണ്. ഇത്തരം താല്‍ക്കാലിക നിയമനത്തില്‍ അസ്വാഭാവികത ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തട്ടിപ്പ് നടന്നതായി പരാതിയില്ല
കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാര്‍ ഏജന്‍സിക്ക് വേണ്ടി ഇവര്‍ ചെയ്ത ജോലിയില്‍ തട്ടിപ്പ് നടന്നതായി ഒരു പരാതിയും വന്നിട്ടില്ല. മറ്റൊരു കേസില്‍ ക്രൈംബ്രാഞ്ച് ഈ വനിതയ്ക്ക് എതിരെ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. ആ കേസില്‍ ഇവരെ പ്രതി ചേര്‍ക്കാം എന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞിട്ടുളളതെന്നും സർക്കാർ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.