ഭാഗ്യലക്ഷ്മിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത് സർക്കാർ, നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകും
തിരുവനന്തപുരം: യൂട്യൂബ് വീഡിയോ വഴി സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ എന്ന വ്യക്തിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍.
Recommended Video
ഭാഗ്യലക്ഷ്മിയെ കൂടാതെ ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിശദാംശങ്ങള്‍ ഇങ്ങനെ
യൂട്യൂബറെ നേരിട്ട് കൈകാര്യം ചെയ്തു
യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ചേര്‍ന്ന് വിജയ് പി നായര്‍ എന്ന യൂട്യൂബറെ നേരിട്ട് ചെന്ന് കണ്ട് കൈകാര്യം ചെയ്തത്. ഇയാളുടെ ദേഹത്ത് മഷി ഒഴിക്കുകയും മര്‍ദ്ദിക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ഈ വീഡിയോയും പുറത്ത് വിട്ടു.
അനുകൂലിച്ചും പ്രതികൂലിച്ചും
പിന്നാലെ സംഭവം വന്‍ വിവാദമായി മാറി. ഭാഗ്യലക്ഷ്മിയേയും സുഹൃത്തുക്കളേയും അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നു. ഭാഗ്യലക്ഷ്മിയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്ത് വന്നിരുന്നു. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.
ജയിലില്‍ പോകാനും തയ്യാർ
വിജയ് പി നായര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്കെതിരെയും പോലീസ് കേസെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വിജയ് പി നായര്‍ക്കെതിരെ ഗുരുതരമല്ലാത്ത വകുപ്പുകള്‍ ആദ്യം ചുമത്തിയതും വിമര്‍ശിക്കപ്പെട്ടു. ഈ സംഭവത്തിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് ഭാഗ്യലക്ഷ്മി പ്രതികരിക്കുകയുണ്ടായി.
അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാം
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്കെതിരെ കേസ്. വിജയ് പി നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അതിക്രമിച്ച് കടക്കല്‍, കയ്യേറ്റം ചെയ്യല്‍, മോഷണം അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു
തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് മറ്റുളളവര്‍ക്ക് പ്രചോദനമാവും എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
കൂടുതല്‍ നിയമലംഘകര്‍ ഉണ്ടാകും
ഇതോടെ കൂടുതല്‍ നിയമലംഘകര്‍ ഉണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അതിനാല്‍ ജാമ്യം നല്‍കരുത് എന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. ഈ മാസം ഒന്‍പതിനാണ് തിരുവനന്തപുരം ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക. മെന്‍സ് റൈറ്റ്‌സ് അസോസിയേഷനും ജാമ്യാപേക്ഷയെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.
ശ്രീലക്ഷ്മിക്കെതിരെ പരാതി
മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ അടക്കമുളളവരുടെ വാദങ്ങള്‍ കോടതി കേട്ടു. കഴിഞ്ഞ ദിവസം ശ്രീലക്ഷ്മി അറയ്ക്കലിന് എതിരെ മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ശ്രീലക്ഷ്മിയുടെ യൂട്യൂബ് വീഡിയോകള്‍ അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞതാണ് എന്ന് ആരോപിച്ചാണ് മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ പോലീസിനെ സമീപിച്ചിരിക്കുന്നത്. സൈബർ പോലീസ് ശ്രീലക്ഷ്മിക്കെതിരെ കേസെടുത്തിട്ടുണ്ട്