സന്ദീപ് നായരുടെ ആഡംബര കാര്‍ ഉസ്മാന്റെ പേരില്‍; വിലാസം പൂണെയില്‍, ആ ഉസ്മാന്‍ മലപ്പുറംകാരൻ
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ പിടിയിലായ സന്ദീപ് നായര്‍ ആഡംബര കാറുകളോട് വലിയ ഭ്രമമുള്ള ആളാണെന്നാണ് അമ്മ പറഞ്ഞത്. സന്ദീപിന്റെ വീട്ടില്‍ ഒരു ആഡംബര കാര്‍ ആ സമയം ഉണ്ടായിരുന്നുതാനും.
എന്തായാലും ആ കാര്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമയെ ചൊല്ലിയാണ് ഇപ്പോള്‍ പുതിയ വിവാദം. മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയുടെ പേരിലാണ് ഇപ്പോഴും കാറുള്ളത്.
ഇതിനിടെ സന്ദീപിനെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടിയിരുന്നു എന്നൊരു വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. അന്ന് രക്ഷകനായെത്തിയത് ബന്ധുവായ പോലീസ് അസോസിയേഷനിലെ ഒരു നേതാവാണ് എന്നാണ് വിവരം.

ആഡംബര കാര്‍
2009 ല്‍ പൂണെയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാര്‍ ആണ് സന്ദീപ് കേരളത്തില്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. മാസങ്ങളായി ഇതേ കാറില്‍ തന്നെ ആയിരുന്നു സഞ്ചാരം. എന്നാല്‍ ഇപ്പോഴും കാര്‍ സന്ദീപിന്റെ പേരില്‍ അല്ല എന്നാണ് വ്യക്തമാകുന്നത്.
Recommended Video

ഉസ്മാന്‍ കാരാടന്‍
പൂണെയിലുള്ള ഉസ്മാന്‍ കാരാടന്റെ പേരിലാണ് ഇപ്പോഴും കാറിന്റെ രജിസ്‌ട്രേഷന്‍. ഉസ്മാന്‍ മലയാളിയാണ്. മലപ്പുറം വേങ്ങര സ്വദേശിയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മഹാരാഷ്ട്രയിൽ ഹോട്ടൽ മേഖലയിലാണ് ഉസ്മാൻ പ്രവർത്തിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ആരാഞ്ഞേക്കും എന്നാണ് സൂചനകള്‍.

ഒഎല്‍എക്‌സ് വഴി
ഒഎല്‍എക്‌സ് വഴിയാണ് താന്‍ കാര്‍ വിറ്റത് എന്നാണ് ഉസ്മാന്‍ കാരാടന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. സന്ദീപ് നായരെ നേരിട്ട് പരിചയമില്ലെന്നും ഉസ്മാന്‍ വ്യക്തമാക്കുന്നുണ്ട്. എൻഒസി നൽകിയിരുന്നു എന്നും സന്ദീപ് രജിസ്‌ട്രേഷന്‍ മാറ്റാത്തത് തന്റെ പ്രശ്നമല്ല എന്നും ആയിരുന്നു ഉസ്മാൻ പ്രതികരിച്ചത്.

പോലീസ് പിടിച്ചിട്ടും
ഉസ്മാന്റെ പേരിലുള്ള കാര്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിനിടെയാണ് സന്ദീപ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലാകുന്നത്. അന്യ സംസ്ഥാനത്ത് നിന്നുള്ള വാഹനത്തിന് കേരളത്തില്‍ നികുതിയടച്ചിട്ടും ഉണ്ടായിരുന്നില്ല. എന്നിട്ടും എങ്ങനെ സന്ദീപിന് കാര്‍ വിട്ടുകിട്ടി എന്നതില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

വാഹന പ്രേമി
സന്ദീപിന് ആഡംബര വാഹനങ്ങളോട് വലിയ ഭ്രമമാണെന്നാണ് അമ്മ പറയുന്നത്. ഇതിന് മുമ്പും സന്ദീപ് ഇത്തരത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങി ഉപയോഗിച്ച് വിറ്റിട്ടുണ്ട് എന്നാണ് വിവരം.
എന്തായാലും ഈ കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ഈ കാര്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മനപ്പൂർവ്വം ആണ് സന്ദീപ് കാർ സ്വന്തം പേരിലേക്ക് മാറ്റാതിരുന്നത് എന്നും സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications