സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ അന്വേഷണത്തോടൊപ്പം സിബിഐയും റോയും വേണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ അന്വേഷണത്തോടൊപ്പം സിബിഐയും റോയും സംയുക്തമായി കേസ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപെടുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍ഐഎ അന്വേഷണത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. എന്നാല്‍, എന്‍ഐഎയ്ക്ക് ഈ കള്ളക്കടത്തു കേസിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ മാത്രമെ പ്രധാനമായും അന്വേഷിക്കാനാവൂമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട അഴിമതികളും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും വ്യക്തമാകണമെങ്കില്‍ സി.ബി.ഐ. അന്വേഷണം അനിവാര്യമാണ്. വലിയ രാഷ്ട്രീയ അഴിമതി ഇതിലൂടെ പുറത്തുവരും. മാത്രമല്ല, അന്താരാഷ്ട്ര മാനമുള്ള കേസ് ആയതിനാല്‍ റോയും സംയുക്തമായി കേസ് അന്വേഷിക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കും.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കള്ളക്കടത്ത് കേസാണിത്. കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കേസ്. അധാര്‍മികതയിലൂടെ കെട്ടിപ്പൊക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക് രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യുകയാണ്.എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് .അദ്ദേഹത്തെ കൈവിടാന്‍ മുഖ്യമന്ത്രിക്ക് ആകില്ല. ഡിജിപിയുടെ എന്‍ഐഎ ബന്ധം മറക്കരുത്. മുഖ്യമന്ത്രി എന്തിനാണ് സി ബി ഐ അന്വേഷണത്തെ ഭയപ്പെടുന്നത്. മുഖ്യമന്ത്രിക്ക് സത്യസന്ധത ഉണ്ടെങ്കില്‍ അടിയന്തിരമായി മന്ത്രിസഭ വിളിച്ചുക്കൂടി സിബി ഐ അന്വേഷണം നടത്താന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുകയാണ് വേണ്ടത്.
സമസ്ത മേഖലയിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. മഹാമാരി വരിഞ്ഞുമുറുക്കിയപ്പോഴാണ് രാജ്യസുരക്ഷയും ദേശീയതാല്‍പര്യങ്ങളും ഒക്കെ സന്ധി ചെയ്തു കൊണ്ട് അത്യന്തം അപകടകരമായ നിരവധി കരാറുകളില്‍ ഈ സര്‍ക്കാര്‍ പങ്കാളിയായത്. സ്പ്രിക്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവാണ് കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഇടപാടുകളുടെ വസ്തുത പുറത്തുകൊണ്ടുവന്നത്. സ്വപ്ന എവിടെയാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.ബി ജെ പി, സി പി എം തമ്മിലുള്ള ധാരണ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരായിട്ടുള്ള ബി.ജെ.പിയുടെ കടന്നാക്രമണം കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചുകൊണ്ടാണ്. വ്യക്തിഹത്യാ രാഷ്ട്രീയം അംഗീകരിക്കാന്‍ സാധ്യമല്ല. ബി.ജെ.പി കേസിന്റെ ഗതിമാറ്റാന്‍ വേണ്ടിയാണ് സി.പി.എമ്മിനെ സഹായിക്കാനുള്ള ഇത്തരമൊരു നീക്കം നടത്തിയത്. തനിക്കെതിരെ പ്രസ്താവനയുമായി രംഗത്ത് വന്ന ബി.ജെ.പി നേതാവിനെതിരായ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഇതിനകം അദ്ദേഹം നേട്ടീസ് അയച്ചിട്ടുണ്ട്. ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് കരുതണ്ട. അത് നടക്കില്ല.എന്തെങ്കിലും തെളിവ് ഇക്കാര്യത്തിലുണ്ടെങ്കില്‍ കൊണ്ടുവരാന്‍ ബി.ജെ.പിയെ ഞാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.