കരിപ്പൂർ വിമാനത്താവളം സ്വർണ്ണക്കടത്ത് കേന്ദ്രമാകുന്നു; 2 വർഷത്തിനുള്ളിൽ പിടിച്ചത് 316 കിലോ സ്വർണ്ണം!
മലപ്പുറം: കരിപ്പൂർ വിമാനത്താവളം സ്വർണ്ണക്കടത്ത് കേന്ദ്രമായി മാറുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടിയത് 115 കോടിയിലധികം രൂപയുടെ സ്വർണ്ണമാണ്. അതായത് 115,7504634 രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. 2017 മുതല്‍ 2019 നവംബര്‍ വരെയുള്ള കാലയളവിലെ സ്വര്‍ണക്കടത്തിനെ കിലോ കണക്ക് വെച്ച് നോക്കുമ്പോള്‍ ഏകദേശം 316 കിലോയോളമാണ് കടത്തിക്കൊണ്ടുവന്നത്.
ഒന്നോ രണ്ടോ കിലോവരെ അനധികൃത സ്വര്‍ണം പിടിച്ചാല്‍ കോടതിയില്‍ പോലും ഹാജരാക്കേണ്ട ആവശ്യമില്ലാതെ ഓഫീസര്‍മാര്‍ക്ക് തന്നെ ജാമ്യം നല്‍കാനുള്ള നിയമത്തിലെ പഴുതിൽ പിടിച്ചാണ് പലരും സ്വർണ്ണം കടത്തുന്നത്. പിടിക്കപ്പെട്ടാലും പ്രശ്നമില്ല എന്ന ചിന്താഗതിയോടെയാണ് കാരിയര്‍മാര്‍ സ്വര്‍ണവുമായി വിമാനത്താവളത്തിൽ എത്തുന്നത്. പല പല വിദ്യകലാണ് ഇവർ സ്വർണ്ണം കടത്താൻ ഉപയോഗിക്കുന്നത്.
2017 ജനുവരി മുതല്‍ 2019 നവംബര്‍ വരേയുള്ള കണക്കാണിത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ഈ കണക്ക് പിടികൂടിയവയുടേത് മാത്രമാണ്. പിടിക്കപ്പെടാത്തവ ഇതിന് പുറമെയാണ്. മലയാളിയുടെ സ്വര്‍ണ ഭ്രമത്തെ നല്ല രീതീയില്‍ ഉപയോഗിക്കുന്ന കള്ളക്കടത്ത് ലോബി പല രൂപത്തിലും ഭാവത്തിലും വിദഗ്ധമായി സ്വർണ്ണം കടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വര്‍ണക്കടത്തുകാരെ പിടികൂടാന്‍ രഹസ്യമായി സഹായിച്ചാല്‍ വലിയ പാരിതോഷികമാണ് കസ്റ്റംസ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒരു കിലോ സ്വര്‍ണം പിടിച്ച് കൊടുത്താല്‍ ഒന്നരക്ഷം രൂപ വരെയാണ് സമ്മാനം ലഭിക്കുക. ഇത് സ്വര്‍ണക്കടത്തുകാര്‍ക്ക് തിരിച്ചടിയാവുന്നതിനാല് റിസ്ക്കെടുക്കാതെ സ്വർണ്ണം കൈക്കലാക്കുന്ന പുതിയ പരിപാടിയാണ് കരിപ്പൂരിലും പരിസര പ്രദേശങ്ങളിലും അരങ്ങേറുന്നത്. കടത്തുകാരെ തിരിച്ചറിഞ്ഞ് തട്ടിക്കൊണ്ട് പോയി സ്വര്‍ണം കവരുക. തുടര്‍ന്ന് വിജനമായ സ്ഥലത്ത് മര്‍ദിച്ച് അവശരാക്കി ഉപേക്ഷിക്കുക. ചിലരെ പ്രകൃതിവിരുദ്ധ പീഢനത്തിനും ഇരയാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.