നടിക്കെതിരായ ആക്രമണം പൂട്ടുന്നത് മലയാള സിനിമയെ ആകെ.. പിടിമുറുക്കാൻ സർക്കാർ.. നിയമം വരുന്നു!!
തിരുവനന്തപുരം: കോടികള്‍ ഒഴുകുന്ന വമ്പന്‍ വ്യവസായമാണ് സിനിമ. ബോളിവുഡിന്റെ അത്രയൊന്നും വരില്ലെങ്കിലും മലയാള സിനിമാ രംഗവും പണമൊഴുകുന്ന വലിയ വ്യവസായ രംഗം തന്നെയാണ്. സിനിമാ രംഗത്തെ എല്ലാ മേഖലകളിലും അവരുടേതായ സംഘടനകള്‍ നിലനില്‍ക്കുന്നുണ്ട് എങ്കിലും സര്‍ക്കാരിന് ഇക്കാര്യങ്ങള്‍ പിടിപാടൊന്നുമില്ല. ഇത്രയണധികം പണമൊഴുകുന്ന ഒരു മേഖലയില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ഇടപെടല്‍ ഇല്ല എന്ന ചോദ്യം വളരെക്കാലമായി ഉയരുന്നുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ സിനിമാക്കാരെ ഇങ്ങനെ കെട്ടഴിച്ച് വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.
ദിലീപിനെ രക്ഷിക്കാൻ ഗൂഢനീക്കം.. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നു? ജനപ്രിയനെ പൂട്ടാനാവില്ല?
സിനിമയിലെ പ്രശ്നങ്ങൾ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ അതിശക്തനായ നടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് സിനിമാ രംഗത്തെ എതിര്‍ക്കപ്പെടേണ്ട ചില പ്രവണതകള്‍ വലിയ ചര്‍ച്ചയായത്. പ്രത്യേകിച്ച് സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍.
സർക്കാരിന് ഇടപെടലില്ല
ഹിന്ദിയും തമിഴും തെലുങ്കും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന സിനിമകള്‍ മലയാളത്തിലേതാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. നികുതി പിരിക്കുക എന്നതിനപ്പുറം സിനിമയില്‍ സര്‍ക്കാരിന് ഒരു ഇടപെടലും ഇല്ല.
നീതി വ്യവസ്ഥ വ്യത്യസ്തം
സിനിമയുടെ നിര്‍മ്മാണ വിതരണ രംഗത്തുള്ള സംഘടിതമായ ലോബിയെ പൊളിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സിനിമ ഒരു വ്യവസായമായി പ്രഖ്യാപിക്കപ്പെട്ടിട്ടും അതിന് അനുസൃതമായ നീതിവ്യവസ്ഥയെ മലയാള സിനിമ അനുവദിക്കുന്നില്ല.
സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ
ജോലി സമയമാകട്ടെ, വാങ്ങുന്ന കൂലി ആകട്ടെ നീതി നടപ്പാക്കപ്പെടുന്നില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതിഭീകരവുമാണ്. അത് നടിമാര്‍ വാങ്ങുന്ന പ്രതിഫലം മുതലങ്ങോട്ട് തുടങ്ങുന്നു.
മാറ്റത്തിന് ശ്രമങ്ങൾ
ഗണേഷ് കുമാര്‍ സിനിമാ മന്ത്രി ആയിരുന്നപ്പോള്‍ സിനിമാ രംഗത്ത് മാറ്റങ്ങള്‍ക്കായി ചില ശ്രമങ്ങള്‍ നടക്കുകയുണ്ടായി. സിനിമാ ഡയറക്ടറേറ്റ് പോലെ മന്ത്രി തുടങ്ങിവെച്ചവയൊക്കെ എവിടെയുമെത്തിയില്ല.
കുറ്റവാളികളെ സൃഷ്ടിക്കുന്നത്
നടി ആക്രമിക്കപ്പെട്ടതോടെയാണ് സിനിമാ രംഗത്തെ അനാരോഗ്യ പ്രവണതകളെക്കുറിച്ച് അതിഗൗരവകരമായ ചര്‍ച്ചകള്‍ തുടങ്ങിയത്. ഇത്തരം പ്രവണതകളാണ് സിനിമയിലെ കുറ്റവാളികളെ സൃഷ്ടിക്കുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്.
നിയമനിർമ്മാണത്തിന് സർക്കാർ
സിനിമാ രംഗത്തെ അനാരോഗ്യ പ്രവണതകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്താനൊരുങ്ങുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. സിനിമാ മന്ത്രി എകെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അടൂർ കമ്മിറ്റിയുടെ നിർദേശം
ഈ വിഷയത്തെക്കുറിച്ച് പഠിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് സർക്കാര്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നത്. ഇത്തരമൊരു ആവശ്യം നേരത്തെ തന്നെ സിനിമാ രംഗത്ത് നിന്ന് പോലും ഉയര്‍ന്നതാണ്.
സമഗ്രമായ നിയമ നിർമ്മാണം
എന്നാല്‍ സിനിമാ രംഗത്തെ നിയന്ത്രണങ്ങള്‍ക്ക് കമ്മിറ്റി നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി എകെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സിനിമാ രംഗത്തെ നിയന്ത്രിക്കാൻ റഗുലേറ്ററി അതോറിറ്റിയുണ്ടാകും.