ശബരിമല യുവതീപ്രവേശനം; വിവാദ പട്ടിക തിരുത്തില്ലെന്ന് സർക്കാർ
തിരുവനന്തപുരം: ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള 51 സ്ത്രീകൾ ദർശനം നടത്തിയതായുള്ള പട്ടിക തിരുത്തില്ലെന്ന് സർക്കാർ. ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനത്തിനെത്തിയവരുടെ കണക്കാണിത്. അതിലെ പിഴവുകൾ രജിസ്റ്റർ ചെയ്തവർ വരുത്തിയാണ്. ഇത് തിരുത്താൻ അപേക്ഷകർക്ക് മാത്രമെ സാധിക്കൂവെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
ശബരിമല ദർശനത്തിനെത്തിയവരുടെ പട്ടിക ആവശ്യപ്പെട്ടാൽ ഇതേ പട്ടികയാകും നൽകുക. ഓൺലൈൻ വഴി ബുക്ക് ചെയ്തവരുടെ കണക്കുകൾ മാത്രമെ ആധികാരികമായി സർക്കാരിന്റെ പക്കലുള്ളു. ഇതിൽ 51 പേർ യുവതികളായാണ് കാണിക്കുന്നത്. പട്ടിക തയാറാക്കുന്നതിൽ ജീവനക്കാർക്ക് തെറ്റ് പറ്റിയിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കും.
ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് അറിയിക്കുക മാത്രമാണ് ചെയ്തത്. ഇതിന്റെ രേഖകൾ ഹാജരാക്കിയിട്ടില്ല. ശബരിമല ദർശനത്തിന് ഓൺലൈനായി അപേക്ഷ നൽകുമ്പോൾ നൽകുന്ന രേഖകളുടെ ഉത്തരവാദിത്തം അപേക്ഷകനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
51 പേരുടെ പട്ടികയിൽ 3 പുരുഷന്മാരും 50 വയസിന് മുകളിലുള്ള പതിനേഴ് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പട്ടിക പുറത്തായത് വിവാദമായ സാഹചര്യത്തിൽ സർക്കാർ പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. വിവാദ പട്ടികയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ,ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു