എല്ലാം നഷ്ടപ്പെട്ടവർക്ക് ഭൂമി കണ്ടെത്തി വീട് വെച്ച് നൽകും; സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി!
വയനാട്: ശക്തമായ മഴയിൽ സംസ്ഥാനത്തുണ്ടായ ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. എല്ലാം നഷ്ടപ്പെട്ടവർക്ക് ഭൂമി കണ്ടെത്തി വീട് നിർമ്മിച്ച് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെക്കൻ കേരളത്തിൽ വ്യാപക മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, കൊല്ലത്ത് പള്ളിക്കലാർ കരകവിഞ്ഞു!
ദുരിതബാധിതർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുനരധിവാസമടക്കമുളള പ്രശ്നങ്ങള്‍ ഒന്നായി നിന്ന് പരിഹരിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. പലവിധ പ്രയാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനാണ് ആദ്യം സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിന് ശേഷം പുനരധിവാസ പ്രവർത്തനങ്ങൾ നടത്തും.
വീടും സ്ഥലവും നഷ്ടപ്പെട്ടവർ, കൃഷി നാശമുണ്ടായവർ, വീടുകൾക്ക് കേടുപാട് സംഭവിച്ചവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. കുറച്ച് പേരെ ഇനിയും കണ്ടത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവരും വയനാട് സന്ദർശനത്തിൽ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു.
കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് കവളപ്പാറയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞതവണ അതിഭീകരമായ മഹാപ്രളയമുണ്ടായപ്പോള്‍ നമ്മുടെ നാട് ഒന്നിച്ചുനിന്നാണ് അതിനെ നേരിട്ടത്. ഇതിന്റെ ഭാഗമായുള്ള പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തവണയും നമുക്ക് കാലവർഷക്കെടുതി അനുഭവിക്കേണ്ടി വന്നത്. മഹാപ്രളയകാലത്ത് നമ്മൾ കാണിച്ച ഒരുമ ഒരു രാജ്യവും ലോകവും ശ്രദ്ധിച്ചതാണ്. അത് തന്നെയാണ് ഈ പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്ക് കഴിയുമെന്ന് പ്രതീക്ഷ നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.