യുവതികളെ തൽക്കാലം ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ട ധാരണയിൽ സർക്കാർ; കനത്ത സുരക്ഷയില്ല
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ. യുവതി പ്രവേശന വിധിക്ക് സ്റ്റ് ഇല്ലെങ്കിലും ആചാരപരമായ കാര്യങ്ങളിൽ വിശാല ബെഞ്ചിൽ നിന്നും ഉത്തരങ്ങൾ ലഭിച്ച ശേഷം പുന: പരിശോധന ഹർജികൾ പരിഗണിക്കാമെന്ന സുപ്രീം കോടതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുവതികൾ ശബരിമലയിൽ എത്തിയാൽ സംരക്ഷണം നൽകില്ലെന്ന് നിയമമന്ത്രി എകെ ബാലൻ വ്യക്തമാക്കി.
അതേസമയം വിധിയിലെ ആശയക്കുഴപ്പം തീർക്കാൻ നിയമോപദേശം തേടാനാണ് സർക്കാർ തീരുമാനം. യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാതിരിക്കുകയും അതേ സമയം പുന: പരിശോധനാ ഹർജികൾ തള്ളാതെ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ തലത്തിൽ ആശയക്കുഴപ്പം തുടരുന്നത്. മതാചാരത്തിൽ കോടതിക്ക് ഇടപെടാനാകുമോ എന്നതടക്കം ഏഴ് വിഷയങ്ങളിലാണ് വിശാല ബെഞ്ച് വ്യക്തത നൽകേണ്ടത്. വിശാല ബെഞ്ചിന്റെ നിരീക്ഷണങ്ങൾ ലഭിച്ച ശേഷം അഞ്ചംഗ ഭരണഘടന ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.

ഈ സഹചര്യത്തിൽ ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പിലാക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. യുവതികളെത്തിയാൽ സംരക്ഷണം നൽകുമോയെന്ന ചോദ്യത്തോട് മാധ്യമങ്ങൾ അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ മറുപടി. അതേ സമയം ശബരിമലയിൽ ഇക്കുറി യുവതികളെ പ്രവേശിക്കാൻ ഒരുങ്ങിയാൽ സർക്കാർ ഗുരുതര പ്രത്യാഘാതം നേരിടുമെന്ന് കോൺഗ്രസും ബിജെപിയും ആവർത്തിക്കുന്നുണ്ട്.
മണ്ഡലകാല പൂജകൾക്കായി നാളെയാണ് ശബരിമല നട തുറക്കുന്നത്. കഴിഞ്ഞ തവണത്തേത് പോലെ കനത്ത സുരക്ഷാ സന്നാഹങ്ങൾ ഇത്തവണ വേണ്ടെന്നാണ് സർക്കാർ തീരുമാനം. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ വീണടും സുരക്ഷ വർദ്ധിപ്പിക്കും. ഇതുവരെ മുപ്പതിലേറെ സ്ത്രീകൾ ദർശനം നടത്താനായി ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications