സ്വപ്ന സുരേഷെന്ന അവതാരപ്പിറവി എന്തേ മുഖ്യമന്ത്രി അറിഞ്ഞില്ല? പിണറായിക്കെതിരെ വി മുരളീധരൻ!
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും എതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത്. സോളാറിൽ യുഡിഎഫിന് സംഭവിച്ചതിന്റെ തനിയാവർത്തനമാണ് സ്വർണക്കടത്തിൽ എൽഡിഎഫിനും സംഭവിക്കുന്നതെന്ന് വി മുരളീധരൻ.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി സംശയനിഴലിലായിട്ടും കസ്റ്റംസ് എട്ടുമണിക്കൂർ ചോദ്യം ചെയ്തിട്ടും മുൻ ഐ ടി സെക്രട്ടറിയ്ക്കെതിരെ നടപടിയെടുക്കാൻ പിണറായി വിജയന് എന്താണ് വിമുഖത എന്നും വി മുരളീധരൻ ചോദിക്കുന്നു.
ഇത്രയും പ്രതീക്ഷിച്ചില്ല
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. പിണറായി സർക്കാരിന്റെ ഭരണം തീരാൻ ഏതാനും മാസങ്ങൾ ശേഷിക്കെ, വഴിവിട്ട ഇടപാടുകൾ ഒന്നൊന്നായി മറനീക്കി പുറത്തുവരികയാണ്. സോളാറിൽ യുഡിഎഫിന് സംഭവിച്ചതിന്റെ തനിയാവർത്തനമാണ് സ്വർണക്കടത്തിൽ എൽഡിഎഫിനും സംഭവിക്കുന്നത്.
കസ്റ്റംസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല
അഴിമതിയുടെയും നിയമലംഘനത്തിന്റെയും കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ അച്ചിൽവാർത്തവരാണെന്ന് കൂടി തെളിയുകയാണ്. സ്വർണക്കടത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സംശയനിഴലിലായിട്ടും മുഖ്യമന്ത്രി കണ്ട മട്ടില്ല. കസ്റ്റംസ് എട്ടുമണിക്കൂറാണ് ചോദ്യം ചെയ്തത്. എം ശിവശങ്കരന് കസ്റ്റംസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ട്.
പിണറായി വിജയന് എന്താണ് വിമുഖത ?
കളളക്കടത്തിലെ ഇടനിലക്കാരിയായ വിവാദ സ്ത്രീയുമായി ശിവശങ്കരന് അടുപ്പമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി തന്നെയാണ് വാർത്താ സമ്മേളനത്തിൽ കുമ്പസാരിച്ചത്. എന്നിട്ടും ദീർഘാവധിയിൽപ്പോയ മുൻ ഐ ടി സെക്രട്ടറിയ്ക്കെതിരെ നടപടിയെടുക്കാൻ പിണറായി വിജയന് എന്താണ് വിമുഖത ? ഭരണത്തിന്റെ ഇടനാഴികളിലെ വൻ സ്രാവുകളെക്കുറിച്ച് മുൻ ഡിജിപി ജേക്കബ് തോമസ് പുസ്തകമെഴുതിയപ്പോൾ എത്ര വേഗമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിയെടുത്തത് ?
സ്വപ്ന സുരേഷെന്ന അവതാരപ്പിറവി
എന്നാൽ സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി രാജ്യത്തെതന്നെ ഏറ്റവും വലിയ കളളക്കടത്തുകേസിൽ ഉൾപ്പെട്ടിട്ട് നടപടിയ്ക്ക് മുതിരാത്ത മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് സംശയമുണർത്തുന്നത്. ഉമ്മൻചാണ്ടിയുടെ സോളാർ കാലത്തേതുപോലെ അവതാരങ്ങൾ തന്റെ ഓഫീസിൽ ഉണ്ടാകില്ലെന്നല്ലേ പിണറായി വിജയൻ ഭരണമേൽക്കും മുമ്പ് പറഞ്ഞത് ? എന്നിട്ട് സ്വപ്ന സുരേഷെന്ന അവതാരപ്പിറവി എന്തേ മുഖ്യമന്ത്രി അറിഞ്ഞില്ല ?
നടപടിയെടുക്കാനുളള ആർജവം കാണിക്കണം
അതും സ്വന്തം വകുപ്പിൽ സർക്കാർ മുദ്രയുളള വിസിറ്റിങ് കാർഡുമായി കറങ്ങി നടന്നിട്ടും! ധൈര്യമുണ്ടെങ്കിൽ, ശിവശങ്കരനിൽ നിന്ന് മറ്റൊരൗദാര്യവും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവർ സ്വീകരിച്ചിട്ടില്ലെങ്കിൽ, നടപടിയെടുക്കാനുളള ആർജവം അങ്ങ് കാണിക്കണം. അല്ലെങ്കിൽ ഇരട്ടച്ചങ്കുളള പിണറായി പൊതുജനത്തിനുമുന്നിൽ എന്നും സംശയനിഴലിലായിരിക്കും !!
മന്ത്രി ജലീലും സ്വപ്ന സുരേഷും മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചോ? വായടപ്പിച്ച് മന്ത്രിയുടെ മറുപടി!