'മന്ത്രി കടകംപളളി സുരേന്ദ്രന് പലതവണ സ്വപ്നയുടെ വീട്ടിൽ പോയി'; പുതിയ ആരോപണവുമായി സന്ദീപ് വാര്യർ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുളള കോളിളക്കങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മന്ത്രി കെടി ജലീലിനെതിരെ ആരോപണങ്ങള്‍ നിലനില്ക്കുമ്പോള് കേസുമായി രണ്ടാമതൊരു മന്ത്രിക്ക് കൂടി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഈ രണ്ടാം മന്ത്രി കടകംപളളി സുരേന്ദ്രന് ആണെന്നാണ് ബിജെപി നേതാവായ സന്ദീപ് വാര്യര്‍ അടക്കമുളളവരുടെ ആരോപണം. മാത്രമല്ല സ്വപ്നയുടെ വീട്ടില്‍ മന്ത്രി പോയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ..
ഗുരുതര ആരോപണങ്ങള്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കും മകനും പങ്കുണ്ടെന്ന് നേരത്തെ സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു. അതിന് പിറകെയാണ് സന്ദീപ് വാര്യര്‍ മന്ത്രി കടകംപളളി സുരേന്ദ്രനും എതിരെ രംഗത്ത് വന്നിരിക്കുന്നത്. ഗുരുതര ആരോപണങ്ങള്‍ ആണ് കടകംപളളിക്കെതിരെ സന്ദീപ് വാര്യര്‍ ഉന്നയിച്ചിരിക്കുന്നത്. കടകംപളളി സുരേന്ദ്രന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
സ്വപ്ന സുരേഷിന്റെ വീട്ടില്‍ പോയി
കടകംപളളി സുരേന്ദ്രന് പലതവണ സ്വപ്ന സുരേഷിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. കടകംപളളി സുരേന്ദ്രന് സ്വപ്ന സുരേഷിന്റെ വീട്ടില്‍ പോയിട്ടില്ലെങ്കില്‍ അത് അദ്ദേഹം നിഷേധിക്കട്ടെ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മാത്രമല്ല സ്വപ്ന സുരേഷിന്റെ വീട്ടില്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കില്‍ കടകംപളളിയുടെ പേരുണ്ടെന്നും സന്ദീപ് ആരോപിച്ചു.
ബന്ധത്തെ കുറിച്ച് അന്വേഷണം വേണം
സ്വപ്ന സുരേഷിന് കടകംപളളി സുരേന്ദ്രനുമായുളള ബന്ധത്തെ കുറിച്ച് അന്വേഷണം വേണം എന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. കേരളം വിടുന്നതിന് മുൻപ് സ്വപ്ന കടകംപളളിയുടെ ഓഫീസിൽ വന്നിരുന്നോ എന്നും നേരത്തെ സന്ദീപ് ചോദിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഫ്ളാറ്റില്‍ ഫര്‍ണിച്ചറുകള്‍ നല്‍കിയത് എന്നും സന്ദീപ് ആരോപിച്ചു. നേരത്തെയും ഈ ആരോപണം ബിജെപി നേതാവ് ഉന്നയിച്ചിരുന്നു.
ഫ്ളാറ്റിലേക്ക് ഫര്‍ണിച്ചറുകള്‍
കല്യാണ സമ്മാനം ആയാണ് വീണ വിജയന്റെ ഫ്ളാറ്റിലേക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങിയത് എന്നാണ് ആരോപണം. തിരുവനന്തപുരത്തുളള ഫര്‍ണിച്ചര്‍ കടയിലേക്ക് സ്വപ്ന സുരേഷിനൊപ്പം പോയാണ് ഇവ വാങ്ങിയത് എന്നും ബിജെപി നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം. ക്ലിഫ് ഹൌസിലെ സിസിടിടി ദൃശ്യങ്ങളുടെ പരിശോധനയും സന്ദീപ് വാര്യർ ആവശ്യപ്പെട്ടിരുന്നു.
മക്കളെ ചോദ്യം ചെയ്യണം
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ദിവസത്തേയും വിവാഹത്തിന് തലേ ദിവസത്തേയും ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഫര്‍ണിച്ചര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാവും എന്നാണ് സന്ദീപ് പറയുന്നത്. മുഖ്യമന്ത്രിയുടെ മക്കളെ ചോദ്യം ചെയ്യണം എന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. മാത്രമല്ല വീണ വിജയന്റെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ വെക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
മറുപടി നൽകി പിഎ മുഹമ്മദ് റിയാസ്
ആരോപണത്തിന് മറുപടി നൽകി പിഎ മുഹമ്മദ് റിയാസ് രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റ്: '' തിരുവനന്തപുരത്ത് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫർണ്ണിച്ചറാണ് ചിലർക്ക് ഇപ്പോൾ ആരോപണത്തിനുള്ള വിഷയം. അസംബന്ധം എന്നല്ലാതെ എന്തു പറയാൻ ? ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചർച്ചയിൽ മുഖാമുഖം കണ്ടിരുന്നു. തെളിവ് പുറത്തു വിടാനും അന്വേഷണ ഏജൻസികൾക്ക് കൈമാറാനും ആ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. ചാനലിൽ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.
തെളിവുകൾ പുറത്തുവിടൂ
ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാൾ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടൂ. തെളിവുകൾ പുറത്തുവിടാൻ ആരോപണം ഉന്നയിച്ചയാൾക്ക് ധാർമ്മികമായി ബാധ്യത ഉണ്ട്. ആരോപണം ഉന്നയിച്ചയാൾ പറഞ്ഞതു പോലെ ഫർണ്ണിച്ചർ വാങ്ങി എങ്കിൽ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ? വലിയൊരു കടയാണെങ്കിൽ ആ കടയിൽ സിസിടിവിയും കാണുമല്ലോ?
കടയിൽ ഉള്ളവർ അന്ധരായിരിക്കില്ലല്ലോ
ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കിൽ, ഞങ്ങളെ ഒക്കെ കണ്ടാൽ തിരിച്ചറിയാതിരിക്കുവാൻ ആ കടയിൽ ഉള്ളവർ അന്ധരായിരിക്കില്ലല്ലോ? ആരോപണം വസ്തുതാപരമാണെങ്കിൽ തെളിവു കിട്ടാൻ ആരോപണം ഉന്നയിച്ചയാൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം. മറുവശം പോലും തേടാതെ ചില നിഷ്പക്ഷർ ഇത് തൊണ്ട തൊടാതെ വിഴുങ്ങി ഛർദ്ദിക്കുന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്'' .