യുഎപിഎ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമല്ല, സർക്കാർ തിരുത്തുമെന്ന് കോടിയേരി
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ നടപടി നിയമപരമായ പരിശോധനയിലൂടെ സര്‍ക്കാര്‍ തിരുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. യുഎപിഎ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലാണെന്ന പ്രചാരണം അസംബന്ധമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
സിദ്ധരാമയ്യയ്ക്ക് എതിരെ കോൺഗ്രസിൽ കലാപം! നേരിട്ട് ഏറ്റുമുട്ടി ഡികെ ശിവകുമാർ, പുതിയ പ്രതിസന്ധി!
വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് യുഎപിഎ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമല്ല. മറിച്ച് അവരുടെ നിയമപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. യുഎപിഎ ഒരു കരിനിയമം ആണെന്നത് സംബന്ധിച്ച് സിപിഎമ്മിന് ഒരു സംശയവും ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നു.
തീവ്രവാദികള്‍ ഉള്‍പ്പെടെ ഉളള ആശയ വ്യതിയാനക്കാര്‍ സിപിഎം അടക്കമുളള പാര്‍ട്ടികള്‍ ചേക്കേറിയിട്ടുണ്ടോ എന്നുളള പരിശോധന നടത്തണമെന്നും തെറ്റ് തിരുത്താന്‍ തയ്യാറാകാത്തവരെ ഒപ്പം കൊണ്ടുപോകാനാവില്ലെന്നും കോടിയേരി വ്യക്തമാക്കി. മാവോയിസ്റ്റുകളെ വര്‍ഗ ശത്രുക്കളായി സിപിഎം വിലയിരുത്തുന്നില്ല. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവര്‍ അടക്കമുളള മാവോയിസ്റ്റുകള്‍ തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്.
കേരളത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനുളള താവളമാക്കാന്‍ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുളള അതിഗൂഢമായ രാഷ്ട്രീയ അജന്‍ഡയാണ് വെളിവാകുന്നതെന്നും കോടിയേരി പറയുന്നു. ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കാതിരിക്കാനാണ് ശ്രമം. അതിന് കോര്‍പ്പറേറ്റുകളുടേയും മതതീവ്രവാദ സംഘടനകളുടേയും പിന്തുണ മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. മാവോയിസ്റ്റുകളെ പോലീസിനെയോ സൈന്യത്തെയോ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുക എന്ന നയം സിപിഎമ്മിനോ എല്‍ഡിഎഫിനോ ഇല്ല. ആയുധം താഴെ വെക്കാന്‍ മാവോവാദികള്‍ തയ്യാറായാല്‍ അതിനോട് പിണറായി വിജയന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി പ്രതികരിക്കുമെന്നും ലേഖനത്തില്‍ കോടിയേരി അഭിപ്രായപ്പെട്ടു.