ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിൻവലിച്ചു, പ്രതികാര നടപടിയെന്ന് വിമർശനം
കൊച്ചി: ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സംസ്ഥാനസർക്കാർ പിൻവലിച്ചു. ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷയ്ക്കായി നാലു പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ഇവരെ പിൻവലിക്കുകയാണെന്ന ആഭ്യന്തര വകുപ്പിന്റെ അറിയിപ്പ് കഴിഞ്ഞ ദിവസം കെമാൽ പാഷയ്ക്ക് ലഭിച്ചു. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായുള്ള സുരക്ഷാ അവലോകന സമിതിയാണ് കെമാൽ പാഷയ്ക്കുള്ള സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചത്.
ഒരു സ്ത്രീയും സുരക്ഷിതയല്ല, ഗവര്‍ണര്‍ സ്ത്രീയായിട്ട് പോലും... ഉന്നാവോയില്‍ തുറന്നടിച്ച് മായാവതി
കനകമല തീവ്രവാദ കേസിൽ അറസ്റ്റിലായവരിൽ നിന്നടക്കം ഭീഷണി ഉയർന്ന സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് കെമാൽ പാഷയ്ക്ക് സർക്കാർ പ്രത്യേക സുരക്ഷ നൽകിയിരുന്നത്. അതേ സമയം സർക്കാർ നടപടികളെ വിമർശിക്കുന്നതിലുള്ള പ്രതികാരമായിട്ടാണ് തന്റെ സുരക്ഷ സർക്കാർ പിൻവലിച്ചതെന്ന് ജസ്റ്റിസ കെമാൽ പാഷ പ്രതികരിച്ചു.
വാളയാർ പീഡന കേസ്, കോഴിക്കോട് യുഎപിഎ കേസ്, മാവോയിസ്റ്റ് ഏറ്റുമുട്ടൽ തുടങ്ങിയ വിഷയങ്ങളിൽ കെമാൽ പാഷ സർക്കാരിനെതിരെ നിലപാട് എടുത്തിരുന്നു. തീവ്രവാദികളിൽ നിന്നും ഭീഷണിയുണ്ടെന്ന പേരിലാണ് സർക്കാർ തന്റെ സുരക്ഷയ്ക്കായി പോലീസുകാരെ നിയോഗിച്ചത്. തീവ്രവാദികൾ എന്തിനാണ് തന്റെ ലക്ഷ്യമിട്ടതെന്ന് അറിയില്ല. സുരക്ഷ നൽകാനോ പിൻവലിക്കാനോ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി. സുരക്ഷ പിൻവലിച്ചതുകൊണ്ട് തന്റെ നാവടപ്പിക്കാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.