പോലീസിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിലെ താരം: ഗൗരി നന്ദയ്ക്ക് പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം
കൊല്ലം: ചടയമംഗലത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിൽ ക്യൂ നിന്നവർക്ക് പിഴയിട്ട സംഭവം ചോദ്യം ചെയ്ത ഗൗരി നന്ദയ്ക്ക് പ്ലസ്ടു പരീക്ഷയി മികച്ച വിജയം. കടയ്ക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥിയായിരുന്ന ഗൗരി നന്ദ. ബാങ്കിന് മുമ്പിൽ സോഷ്യൽ ഡിസ്റ്റൻസ് പാലിച്ച് ക്യൂ നിന്നവർക്ക് പോലീസ് പിഴ നൽകിയ സംഭവത്തെ ചോദ്യം ചെയ്തതോടെ മണിക്കൂറുകൾക്കകം ഗൗരി നന്ദ സോഷ്യൽ മീഡിയിലെ താരമായി മാറുകയായിരുന്നു. പോലീസ് നടപടി ചോദ്യം ചെയ്തതോടെ 18കാരിയ്ക്കെതിരെ ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി.
Recommended Video
'സ്ത്രീവിഷയങ്ങളില് ഇടപെടുന്ന എമ്പോക്കി': കമലിനെ സര്ക്കാര് പുറത്താക്കണമെന്ന് ശാന്തിവിള ദിനേശ്
പ്ലസ്ടുവിൽ ഒരു എ പ്ലസ് അടക്കം 747 മാർക്കാണ് ഗൗരി നന്ദ നേടിയത്. തുടർ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് സിഎയ്ക്ക് പോകാനാണ് താൽപ്പര്യമെന്ന് ഗൗരി തുറന്നുപറയുകയും ചെയ്തു. ദിവസവേതനക്കാരനായ അനിലാണ് അച്ഛൻ. അമ്മ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൌണ്ടന്റായി ജോലി നോക്കിവരികയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ അനിയൻ കൂടി അടങ്ങുന്നതാണ് ഗൗരിയുടെ കുടുംബം.
പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ മാപ്പ് പറഞ്ഞ് രക്ഷപ്പെടാനുള്ള നിർദേശവുമായി പലരും രംഗത്തെത്തിയെങ്കിലും നിയമത്തിന്റെ വഴിയിലൂടെ തന്നെ മുന്നോട്ടുപോകാമെന്ന നിലപാടാണ് ഗൗരി സ്വീകരിച്ചത്. സംഭവത്തിന് പിന്നാലെ വിളിച്ച വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലാണ് ഗൗരിയുടെ പേരിലുള്ള ജാമ്യമില്ലാ വകുപ്പ് റദ്ദാക്കിയതായി അറിയിച്ചതെന്നും ഗൗരി പറയുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള അന്വേഷണവും ഉണ്ടായിട്ടില്ലെന്നും ഗൗരി പറയുന്നു.
അതേ സമയം പോലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയ ശേഷം എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയപ്പോഴാണ് പോലീസുകാരുമായി തർക്കമുണ്ടായത്. എടിഎമ്മിൽ നിന്നിറങ്ങിയപ്പോൾ പോലീസ് ആളുകൾക്ക് മഞ്ഞക്കടലാസിൽ എഴുതി നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പെൺകുട്ടി ഇത് ചോദ്യം ചെയ്ത് സ്ഥലത്തെത്തുന്നത്. വിവരം ചോദിച്ചറിഞ്ഞപ്പോൾ സാമൂഹിക അകലം പാലിക്കാത്തതിനുള്ള പിഴയാണെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു.
ഇക്കാര്യം തിരക്കിയപ്പോഴാണ് പോലീസ് ഗൗരിയോട് മോശമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. എന്നാൽ പോലീസ് ഉദ്യോഗസ്ഥൻ പ്രയോഗിച്ച ഒരു വാക്ക് മോശമായിരുന്നുവെന്നും അതോടെയാണ് ശബ്ദമുയർത്തി സംസാരിച്ചതെന്നും പെൺകുട്ടി പറയുന്നു. വാക്ക് തർക്കം അരമണിക്കൂറോളം നീണ്ട് നിൽക്കുകയും ചെയ്തിരുന്നു. പെണ്ണല്ലായിരുന്നില്ലെങ്കിൽ കാണിച്ചുതരാമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെയാണ് താൻ രൂക്ഷമായി പ്രതികരിച്ചതെന്നും ഗൗരി പറയുന്നു. ഇതിനിടയിൽ കൂടി നിന്നവരിൽ ആരോ പകർത്തിയ വീഡിയോ ആണ് വൈറലായത്. എന്നാൽ ഇക്കാര്യം വീട്ടിലെത്തിയ ശേഷം മാത്രമാണ് അറിയുന്നതെന്നും പെൺകുട്ടി പറയുന്നു. ഗൗരിക്കെതിരെ കേസെടുത്തതോടെ സോഷ്യൽ മീഡിയയിൽ പോലീസിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉന്നയിക്കപ്പെട്ടിരുന്നത്.