അവശ്യസാധനങ്ങളും സേവനങ്ങളും ലഭ്യമാക്കും, കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം ലോക്ഡൗണിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും എല്ലാവർക്കും ലഭിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്നും പരിഭ്രാന്തി കാരണം കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത് എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്: '' അതിശക്തമായി തുടരുന്ന കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ വേണ്ടിയാണ് മെയ് എട്ടാം തീയതി മുതൽ മെയ് പതിനാറാം തീയതി വരെ സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ അധികം വൈകാതെ തന്നെ ജനങ്ങളെ അറിയിക്കും.
അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും ലോക്ഡൗൺ വേളയിലും എല്ലാവർക്കും ലഭിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കും. സാധനങ്ങൾ ശേഖരിച്ചു വച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്. അത് ലോക്ഡൗൺ നൽകേണ്ട ഗുണഫലം ഇല്ലാതാക്കും. സാധനങ്ങൾ വീടിന് ഏറ്റവും അടുത്തുള്ള കടയിൽ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വാങ്ങുക. കൂടുതൽ ആളുകൾ തിങ്ങി നിറയുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ സൂപ്പർ മാർക്കറ്റുകൾ ശ്രദ്ധിക്കണം.
ജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നതല്ല ലോക്ഡൗണിൻ്റെ ലക്ഷ്യം. കോവിഡ് രോഗവ്യാപനം തടഞ്ഞ് എല്ലാവരേയും സുരക്ഷിതരാക്കുന്നതിനാണ് അത്തരമൊരു നടപടി എടുത്തിരിക്കുന്നത്. അത് വിജയിക്കാൻ ഏറ്റവും അനിവാര്യമായ കാര്യം ജനങ്ങളുടെ സഹകരണമാണ്. ഉത്തരവാദിത്വബോധത്തോടെ അതെല്ലാവരും ഉറപ്പു വരുത്തണം. നമുക്കൊരുമിച്ച് ഈ പ്രതിസന്ധി മറികടക്കാം''.
അതേസമയം സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,152 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 3,90,906 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,89,515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.