സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷുമായി ബന്ധമെന്ത്? ശുപാർശ ചെയ്തോ? മറുപടിയുമായി ശശി തരൂർ!
തിരുവനന്തപുരം: വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിന് വേണ്ടി വല വിരിച്ചിരിക്കുകയാണ് കസ്റ്റംസ്. സ്വപ്‌നയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലും വൈറ്റ് ഡാമര്‍ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും അടക്കം കസ്റ്റംസ് പരിശോധന നടത്തി.
സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളടക്കമുളള ഉന്നതര്‍ ഉള്‍പ്പെട്ടിരിക്കുന്നതായി ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയായ നേതാവിന്റെ ശുപാര്‍ശയില്‍ ആണ് സ്വപ്‌നയ്ക്ക് യുഎഇ കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യ സാറ്റിലും ജോലി ലഭിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ആരോപിക്കപ്പെടുന്നത്. ഈ നേതാവ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആണെന്ന വിധത്തിലുളള പ്രചാരണവും കൊഴുക്കുന്നു. ആരോപണങ്ങള്‍ക്ക് ശശി തരൂര്‍ മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ്.
ആരുമായും ബന്ധമില്ല
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷ് അടക്കം ആരുമായും തനിക്ക് ബന്ധമില്ലെന്നാണ് ശശി തരൂര്‍ പ്രതികരിച്ചിരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലും ഇതുമായി ബന്ധപ്പെട്ട് തരൂര്‍ പ്രതികരണം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം എംപി എന്ന നിലയ്ക്ക് ഈ കേസ് തെളിയുന്നതും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതും കാണാന്‍ ആഗ്രഹമുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
രാഷ്ട്രീയം മാറ്റി നിര്‍ത്തണം
തനിക്കോ തന്റെ ഓഫീസിനോ ഇതുമായി യാതൊരു ബന്ധവും ഇല്ല. എങ്കിലും ആവശ്യം വന്നാല്‍ ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണ്. ഇതില്‍ നിന്നും രാഷ്ട്രീയം മാറ്റി നിര്‍ത്തണം എന്നും തരൂര്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും സിബിഐ അന്വേഷണം വേണം എന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
എനിക്കിന്നും അഭിമാനം
ശശി തരൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രതികരണം വായിക്കാം: '' ഈ ആരോപണത്തിൽ ശക്തമായ ഒരന്വേഷണം വേണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമുള്ള ആവശ്യത്തെ ഞാൻ ശക്തമായി പിന്തുണക്കുന്നു. തിരുവനന്തരപുരത്ത് യുഎഇയുടെ ഒരു കോൺസുലേറ്റ് തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചു എന്നതിൽ എനിക്കിന്നും അഭിമാനമുണ്ട്;
കുറ്റാരോപിതരെ ഞാൻ കണ്ടിട്ടില്ല
കുറച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥർ കാരണം അതിന്റെ മൂല്യം കുറഞ്ഞു പോകരുത്. ഒരു കാര്യം വളരെ വ്യക്തമായി പറയാൻ ഞാനാഗ്രഹിക്കുന്നു: ഈ ഒരു വിഷയവുമായി എന്നെ ബന്ധപ്പെടുത്താനുള്ള ചില അവസരവാദികളോട് പറയാനുള്ളത് കോൺസുലേറ്റിൽ എന്റെ ശുപാർശയിൽ ആരെയും നിയമിച്ചിട്ടില്ല; കുറ്റാരോപിതരെ ഞാൻ കണ്ടിട്ടില്ല; എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല.
കരിവാരി തേക്കാനുള്ള ശ്രമം
കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ട 2016ൽ ഞാൻ കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷ കക്ഷിയുടെ എം പി ആയിരുന്നു. അത് കൊണ്ട് തന്നെ ഇപ്പറഞ്ഞ ആളുകളെ നിയമിക്കുന്ന കാലത്ത് ഞാൻ മന്ത്രിയായിരുന്നു എന്ന ആരോപണം തികച്ചും വാസ്തവവിരുദ്ധമാണ്. ഇത്തരം കളവ് പ്രചരിപ്പിച്ചുകൊണ്ട് എന്നെ സമൂഹത്തിൽ കരിവാരി തേക്കാനുള്ള ശ്രമത്തെ നിയമപരമായി ഞാൻ നേരിടുന്നതാണ്
സിബിഐ അന്വേഷണം
ദേശീയ താല്പര്യത്തിന് വിരുദ്ധമായ വളരെ ഗുരുതരമായ കുറ്റമാണ് പ്രസ്തുത വിഷയത്തിലുള്ള ആരോപണങ്ങൾ. അത് കൊണ്ട് തന്നെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ സിബിഐ അന്വേഷണത്തിന് വേണ്ടിയുള്ള ആവശ്യത്തെ ഞാൻ ശക്തമായി പിന്തുണക്കുന്നു. കുറ്റാരോപിതരുടെ ഫോൺ കാളുകളും കോണ്ടാക്ടുകളും പരിശോധിക്കാനും അങ്ങിനെ യഥാർത്ഥ പ്രതികളെ കണ്ടു പിടിക്കാനും കഴിയേണ്ടതുണ്ട്.
അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും
ഈ വിഷയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തിരുവനന്തപുരത്തിന്റെ പാർലിമെന്റിലെ ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ശക്തിയായി ആവശ്യപ്പെടുന്നു. ഈ വിഷയവുമായി എനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെങ്കിലും അധികാരികൾ ആവശ്യപ്പെട്ടാൽ ഞാനും എന്റെ ഓഫീസും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നൊരു അപേക്ഷയോടെ...''
സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രൻ! ആരോപണവുമായി സന്ദീപ് വാര്യർ!