'സ്വപ്ന സ്വർണം': പിടിമുറുക്കാൻ കേന്ദ്രം; നിർമലയെ കണ്ട് വി മുരളീധരൻ... ലക്ഷ്യം പിണറായിയുടെ ഓഫീസ്?
ദില്ലി/തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വലിഞ്ഞുമുറുക്കാന്‍ അണിയറയില്‍ പദ്ധതികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കേസിലെ മുഖ്യ സൂത്രധാര എന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിന്റെ ചുവടുപിടിച്ചാണിത്. ഐടി സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കറിന്റെ കീഴിലാണ് സ്വപ്ന താത്കാലിക പോസ്റ്റില്‍ ജോലി ചെയ്തിരുന്നതും.
സ്വപ്ന സുരേഷിനെ 'സ്വപ്ന സുന്ദരി' ആക്കുന്നതാര്? ഫോൺ രഹസ്യങ്ങളിൽ കേരളം ഞെട്ടുമോ... നിർണായക വിവരങ്ങൾ
കേസ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. അതിനിടെയാണ് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വിശദാംശങ്ങള്‍...
മുഖ്യമന്ത്രിയുടെ ഓഫീസ്
സ്വര്‍ണക്കടത്ത് കേസിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കാനാണ് കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും തുടക്കം മുതലേ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ സന്ദേശം പോയി എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉന്നയിച്ച ആരോപണം. കസ്റ്റംസ് ഉദ്യോഗസ്ഥന് ഇത് നിഷേധിച്ചിട്ടും സുരേന്ദ്രന് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഓഫീസ്
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തുന്നത് രാജ്യത്ത് തന്നെ ആദ്യത്തെ സംഭവം ആണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
വി മുരളീധരനും നിര്‍മല സീതാരാമനും
ഇതിനിടയിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്, നിര്‍മല സീതാരാമനെ കാണുന്നത്. കസ്റ്റംസ് അന്വേഷണം കൂടാതെ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണോ എന്ന കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പരോക്ഷ നികുതി ബോര്‍ഡിനോട് ധനമന്ത്രി തന്നെ കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
കസ്റ്റംസിന്റെ പരിമിതികള്‍
കസ്റ്റംസ് അന്വേഷണത്തിന് പരിമിതികള്‍ ഏറെയുണ്ട് എന്നതാണ് ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കാര്യം. ക്രിമിനല്‍ അന്വേഷണം കസ്റ്റംസിന് സാധ്യമല്ല. അതുകൊണ്ട് തന്നെ മറ്റേതെങ്കിലും ദേശീയ ഏജന്‍സി തന്നെ കേസ് ഏറ്റെടുക്കുന്ന കാര്യവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട് എന്നാണ് വിവരം.
സംസ്ഥാനത്ത് സുവര്‍ണാവസരം
കേരളത്തില്‍ നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ഇനി അധിക കാലമില്ല. ഇത്തരമൊരു സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേക്കാവുന്ന സാഹചര്യം തള്ളിക്കളയാന്‍ സാധ്യമല്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അത്തരം ഒരു സാധ്യതയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
മുഖ്യമന്ത്രിയുടെ വിശദീകരണം
ഈ കേസുമായി തന്റെ ഓഫീസിന് യാതൊരു ബന്ധവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. പൊതുമധ്യത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ മാറ്റിയത് എന്നും അദ്ദേഹം വിശദീകരിച്ചു. കേസില്‍ ഏത് അന്വേഷണത്തേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സ്വപ്ന പിടിവിട്ട് പറന്ന ആ സര്‍ട്ടിഫിക്കറ്റ് വ്യാജം? യുഎഇയുടെ രേഖ, മുഖ്യമന്ത്രി പറഞ്ഞ് ശരിയല്ല