ശ്രീരാമകൃഷ്ണനോട് ചോദ്യങ്ങളുമായി വിടി ബല്‍റാം; സ്വര്‍ണ മാഫിയയെ കുറിച്ചുള്ള പ്രമേയം മടക്കിയത് എന്തിന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണമാഫിയ പിടിമുറുക്കുന്നതായും കള്ളക്കടത്ത് വ്യാപകമാവുന്നതായും ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് മുന്‍പ് പ്രതിപക്ഷ നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് എന്തിന് സ്പീക്കര്‍ അന്ന് അനുമതി നല്‍കിയില്ലെന്ന ചോദ്യവുമായി വിടി ബല്‍റാം എംഎല്‍എ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതീവ ഗൗരവമേറിയതാണ് വി ഡി സതീശൻ എംഎൽഎ മാസങ്ങൾക്ക് മുൻപ് നിയമസഭയിൽ നടത്തിയ ഈ പ്രസംഗംമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
വി ഡി സതീശൻ എംഎൽഎ
ഇപ്പോഴത്തെ സാഹചര്യത്തിൽ അതീവ ഗൗരവമേറിയതാണ് വി ഡി സതീശൻ എംഎൽഎ മാസങ്ങൾക്ക് മുൻപ് നിയമസഭയിൽ നടത്തിയ ഈ പ്രസംഗം. സംസ്ഥാനത്ത് സ്വർണ്ണ മാഫിയ പിടിമുറുക്കുന്നതായും കള്ളക്കടത്ത് വ്യാപകമാവുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷമാണ് രാജ്യത്ത് ജിഎസ്ടി നടപ്പായത്.
സ്വർണ്ണ വ്യാപാര മേഖല
മുൻപ് വാറ്റ് കാലത്ത് വർഷത്തിൽ 750 കോടിയോളം രൂപ സ്വർണ്ണത്തിൽ നിന്ന് നികുതിയായി ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ജിഎസ്ടി നടപ്പിലാവുന്നതിലൂടെ ഏറ്റവും കുറഞ്ഞത് 3000 കോടി രൂപയാണ് യഥാർത്ഥത്തിൽ സ്വർണ്ണ വ്യാപാര മേഖലയിൽ നിന്ന് വർഷം തോറും നികുതിയായി ഖജനാവിലേക്കെത്തേണ്ടിയിരുന്നത്.
ആര്‍ജ്ജവം കാണിച്ചിരുന്നെങ്കില്‍
ഈ നികുതി കൃത്യമായി ഖജനാവിലെത്തിക്കാൻ സർക്കാർ ആർജ്ജവം കാണിച്ചിരുന്നുവെങ്കിൽ ഒരു ശമ്പള പിടിച്ചുപറിയും കടം വാങ്ങലുമില്ലാതെത്തന്നെ സർക്കാറിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് നല്ല നിലയിൽ ആശ്വാസം ആകുമായിരുന്നു. റെയ്ഡ് നടത്താനും അനധികൃത സ്വർണ്ണത്തിനെതിരെ നടപടിയെടുക്കാനുമൊന്നും സംസ്ഥാനത്തിന് അധികാരമില്ല എന്ന ഒഴിവു കഴിവായിരുന്നു പതിവുപോലെ മറുപടി പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിൻ്റെ നിലപാട്.
പൂർണ്ണമായും നിഷ്ക്രിയമാക്കി
എന്നാൽ സ്റ്റേറ്റ് ജിഎസ്ടി നിയമത്തിൽ ഇതിനുള്ള വകുപ്പുകളും അധികാരങ്ങളും ഉണ്ടായിട്ടും സ്വർണ്ണ കള്ളക്കടത്ത് തടയാൻ എൽഡിഎഫ് സർക്കാർ ചെറുവിരലനക്കുന്നില്ല എന്നാണ് വി ഡി സതീശൻ കൃത്യമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന നികുതി വകുപ്പിനെ വരിഞ്ഞുമുറുക്കി പൂർണ്ണമായും നിഷ്ക്രിയമാക്കിയിരിക്കുകയാണ്.
ഇതുവരെ ഉണ്ടായിട്ടില്ല
ഒരു റെയ്ഡ് പോലും ഈ സർക്കാർ ഇതുവരെ വകുപ്പിനേക്കൊണ്ട് നടത്തിച്ചിട്ടില്ല. കേന്ദ്ര ഏജൻസികളായ കസ്റ്റംസ്, സെൻട്രൽ എക്സൈസ് എന്നിവരുമായി സംസ്ഥാന GST വകുപ്പ് കൂടിയാലോചനകൾ നടത്തുകയും ഏകോപനമുണ്ടാക്കുകയും ചെയ്യണമായിരുന്നു. അങ്ങനെയുള്ള ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല.
അവതരണാനുമതി
സംസ്ഥാനത്തിൻ്റെ സാമ്പത്തിക നിലനിൽപ്പിനെപ്പോലും ബാധിക്കുന്ന വളരെയേറെ പ്രാധാന്യമുള്ള ഈ വിഷയം അടിയന്തര പ്രമേയമായി നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയിട്ടും ധനമന്ത്രിയുടെ എതിർപ്പിനേത്തുടർന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു അന്ന്.
യാദൃച്ഛികമല്ല
ഈ വിഷയം സംസ്ഥാന നിയമസഭ ചർച്ച ചെയ്യുന്നത് ആരൊക്കെയാണ് ഭയപ്പെടുന്നത് എന്ന് വ്യക്തം. സ്വർണ്ണ വ്യാപാര രംഗത്തെ മാഫിയകൾക്ക് കയ്യയച്ച് സഹായം ചെയ്യുന്ന പിണറായി വിജയൻ സർക്കാരിൻ്റെ സമീപനം യാദൃച്ഛികമല്ല എന്നാണ് ഇപ്പോൾ ബോധ്യപ്പെടുന്നത്.
കള്ളക്കടത്തുകാരുടെ അഭയകേന്ദ്രം
സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സ്വർണ്ണ കള്ളക്കടത്തുകാരുടെ അഭയകേന്ദ്രമാവുന്ന സ്ഥിതിവിശേഷം നാം കാണുന്നു. സർക്കാർ ഒത്താശയിൽ നടക്കുന്ന ഒരു വലിയ അഴിമതിയും സാമ്പത്തിക തട്ടിപ്പുമാണ് ഈ രംഗത്ത് അരങ്ങേറുന്നത്. ഖജനാവിൽ പണമില്ലാത്തതിനേക്കുറിച്ച് നാഴികക്ക് നാൽപ്പത് വട്ടം വിലപിക്കുന്ന ധനമന്ത്രി ഇക്കാര്യത്തിൽ പുലർത്തുന്ന മൗനം ദുരൂഹമാണ്.
പൂന്തുറയിലെ സൂപ്പർ സ്പ്രെഡ്: ആരോഗ്യ വകുപ്പിന്റെ ആക്ഷൻ പ്ലാൻ റെഡി, മത്സ്യബന്ധനത്തിന് നിരോധനം!!