മരടിലെ ഫ്ലാറ്റ് ഉടമകൾ കുറ്റക്കാരല്ല; നഷ്ടം സർക്കാർ നികത്തണമെന്ന് ജസ്റ്റിസ് കെമാൽ പാഷ
കൊച്ചി: കൊച്ചി മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി ജസ്റ്റിസ് കെമാൽ പാഷ. മരടിലെ ഫ്ലാറ്റുടമകളുടെ നഷ്ട നികത്താൻ സർക്കാർ തയ്യാറാകണമെന്നും സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധിയിൽ നഗരസഭയ്ക്കും ഉത്തവാദിത്തം ഉണ്ട്. അനുമതി നൽകിയവർക്കും കൈയ്യൊഴിയാനാകില്ലെന്നും ജസ്റ്റിസ് കെമാൻ പാഷ പറഞ്ഞു.
Read More: ലഡാക്കിൽ കൊമ്പ് കോർത്ത് ഇന്ത്യൻ-ചൈനീസ് സൈനികർ, സംഘർഷം പുകഞ്ഞ് അതിർത്തി, ഏറ്റുമുട്ടൽ ഒഴിവായി
ഫ്ലാറ്റുടമകളുടെ പക്ഷം കേൾക്കാൻ സുപ്രീം കോടതി തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിന് പുറമെ മറ്റ് വശങ്ങളും കോടതി പരിഗണിക്കണമായിരുന്നു. ഫ്ലാറ്റുകളിലെ താമസക്കാർ കുറ്റക്കാരല്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച 5 ഫ്ലാറ്റുകൾ സെപ്റ്റംബർ 20നകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള വിധിക്കെതിരെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സങ്കട ഹർജി നൽകാനും ഫ്ലാറ്റുടമകൾ ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം 140 എംഎൽഎമാർക്കും നിവേദനം നൽകും. അഞ്ച് ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്നാണ് നഗരസഭാ അധികൃതർ ഫ്ലാറ്റുടമകൾക്ക് നൽകിയിരുന്നു നിർദ്ദേശം. ഉടമകൾ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചതോടെ ഭിത്തിയിൽ നോട്ടീസ് പതിപ്പിച്ചാണ് നഗരസഭാ ഉദ്യോഗസ്ഥർ മടങ്ങിയത്.
സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നഗരസഭ നടപടികൾ വേഗത്തിലാക്കിയത്. മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.