മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങിയത് നാഗഗരുഡ വിഗ്രഹം
ആലുവ: പെരിയാറിൽ മത്സ്യബന്ധനത്തിനിടെ നാഗഗരുഡ വിഗ്രഹം വലയിൽ കുടുങ്ങി. ചെങ്ങമനാട് പാലപ്രശ്ശേരി ചെരുപറമ്പിൽ മരക്കാരും, മകൻ അൻസാറും ആലുവ മാർത്താണ്ഡവർമ പാലത്തിന് സമീപം ഒടുക്കുവല ഉപയോഗിച്ച് മീൻ പിടിക്കുമ്പോൾ ഇന്നലെ ഉച്ചയ്ക്കാണ് വിഗ്രഹം വലയിൽ കുടുങ്ങിയത്.
പെരിയാറിൽ നിന്ന് വലഉയർത്തിയപ്പോൾ ഭാരം അനുഭവപ്പെടുകയും, പൊക്കിയെടുക്കുന്നതിനിടെ പുഴയിൽ വീഴുകയും ചെയ്തു. ഉടനെ വഞ്ചിയിൽ നിന്ന് അൻസാർ പുഴയിൽ ചാടി വിഗ്രഹം മുങ്ങിയെടുക്കകയായിരുന്നു. ഒരടി ഉയരവും, ഏകദേശം മൂന്ന് കിലോവോളം തൂക്കവുമുണ്ട്. ഓടിൻെറ ലോഹമാണെമന്നാണ് പ്രാഥമിക നിഗമനം. ചിറകുകളും, കൂർത്ത ചുണ്ടും, മൂക്കും ഗരുഡ രൂപത്തിലുള്ളതാണ്. തലയിലെ കിരീടത്തിലും, അരയിലും, കൈകളിലും നാഗങ്ങൾ ചുറ്റിയ നിലയിലുമാണ്. അടിഭാഗത്ത് പിരികളുള്ളതിനാൽ വിഗ്രഹം എവിടെ നിന്നോ അഴിച്ചെടുത്തതെന്നാണ് സംശയിക്കുന്നത്. വിഗ്രഹം കിട്ടിയപ്പോൾ പുലിവാലാകുമെന്ന് കരുതി പുഴയിൽ തന്നെ നിക്ഷേപിക്കാൻ മരക്കാർ ആലോചിച്ചെങ്കിലും മകൻെറ നിർബന്ധപ്രകാരം ചെങ്ങമനാട് സ്റ്റേഷനിലത്തെിച്ച് പ്രിൻസിപ്പൽ എസ്.ഐ എ.കെ. സുധീറിന് കൈമാറി. പുരാതനകാലത്തെ അത്യപൂർവ്വമായ ഉയർന്ന മൂല്യമുള്ള ലോഹം കൊണ്ട് നിർമ്മിച്ച വിഗ്രഹമാണെന്നാണ് പ്രാഥമിക നിഗമനം.
അതേ സമയം പുരാവസ്തു വകുപ്പിന് വിഗ്രഹം കൈമാറുമെന്നും, അതിന് ശേഷം മാത്രമെ വിഗ്രഹം ഏത് ഇനത്തിൽപ്പെട്ടതാണെന്നും, പഴക്കവും, ലോഹവും മറ്റ് വിവരങ്ങളും വ്യക്തമായി അറിയാനാകൂവെന്നും എസ്.ഐ പറഞ്ഞു. മൂന്നര വർഷം മുമ്പ് പുലർച്ചെ ബാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ മടങ്ങുമ്പോൾ വാതിലടഞ്ഞ് പെരിയാറിൽ വീണ് മരണത്തെ മുഖാമുഖം കണ്ട ആലുവ മുപ്പത്തടം സ്വദേശിയായ നിഖിലിൻെറ ജീവന് തുണയായതും അന്ന് ആലുവ മണപ്പുറത്തിന് സമീപം മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മരക്കാരായിരുന്നു. സംഭവമറിഞ്ഞ അന്നത്തെ ജില്ല റൂറൽ എസ്.പി അടക്കമുള്ള പൊലീസ് അധികൃതർ മരക്കാരിനെ ആദരിച്ചിരുന്നു