ജവാന്റെ വില കൂട്ടില്ല; വില വർധിപ്പിക്കാനുള്ള ശുപാർശ തള്ളി സര്‍ക്കാര്‍
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സിൽ ഉൽപാദിപ്പിക്കുന്ന ജവാന് 10% വില വർധനയാണു ബെവ്‌കോ ആവശ്യപ്പെട്ടിരുന്നത്.

തിരുവനന്തപുരം: ബിവറേജസ് കോർപറേഷന്റെ സ്വന്തം മദ്യ ബ്രാൻഡായ ജവാന്റെ വില വർധിക്കില്ല. ജവാന്റെ വില വർധിപ്പിക്കാനുള്ള ശുപാർശ സർക്കാർ തള്ളി. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സിൽ ഉൽപാദിപ്പിക്കുന്ന ജവാന് 10% വില വർധനയാണു ബെവ്‌കോ ആവശ്യപ്പെട്ടിരുന്നത്.
സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്‌സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും അംഗീകരിച്ചിരുന്നു. എന്നാൽ ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവു നികുതി സർക്കാർ ഒഴിവാക്കി നൽകി. ഇതിന്റെ ഗുണം ട്രാവൻകൂർ ഷുഗേഴ്‌സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വർധന വേണ്ടെന്നു സർക്കാർ തീരുമാനിച്ചത്.
കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാൻ. തിരുവല്ലയിലെ ഡിസ്റ്റിലറിയിൽ ദിനംപ്രതി 8000 കെയ്‌സ് റം ഉൽപാദിപ്പിക്കുന്നുണ്ട്. ഉൽപാദനം 15,000 കെയ്സ് ആക്കാൻ തീരുമാനിച്ചെങ്കിലും സാധിച്ചില്ല. പ്രീമിയം റം ഉൽപാദിപ്പിക്കാൻ ബവ്കോ ആലോചിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.

അതേസമയം കേരള സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡി ഓണത്തിന് മുമ്പ് വിപണിയിലേക്കെത്തും എന്നാണു വിവരം. പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്ലിംഗ് പ്ലാൻറ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയതു കൊണ്ടുതന്നെ അടുത്ത ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിൽ എത്തും. ബ്രാണ്ടിയുടെ ഉദ്പാദനത്തിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്.
വിലകുറഞ്ഞ ബ്രാൻഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് ആണ് സംസ്ഥാന സർക്കാർ മലബാർ ബ്രാണ്ടി എത്തിക്കുന്നത്. കേരളത്തിൽ കൂടുതൽ ആവശ്യക്കാരുള്ള ബ്രാൻഡ് ജവാൻ റമ്മാണ്. 20 കോടിയാണ് സർക്കാർ മദ്യ നിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. മലബാർ ഡിസ്റ്റിലറീസ് പഴയ ചിറ്റൂർ സഹകരണ ഷുഗർ മില്ലായിരുന്നു. പ്രതിദിനം 15,000 കെയ്സ് ബ്രാൻഡിയാണ് തുടക്കത്തിൽ ലക്ഷ്യം. ഒരു കെയ്‌സിൽ ഒൻപത് ലിറ്ററാണ് ഉണ്ടാകുക.












Click it and Unblock the Notifications