മഞ്ജുവിന്റെ വീടിന് മുമ്പിൽ സമരത്തിനൊരുങ്ങി ആദിവാസികൾ; ലേഡി സൂപ്പർസ്റ്റാറിനായി സർക്കാർ ഇടപെടുന്നു
തൃശൂർ: വയനാട് പരിക്കുനി ആദിവാസി കോളനിയിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സർക്കാർ ഇടപെടുന്നുവെന്ന് സൂചന. ബുധനാഴ്ച മുതൽ നടിയുടെ തൃശൂരിലെ വീടിന് മുമ്പിൽ കുടിൽകെട്ടി സമരം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം വയനാട്ടിലെ ആദിവാസി കുടുംബങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ഈ സാഹചര്യത്തിലാണ് പ്രശ്നം ഒത്തുതീർക്കാൻ സർക്കാർ ഇടപെടുന്നത്. മന്ത്രി എകെ ബാലൻ മഞ്ജു വാര്യരുമായി ചർച്ച നടത്തിയ ശേഷം സമരക്കാരുമായി ഫോണിൽ സംസാരിച്ചതായാണ് വിവരം. ചിലരുടെ തെറ്റിദ്ധാരണ മൂലമാണ് വിവാദമുണ്ടായതെന്നാണ് മഞ്ജു വാര്യർ പ്രതികരിച്ചത്.
അവളെ ജനങ്ങളെ ഏൽപ്പിക്കുന്നു; സുരക്ഷിതയായി നോക്കണം; റോബർട്ട് വാദ്രയുടെ വികാരനിർഭരമായ കുറിപ്പ്
ആദിവാസികളുടെ പരാതി
വയനാട്ടിലെ പരിക്കുനി ആദിവാസി കോളനി നിവാസികളാണ് കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യർക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. കോളനിയിൽ വീട് വെച്ച് നൽകാമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷൻ വാഗ്ദാം നൽകിയെന്നും എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ലെന്നാണ് ഇവർ ആരോപിക്കുന്നത്.
പദ്ധതി തയാറാക്കിയിരുന്നു
വീട് നിർമാണത്തിനായി ജില്ലാ ഭരണകൂടവുമായി ചേർന്ന് മഞ്ജു വാര്യർ പദ്ധതികൾ തയാറാക്കിയിരുന്നു. ഇതോടെ കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സഹായങ്ങളും നിഷേധിക്കപ്പെട്ടതായാണ് പരിക്കുനി നിവാസികൾ ആരോപിക്കുന്നത്. 2017ലാണ് വിവാദത്തിനിടയാക്കിയ സംഭവം ഉണ്ടാകുന്നത്.
കുടിൽകെട്ടി സമരം
ഈ സാഹചര്യത്തിലാണ് നടിക്കെതിരെ പരസ്യപ്രതിഷേധത്തിന് ആദിവാസികൾ ഒരുങ്ങിയത്. തൃശൂരിലെ വീടിന് മുമ്പിൽ ബുധനാഴ്ച മുതൽ കുടിൽകെട്ടി സമരം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. 57 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്. 1.88 കോടി രൂപ ചെലവിൽ വീട് നിർമിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനമെന്നാണ് ഇവർ പറയുന്നത്.
മഞ്ജു പറയുന്നത്.
എന്നാൽ വീട് നിർമാണവുമായി ബന്ധപ്പെട്ട് യാതൊരു പദ്ധതികളും ആലോചിച്ചിരുന്നില്ലെന്നാണ് നടി മഞ്ജു വാര്യർ വ്യക്തമാക്കുന്നത്. ആദിവാസി മേഖലയിൽ എന്തുചെയ്യാനാകുമെന്ന് കണ്ടെത്താൻ സർവ്വേ നടത്തുക മാത്രമാണ് ഉണ്ടായതെന്ന് നടി വ്യക്തമാക്കിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വിവാദം അനാവശ്യം
സർക്കാർ നിയമം ഉൾപ്പെടെ തടസ്സമായതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം അന്ന് തന്നെ അധികൃതരെ അറിയിച്ചിരുന്നതായി താരം വ്യക്തമാക്കി. കോളനി നിവാസികളെ ചിലർ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയാണെന്നും നടി ആദിവാസി സമൂഹത്തിന്റെ പുരോഗതിയ്ക്കായി ഒപ്പം നിന്ന് പ്രവർത്തിക്കുമെന്നും മഞ്ജു പറയുന്നു.
സർക്കാർ ഇടുപെടുന്നു
സമരക്കാരുമായി വകുപ്പ് മന്ത്രി എകെ ബാലൻ ഫോണിൽ സംസാരിച്ചുവെന്നാണ് വിവരം. ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കുടിൽകെട്ടി സമരത്തിൽ നിന്നും ആദിവാസികൾ പിന്മാറിയേക്കും. അതേസമയം കോളനിയിലെ സർക്കാർ പദ്ധതികളൊന്നും മുടങ്ങില്ലെന്ന് മന്ത്രി എകെ ബാലൻ വ്യക്തമാക്കി.
സാമൂഹ്യപ്രവർത്തനത്തിൽ സജീവം
സിനിമയിലേക്കുള്ള രണ്ടാം വരവിൽ നിരവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും സജീവമായ ഇടപെടലുകളാണ് മഞ്ജു വാര്യർ നടത്തിയത്. ഭവന രഹിതരായ നിരവധി ആളുകൾക്ക് ഇതിനോടകം തന്നെ താരം വീട് വെച്ച് നൽകിയിട്ടുണ്ട്. സാമൂഹ്യക്ഷേമത്തിനായുള്ള നിരവധി സർക്കാർ പരിപാടികളിലേയും സജീവ സാന്നിധ്യമായിരുന്നു താരം.
വനിതാ മതിലിൽ ഭിന്നത
ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനായി സർക്കാർ ആഹ്വാനം ചെയ്ത വനിതാ മതിലിന് നടി മഞ്ജു വാര്യർ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവർ പിന്നീട് പിന്തുണ പിൻവലിക്കുകയായിരുന്നു. പരിപാടിക്ക് രാഷ്ട്രീയ നിറം കൈവന്നതിനാലാണ് പിന്മാറ്റമെന്നാണ് നടി പറഞ്ഞത്. പിന്മാറ്റത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലടക്കം നടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.