വാളയാർ കേസ് വിധി: അപ്പീൽ പോകാനുളള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി
കോഴിക്കോട്: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുളള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി എകെ ബാലന്‍. കഴിഞ്ഞ ദിവസമാണ് രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നുളള ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു.
വിധിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മയും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയേക്കുമെന്ന് മന്ത്രി ഫേസ്ബു്കക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' പാലക്കാട് അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെൺകുട്ടികൾ ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു എന്ന കേസിൽ പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കും. വിധിപ്പകർപ്പ് ലഭിച്ചാൽ അത് പരിശോധിച്ച് നടപടി സ്വീകരിക്കും. പോക്സോ വകുപ്പുകൾക്കു പുറമേ, ബലാൽസംഗം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും''.
കേസിലെ മൂന്ന് പ്രതികളെയാണ് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. വി മധു, ഷിബു, എം മധു എന്നിവരാണ് വിട്ടയക്കപ്പെട്ടവര്‍. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി കൂടിയുണ്ട്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. 2017 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പതിമൂന്നും ഒന്‍പതും വയസ്സ് മാത്രമായിരുന്നു പെണ്‍കുട്ടികളുടെ പ്രായം. പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.