'ഷാജ് കിരണിന്റെ വാട്‌സാപ്പിലേക്ക് വിജിലന്‍സ് ഡയറക്ടറും എഡിജിപിയും 56 തവണ വിളിച്ചു': സ്വപ്‌ന സുരേഷ്
പാലക്കാട് : വീണ്ടും ഗുരതരാരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിജിലൻസ് ഡയറക്ടർ എം.ആർ.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്‌സാപ്പിലൂടെ 56 തവണ വിളിച്ചെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
തന്റെ ഫോണ്‍ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്‌കുമാറിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഭീഷണിപ്പെടുത്തുമ്പോള്‍ ആണ് എഡിജിപി അജിത്കുമാര്‍ ഷാജിനെ വാട്സാപ്പില്‍ വിളിച്ചത് എന്നാണ് സ്വപ്ന പറയുന്നത്.


അതേസമയം, സ്വപ്നയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല എന്നാണ് എഡിജിപി വിജയ് സാഖറെ പറയുന്നത്. ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ഒരു ബന്ധമില്ലെന്നും വിജയ് സാഖറെ പറയുന്നു. സ്വപ്നയ്ക്ക് എന്ത് വേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു. ഷാജ് കിരണിൻറെ ഫോണിൽ എഡിജിപി നിരന്തരം വിളിച്ചിരുന്നു എന്നാണ് ഇന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്.

സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. ഒരു എസ് പിയും 10 ഡിവൈഎസ്‍പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോർജും ചേർന്നുള്ള ഗൂഡാലോചനയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിലെന്ന് കെ ടി ജലീലിന്റെ പരാതിയിൽ കൻറോൺമെൻറ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തതായാണ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻെറ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുദനൻ ആണ്.

കഴിഞ്ഞദിവസമാണ് ഷാജ് കിരണിനെതിരെ ഗുരുതരാരോപണവുമായി സ്വപ്ന രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരൺ തന്നെ വന്നുകണ്ട് ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിച്ചത്. രഹസ്യമൊഴി പിൻവലുക്കണമെന്നും. എന്നിട്ട് സോഷ്യൽ മീഡിയയിലൂടെ അത് അറിയിക്കണമെന്നും ഷാജ് ഭീഷണിപ്പെടുത്തിയതായി സ്വപ്ന പറഞ്ഞിരുന്നു. എന്നാൽ താൻ അങ്ങനെ ഒരു ഭീഷണി നടത്തിയിട്ടില്ലെന്നാണ് ഷാജ് പറയുന്നത്. മാത്രമല്ല സ്വപ്ന തന്റെ അടുത്ത സുഹൃത്താണെന്നും ഷാജ് കിരൺ പറയുന്നു. മുഖ്യമന്ത്രിയേയോ കോടിയേരിയോയോ തനിക്ക് അറിയില്ലെന്നും ഷാജ് ഇന്നലെ പറഞ്ഞിരുന്നു.

തനിക്ക് സ്വപ്നയുമായി അടുത്ത ബന്ധമാണുള്ളതെന്നും കൊച്ചിയിൽ വരുമ്പോൾ അവർ വിളിക്കാറുണ്ടെന്നും ഷാജ് പറഞ്ഞിരുന്നു. സ്വപ്നയുടെ അമ്മയേയും സ്വപ്നയുടെ സുഹൃത്ത് സരിത്തിനേയും മകനേയുമൊക്കെ തനിക്ക് അറിയുന്നതാണെന്നും ഷാജ് പറഞ്ഞിരുന്നു. രണ്ട് മാസം കൊണ്ട് മാത്രം എങ്ങനെ സ്വപ്നയുമായി ഇത്ര അടുത്ത ബന്ധമുണ്ടായി എന്നും ഷാജ് കിരൺ പറയുന്നുണ്ട്. തനിക്ക് വേണ്ടി വാടക ഗർഭം ധരിക്കാൻ സ്വപ്ന തയ്യാരായിരുന്നെന്നും ഇത് സ്വപ്ന തന്നെ പറഞ്ഞതാണെന്നുമാണ് ഷാജ് പറയുന്നത്. പണത്തിന് വേണ്ടിയല്ല സൗഹൃദത്തിന്റെ പേരിലാണ് ഇതെന്നും പറഞ്ഞിരുന്നു. ഇക്കാര്യം തന്റെ ഭാര്യയ്ക്കും അറിയാമെന്നും പറഞ്ഞിരുന്നു.













Click it and Unblock the Notifications