ശബരിമലയിലെ നിലപാട് സർക്കാർ പള്ളിത്തർക്കത്തിലും സ്വീകരിക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം
കൊച്ചി: ശബരിമലയിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതി പ്രവേശനം സാധ്യമാക്കിയ പിണറായി സർക്കാർ ഓര്ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന പള്ളിത്തകർക്കത്തിലും സമാന നിലപാട് സ്വീകരിക്കണമെന്ന് മലങ്കര സുറിയാനി ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആചാരങ്ങളുമായി ബന്ധപ്പെട്ടവയാണ്. പോലീസ് അകമ്പടിയോടെ യുവതികൾ സന്നിധാനത്ത് പ്രവേശിച്ചതിനോട് പ്രതികരിക്കാനില്ല. യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കിയ ആർജ്ജവത്തോടെ പള്ളിത്തർക്കത്തിലും കോടതി വിധി നടപ്പിലാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് മലങ്കര സഭ പിആർഓ ജോൺ എബ്രാഹം കോണാട്ട് ആവശ്യപ്പെട്ടു.
എന്നാൽ വിശ്വാസികൾക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് യുവതികൾ ശബരിമലയിൽ പ്രവേശിച്ചതെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. യുവതികൾ പോലീസ് സംരക്ഷണം തേടിയതിന് സാക്ഷികളില്ല. പോലീസ് യുവതികൾക്ക് മനപ്പൂർവ്വം സുരക്ഷയൊരുക്കിയെന്ന് വിശ്വസിക്കുന്നില്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുക എന്നത് സർക്കാരിന്റ കടമയാണെന്ന് യാക്കോബായ വിഭാഗം പ്രതിനിധി കുര്യാക്കോസ് മാർ തിയോഫിലോസ് വ്യക്തമാക്കി.
അതേസമയം ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് കണ്വീനര്. ഇ ചന്ദ്രശേഖരന്, കെ കൃഷ്ണന് കുട്ടി, എ കെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
പിറവം പള്ളിയുടെ കാര്യത്തിലടക്കം തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നാണ് ഓർത്തഡോക്സ് സഭയുടെ ആവശ്യം. എന്നാൽ സർക്കാർ ഇടപെട്ട് സമവായ ശ്രമങ്ങൾ നടത്തണമെന്നാണ് യാക്കോബായ വിഭാഗം ഉന്നയിക്കുന്ന ആവശ്യം.
ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം; സിപിഎം ഓഫീസുകൾ തീയിട്ട് നശിപ്പിച്ചു