കാളി രക്താഭിഷേകത്തിനെതിരെ സർക്കാർ.. ഒരു കാരണവശാലും അനുവദിക്കില്ല
തിരുവനന്തപുരം: മൃഗബലിയും മനുഷ്യബലിയും വരെ നടക്കുന്ന ഇടങ്ങളുണ്ട് രാജ്യത്ത്. പ്രാകൃതരായ സമൂഹങ്ങളാണ് ഇത്തരം ആചാരങ്ങള്‍ നടപ്പാക്കുക പതിവ്. എന്നാല്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ അവിശ്വസനീയമാണ്. തിരുവനന്തപുരത്തെ വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ മനുഷ്യരക്തം കൊണ്ടുള്ള കാളീപൂജ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ക്ഷേത്രപരിപാടിയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഹാഘോര കാളിയജ്ഞം എന്ന പേരിലാണ് മനുഷ്യ രക്തം ശേഖരിച്ച് കാളിക്ക് പൂജ ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടന്നത്. എന്നാലിത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
പ്രാകൃത ആചാരം
ഏഷ്യാനെറ്റ് ന്യൂസാണ് വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ പ്രാകൃത ആചാരത്തെക്കുറിച്ചുള്ള വാർത്ത പുറത്ത് എത്തിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഈ രക്ത പൂജയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരു കാരണവശാലും ഇത് നടത്താൻ അനുവദിക്കില്ല എന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
രക്തം കൊണ്ട് കുളി
മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കാനാകുന്നതല്ല. തികച്ചും പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണ്.
അസംബന്ധ ആചാരം
സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് പോര്‍ട്ടല്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നത്.
എന്ത് വില കൊടുത്തും ചെറുക്കും
ഇതിനെതിരെ നടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാകൃതമായ അനാചാരങ്ങള്‍ മടക്കി കൊണ്ടുവരാനുളള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
അനാചാരങ്ങളുടെ കേന്ദ്രം
ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങള്‍ക്കും പ്രാകൃത അനുഷ്ഠാനങ്ങള്‍ക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ട് എന്നാണ് കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. 11 ദിവസത്തെ പരിപാടിയാണ് ക്ഷേത്രം നോട്ടീസിൽ ഉണ്ടായിരുന്നത്.
11 ദിവസം രക്തം സ്വീകരിക്കും
മാര്‍ച്ച് 12 മുതല്‍ 23 വരെയുള്ള പതിനൊന്ന് ദിവസം രക്തം സ്വീകരിക്കുമെന്നും ആ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു. ശാസ്ത്രീയ സുരക്ഷയോടെ സര്‍ക്കാര്‍ അംഗീകൃത വിദഗ്ദര്‍ മഡിസ്‌പോസിബിള്‍ സിറിഞ്ച് ഉപയോഗിച്ച് ലഘുവായ അളവില്‍ രക്തം സ്വീകരിക്കുന്നുവെന്നും നോട്ടീസില്‍ പറയുന്നു.
പരസ്യമാക്കപ്പെടുന്നത് ആദ്യം
ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും താല്‍പര്യമുള്ളവര്‍ മാത്രം രക്തം നല്‍കിയാല്‍ മതിയെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. മുന്‍പും ഇതേ ക്ഷേത്രത്തില്‍ ഇത്തരം കാളിയൂട്ട് നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ഇത്രയും പ്രാകൃതമായ ഒരു ആചാരം നടക്കുന്നുവെന്ന വിവരം പരസ്യമാക്കപ്പെടുന്നത് ഇതാദ്യമായാണ്.
ഫേസ്ബുക്ക് പോസ്റ്റ്
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മനുഷ്യ രക്തം കൊണ്ട് ' മഹാഘോര കാളിയജ്ഞം'... പ്രാകൃതം, പൈശാചികം; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍!
ത്രിപുരയെ നരകമാക്കി സംഘപരിവാർ! സിപിഎമ്മിന് മാത്രമല്ല, കോൺഗ്രസിനും രക്ഷയില്ല.. ജീവന് വേണ്ടി ഓട്ടം!