സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായും പരിചയം, ഓഫീസിലും സ്വാധീനമെന്ന് എന്‍ഐഎ; ശിവശങ്കര്‍ സഹായിച്ചില്ല
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി എന്‍ഐഎ. കേസിലെ പ്രാധന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നെന്നാണ് എന്‍ഐഐ കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി കോടതിയ അറിയിച്ചത്.
വ്യക്തമായ ധാരണ
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിനെ കുറിച്ച് സ്വപ്നയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്ന പങ്കാളിയായിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎയ്ക്കു വേണ്ടി ഹാജരാകുന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് ഇക്കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമാക്കിയ
മുഖ്യമന്ത്രിയുടെ ഓഫീസിലും
മുഖ്യമന്ത്രിയുടെ ഓഫീസിലും ശിവശങ്കര്‍ വഴി സ്വപ്ന സുരേഷിന് നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുമായി സാധാരണ പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും എന്‍ഐഐ കോടതിയില്‍ അറിയിച്ചു.
ഫ്ലാറ്റിലെത്തി കണ്ടിരുന്നു
സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ബാഗ് കസ്റ്റംസ് അധികൃതര്‍ പിടിച്ചു വെച്ചപ്പോള്‍ ബാഗ് വിട്ടു കിട്ടാന്‍ സാഹായിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ശിവശങ്കറിനെ അദ്ദേഹത്തിന്‍റെ ഫ്ലാറ്റിലെത്തി കണ്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ബാഗ് വിട്ടുകിട്ടുന്നതില്‍ ശിവശങ്കര്‍ തയ്യാറായില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
ജോലി നൽകിയത്
സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി നൽകിയത് ശിവശങ്കറാണ്. അദ്ദേഹത്തിൽനിന്ന് സ്വപ്ന ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ സാധാരണ ഉദ്യോഗസ്ഥ എന്നതിലുപരിയുള്ള സ്വാധീനം സ്വപ്‌നയ്ക്കുണ്ടായിരുന്നുവെന്നും എൻഐഎ കോടതിയെ അറിയിച്ചു. ജോലി രാജിവെച്ചിട്ടും 1000 ഡോളര്‍ പ്രതിഫലത്തില്‍ അവര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി.
ബാഗ് പരിശോധിച്ചാല്‍
അതേസമയം, നയതന്ത്ര ബാഗേജ് വഴി വന്ന ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥയെ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ ഭീഷണിപ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. തനിക്ക് വന്ന ബാഗ് പരിശോധിച്ചാല്‍ യുഎഇയില്‍ ഉള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ബാഗ് പരിശോധിക്കുമെന്നായിരുന്നു അറ്റാഷയുടെ ഭീഷണി.
Recommended Video
സരിത്തിന്‍റെ സാന്നിധ്യത്തില്‍
കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സരിത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് ബാഗ് പരിശോധിക്കുന്നതിനിലായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യുഎഇ അംബാസിഡറെ സമീപിക്കുകയായിരുന്നു.
30 കിലോ സ്വര്‍ണം
30 കിലോ സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് ജൂണ്‍ 30 നായിരുന്നു തിരുവനന്തപുരത്തെ എയര്‍ കാര്‍ഗോ കോംപ്ലക്സിലെത്തിയത്. ബാഗില്‍ സ്വര്‍ണം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞു വെച്ചത്. ബാഗ് വിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് ജുലൈ 3 നാണ് കോണ്‍സുല്‍ ജനറലിന്‍റെ ഓദ്യോഗിക വാഹനത്തില്‍ സരിത്തിനൊപ്പം അറ്റാഷെ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്സിലെത്തിയത്.
കസ്റ്റംസ് വഴങ്ങിയില്ല
ബാഗ് വിട്ട് തരണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടെങ്കിലും കസ്റ്റംസ് വഴങ്ങിയില്ല. ബാഗ് പരിശോധനക്ക് വിധേയമാക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭീഷണിയുടെ സ്വരം അറ്റാഷെ പുറത്തെടുത്തത്. യുഎഇയുമായുള്ള നയതന്ത്രബന്ധം തകരാറിലാകുമെന്നും തന്റെ ബാഗ് പരിശോധിച്ചാല്‍ യുഎഇയിലുള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകളുടെ ബാഗും തുറന്ന് പരിശോധിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയത്.
ജൂലൈ 5-ന്
തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ കമ്മിഷണര്‍ വഴി ഡല്‍ഹിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡറെ സമീപിച്ചു. ബാഗ് തുറക്കാന്‍ യുഎഇ അംബാസിഡറുടെ അനുമതി തേടിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജൂലൈ 5-ന് അറ്റാഷയെ നേരിട്ട് വിളിപ്പിച്ചു.
സരിത്താണ് എല്ലാം ചെയ്തതത്
ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ദ്യോഗസ്ഥര്‍ സ്വര്‍ണക്കട്ടികള്‍ അറ്റാഷയെ കാണിച്ചു കൊടുത്തു. എന്നാല്‍ താന്‍ ഭക്ഷണ വസ്തുക്കള്‍ മാത്രമാണ് കൊണ്ടുവന്നതെന്നും സ്വര്‍ണ്ണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സരിത്താണ് എല്ലാം ചെയ്തതെന്നുമാണ് അറ്റാഷെ പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
സച്ചിന് പൈലറ്റിന് മനം മാറ്റം; എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസിലേക്ക് മടങ്ങണം, ചര്‍ച്ചകള്‍ പുനരാരംഭിച്ചു