ലോകായുക്ത നടപടിക്രമങ്ങളിൽ വീഴ്ച; സർക്കാരിന് നേരിട്ട് ചലഞ്ച് ചെയ്യാമെന്ന് നിയമോപദേശം
ലോകായുക്ത ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാരിന് കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മുൻമന്ത്രി കെ.ടി ജലീലിനെതിരായ വിധിയെ സർക്കാരിന് നേരിട്ട് എതിർക്കാമെന്ന് നിയമോപദേശം. ലോകായുക്ത ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാരിന് കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം. നേരത്തെ ഉത്തരവിനെതിരെ ജലീൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടൊപ്പം തന്നെ സർക്കാരിനും ഹർജി സമർപ്പിക്കാൻ സാധിക്കും.

ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി വ്യക്തമാക്കുന്നത്. ലോകായുക്ത ആക്ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ എജി പറയുന്നു. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനിൽക്കില്ലെന്നും എജി നിരീക്ഷിച്ചു.
മന്ത്രിയെ നീക്കണമെന്ന നിര്‍ദേശം അത്ര ലളിതമായി എടുക്കാവുന്നതല്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണമായിരുന്നു. ഇതൊന്നും പാലിക്കാതെയാണ് ലോകായുക്ത വിധി പ്രസ്താവന നടത്തിയതെന്നും നിയമോപദേശത്തില്‍ എജി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനും തുടർനടപടികൾ സ്വീകരിക്കാമെന്നാണ് എജി പറയുന്നത്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ജലീൽ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിണറായി മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ജലീലിന്റെ രാജിയിലേക്ക് നയിച്ചത് ബന്ധു നിയമന വിവാദമാണ്. കേസിൽ ലോകയുക്ത റിപ്പോർട്ട് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.
Recommended Video
അടുത്ത ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തുകയും നിയമനത്തിൽ ഇടപ്പെടുകയും ചെയ്തന്നതാണ് ജലീലിനെതിരായ ആരോപണം. എൽഡിഎഫ് സർക്കാരിൽ മന്ത്രിയായി അധികാരമേറ്റ് രണ്ട് മാസത്തിന് ശേഷം 2016 ജൂലൈയിൽ ജനറൽ മാനേജർ തസ്തികയിലേക്കുള്ള യോഗ്യത മാറ്റാൻ ജലീൽ നിർദേശിക്കുകയായിരുന്നു. ഒരു സ്വകാര്യ ബാങ്കിൽ ജലീവനക്കാരനായിരുന്ന കെ ടി അദീബിനെ നിയമിക്കുന്നതിനാണ് യോഗ്യതാ മാനദണ്ഡങ്ങൾ മാറ്റിയത്.












Click it and Unblock the Notifications